തിരുവനന്തപുരം: അമ്പൂരി കുമ്പിച്ചൽ കടവിൽ ടെമ്പോ ട്രാവലർ കയറി മരിച്ച മൂന്ന് വയസ്സുകാരിയുടെ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു. ഋതുവേദയുടെ അമ്മയും അനുപ്രസാദിന്റെ ഭാര്യയുമായ നിഷയാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഇവരെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ഋതുവേദയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
ഞായറാഴ്ച വൈകിട്ട് ആറോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. കുറ്റിയായണിക്കാട് ശ്യാമ വിലാസത്തിൽ അനുപ്രസാദ്–നിഷ ദമ്പതികളുടെ ഏകമകളായ ഋതുവേദ (3) ആണ് മരിച്ചത്. അച്ഛനും അമ്മയ്‌ക്കും ഒപ്പം അമ്പൂരി കുമ്പിച്ചൽ കടവ് സന്ദർശിക്കാനെത്തിയപ്പോഴാണ് അപകടമുണ്ടായത്. കുറ്റിയായണിക്കാട് നിന്ന് മൂന്ന് കുടുംബങ്ങൾ ചേർന്നാണ് ടെമ്പോ ട്രാവലറിൽ യാത്രതിരിച്ചത്.
കുമ്പിച്ചൽ കടവിന് സമീപം ടെമ്പോ ട്രാവലർ റോഡരികിൽ നിർത്തിയ ശേഷം യാത്രക്കാർ പുറത്തിറങ്ങി. ഇതിനിടെ വാഹനത്തിന്റെ ഹാൻഡ് ബ്രേക്കിന്റെ കേബിൾ പൊട്ടിയതിനെ തുടർന്ന് ട്രാവലർ അപ്രതീക്ഷിതമായി മുന്നോട്ടുരുണ്ടുനീങ്ങി. വാഹനത്തിന്റെ മുന്നിലുണ്ടായിരുന്ന ഋതുവേദയുടെ ദേഹത്തുകൂടി വാഹനം കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മകളുടെ മരണം കൺമുന്നിൽ കണ്ട നിഷ കടുത്ത മാനസികാഘാതത്തിലായിരുന്നു. ഇതിനിടെയാണ് അവർ ജീവനൊടുക്കാൻ ശ്രമിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചതിനാൽ കൂടുതൽ ദുരന്തം ഒഴിവായി.















