മുംബൈ: കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ തുടക്കം മുതല്‍ തന്നെ സജീവമായി നിന്ന കമ്പനിയാണ് മഹീന്ദ്ര. തങ്ങളുടെ പ്ലാന്റില്‍ വെന്റിലേറ്ററും ഫേസ് ഷീല്‍ഡും നി൪മ്മിച്ച മഹീന്ദ്ര ആന്റ് മഹീന്ദ്രയ്‌ക്ക് അഭിനന്ദന പ്രവാഹമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ഹാന്റ് സാനിറ്റൈസറിന്റെ നി൪മ്മാണവും മഹീന്ദ്ര ആരംഭിച്ചിരിക്കുകയാണ് കമ്പനി.
മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ എസ്.പി ശുക്ലയാണ് തങ്ങള്‍ നിര്‍മ്മിക്കുന്ന സാനിറ്റൈസറിന്റെ വിവരം പങ്കുവെച്ചിരിക്കുന്നത്. സാനിറ്റൈസര്‍ നിര്‍മാണത്തിന് മുന്നിട്ടിറങ്ങിയ എന്റെ സഹപ്രവര്‍ത്തകരെ ഞാന്‍ അഭിനന്ദിക്കുന്നു എന്നാണ് അദ്ദേഹം ട്വീറ്ററില്‍ കുറിച്ചത്. താത്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ച പ്ലാന്റുകളിലാണ് വൈറസിന്റെ വ്യാപനം തടുക്കാന്‍ ആവശ്യമായ ഈ സാധനങ്ങള്‍ എല്ലാം നിര്‍മ്മിക്കുന്നത്.
തങ്ങളുടെ വിവിധ പ്ലാന്റുകള്‍ അടച്ച സാഹചര്യത്തില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. അടച്ചിട്ട വാഹന നിർമാണ പ്ലാന്‍റുകളില്‍ വെന്റിലേറ്ററിന്റെ നി൪മ്മാണം ആരംഭിച്ചത് മഹീന്ദ്ര ആയിരുന്നു. 7500 രൂപ വിലയിൽ വെന്‍റിലേറ്ററുകള്‍ വിപണിയിലെത്തിക്കാനായിരുന്നു മഹീന്ദ്ര ലക്ഷ്യമിട്ടത്. മഹാരാഷ്‌ട്രയിലെ കന്‍ഡിവാലി, ഇഗാത്പുരി പ്ലാന്റുകളിലെ ജീവനക്കാര്‍ നടത്തിയ പരീക്ഷണങ്ങള്‍ക്ക് ഒടുവിലായിരുന്നു വെന്റിലേറ്ററിന്റെ മാതൃക വികസിപ്പിച്ചെടുത്തത്. ഇതിന് അംഗീകരം ലഭിച്ചതോടെ നി൪മ്മാണവും ആരംഭിച്ചു.
മഹീന്ദ്രയ്‌ക്ക് പിന്നാലെ വെന്റിലേറ്റ൪ നി൪മ്മാണവുമായി മാരുതിയും രംഗത്തെത്തിയിരുന്നു. ഒരു മാസത്തിനുള്ളില്‍ 10,000 വെന്റിലേറ്ററുകള്‍ ആരോഗ്യവകുപ്പിന് കൈമാറാനായിരുന്നു മാരുതിയുടെ ലക്ഷ്യം. വെന്റിലേറ്ററുകള്‍ വികസിപ്പിക്കുന്ന അഗ്‌വാ ഹെല്‍ത്ത് കെയര്‍ എന്ന കമ്പനിയുമായി സഹകരിച്ചാണ് മാരുതിയുടെ പ്രവ൪ത്തനം. നിര്‍മാണത്തിന്റെ സാങ്കേതിക വശങ്ങള്‍ പൂര്‍ണമായും അഗ്‌വയാണ് നിര്‍വഹിക്കുന്നത്. വെന്റിലേറ്റര്‍ നിര്‍മാണത്തിനുള്ള ഉപകരണങ്ങള്‍ മാരുതിയാണ് നല്‍കുന്നത്.