ലക്നൗ: രാജ്യത്ത് ലോക്ക് ഡൗൺ നിലനിൽക്കെ ഉത്തർപ്രദേശിൽ നിർദ്ദേശങ്ങൾ ലംഘിച്ച് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചവർക്കെതിരെ നടപടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പരിപാടിയിൽ പങ്കെടുത്ത 19 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
ഗ്രേറ്റർ നോയിഡയിലുള്ള ജമാ മസ്ജിദിനു മുന്നിലാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. സംഭവത്തിൽ പപ്പു, മൗസം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് പരിപാടിയിൽ പങ്കെടുത്തതും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്ത 19 പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
പരിപാടിയെ കുറിച്ച് വിവരം ലഭിച്ചതിനു പിന്നാലെ രാത്രി 7 മണിയോടെ ജെവാർ പോലീസ് സ്ഥലത്തെത്തി രണ്ട് പേരെ പിടികൂടി. വിരുന്നിൽ പങ്കെടുത്ത ബാക്കിയുള്ളവർ ഒളിവിലാണെന്നും ഇവരെ കണ്ടെത്താനായി പരിശോധന നടത്തുകയാണെന്നും ഡിസിപി രാജേഷ് കുമാർ അറിയിച്ചു. നേരത്തെ, റംസാൻ വ്രതത്തിന് മുന്നോടിയായി ഇഫ്താർ വിരുന്നുകൾ വീടുകളിൽ മാത്രമാക്കി ചുരുക്കണമെന്ന് കേന്ദ്രസർക്കാരും നിർദ്ദേശിച്ചിരുന്നു.