റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 140 പുതിയ കൊറോണ വൈറസ് കേസുകളും നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ സൗദിയിൽ കൊറോണ ബാധിതരുടെ എണ്ണം 2179 കടന്നു. കണ്ണൂർ സ്വദേശിയായ മലയാളി ഉൾപ്പെടെ ആകെ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 29 ആയി. 420 പേര് രോഗമുക്തി നേടിയിട്ടുണ്ട്.
പാനൂർ മീത്തലെ പൂക്കോം ഇരഞ്ഞികുളങ്ങര എൽപി സ്കൂളിനു സമീപം തെക്കേകുണ്ടിൽ സാറാസിൽ മമ്മുവിന്റെയും ഫൗസിയയുടെയും മകൻ ഷബ്നാസ് (29) ആണ് മരിച്ച മലയാളി. കൊറോണ ബാധയെ തുടർന്ന് മദീന ജർമ്മൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഇദ്ദേഹം ഇന്ന് വെളുപ്പിന് 3 മണിക്ക് മരിക്കുകയായിരുന്നു.
ഇന്ന് പുറത്തുവന്ന കണക്കനുസരിച്ചു കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതിൽ 66 എണ്ണം റിയാദിലും, 21 എണ്ണം ജിദ്ദയിലും, 15 എണ്ണം ഹുഫോഫിലും ആണ്. പുതിയ സാഹചര്യത്തിൽ ജിദ്ദ ഗവർണറേറ്റിലെ ഏഴ് സമീപ പ്രേദേശങ്ങളിൽ കൂടി കർഫ്യൂ സമയം ദീർഘിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. കിലോ 14 നോർത്ത്, കിലോ 14 സൗത്ത്, അൽ മഹ്ജർ, ഗുലൈൽ, അൽ-ഖുറൈത്ത്, കിലോ 13, പെട്രോമിൻ എന്നീ മേഖലകളിലാണ് കർഫ്യു സമയം ദീർഘിപ്പിച്ചിട്ടുള്ളത്. വൈകിട്ട് 3 മണിമുതൽ രാവിലെ 6 മണിവരെയാണ് കർഫ്യു.