കൊല്‍ക്കത്ത: കൊറോണ പ്രതിരോധത്തില്‍ സംസ്ഥാനത്തെ കൃത്യമായ കണക്കുകല്‍ മൂടിവക്കുന്ന നിലപാട് മമതാ ബാനര്‍ജി തുടരുന്നു. സംസ്ഥാനം ഫല്രദമായിട്ടാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നതെന്ന് നിരന്തരം പറയുന്ന മമതക്ക് എത്രപേരാണ് മരണമടഞ്ഞത് എന്ന കണക്കുപോലും വ്യക്തമല്ല. കേന്ദ്ര മന്ത്രിതല പ്രതിനിധിസംഘം എത്തിയതോടെയാണ് കണക്കുകളിലെ കള്ളത്തരം പുറത്തുവരാന്‍ തുടങ്ങിയത്.
കഴിഞ്ഞദിവസം ആകെ 33 പേര്‍ മാത്രമാണ് സംസ്ഥാനത്ത് മരിച്ചതെന്ന് പറഞ്ഞ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്നലത്തെ പത്രസമ്മേളനത്തില്‍ മരണ സംഖ്യ 105 എന്ന് തിരുത്തി. ഇതുവരെ ഒരു വ്യക്തി മറ്റ് അസുഖങ്ങളൊന്നും ഇല്ലാതെ കൊറോണ ബാധ കൊണ്ട് മാത്രം മരിച്ചാൽ മാത്രമേ കണക്കുകൂട്ടുകയുള്ളൂ എന്ന ന്യായമാണ് മമത പറയുന്നത്. ഇതുമൂലം എഴുപതോളം വ്യക്തികള്‍ ആശുപത്രിയില്‍ വച്ച് അതിരക്ത സമ്മര്‍ദ്ദം, പ്രമേഹം, ഹൃദയ സംബന്ധമായ പ്രശ്‌നം എന്നിവ മൂലം മരിക്കാന്‍ കാരണം കൊറോണയാണെന്ന് അംഗീകരിച്ചിരുന്നില്ല.എന്നാൽ ഇവരിലെല്ലാവരിലും കൊറോണ സ്ഥിരീകരിച്ചിരുന്ന വിവരം കേന്ദ്ര സംഘം കണ്ടെത്തി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
കൊറോണ പ്രതിരോധത്തില്‍ കേന്ദ്ര ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ച പ്രോട്ടോക്കോളുകളെല്ലാം മറികടന്നുള്ള സമീപനമാണ് മമത തുടക്കത്തിലേ സ്വീകരിച്ചത്. ന്യൂനപക്ഷ സ്വാധീന മേഖലകളില്‍ യാതൊരു വിധ നിയന്ത്രണങ്ങളും പ്രത്യക്ഷത്തില്‍ നടപ്പാക്കുന്നത് മമത എതിര്‍ത്തു. ആരോഗ്യവകുപ്പിന് സ്വയം നിര്‍ദ്ദേശം നല്‍കുന്ന കാഴ്ചയാണ് കണ്ടത്.
സാമൂഹിക അകലം പോലും പാലിക്കാതെ അണികളുടെ വന്‍കൂട്ടവുമായി പൊതു കച്ചവട കേന്ദ്രങ്ങളില്‍ എത്തി ആളുകള്‍ നില്‍ക്കേണ്ട അകലം റോഡില്‍ വട്ടം വരച്ച് അടയാളപ്പെടുത്തിയ മമത സ്വയം അപഹാസ്യയാവുകയും ചെയ്തു. ഇതിനിടെ ഒരു പത്രസമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വ്യക്തിഗത സുരക്ഷാ വസ്ത്രങ്ങളുടെ നിറം മഞ്ഞയായിപ്പോയി എന്ന വിമർശനവും ഉന്നയിച്ചിരുന്നു.