മുംബൈ : ചരിത്രത്തിലാദ്യമായി ഒരു യൂണിറ്റ് പോലും വിറ്റഴിക്കാത്ത ഒരു മാസമാണ് കടന്നു പോയത്. കൊറോണ വ്യാപനവും അതിനെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതുമാണ് വാഹനവിപണിയെ താളം തെറ്റിക്കാൻ കാരണം. ഇതാദ്യമായാണ് ഒരു മാസത്തിനിടെ ഒരു പുതിയ മാരുതി കാർ പോലും നിരത്തിലിറങ്ങാതിരിക്കുന്നത്.
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് 2020 ഏപ്രിലില്‍ ഒരു കാര്‍ പോലും വില്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് കമ്പനി തന്നെ വ്യക്തമാക്കി. സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് അനുസൃതമായി എല്ലാ ഉല്‍പാദന വിതരണ പ്രവര്‍ത്തനങ്ങളും നിര്‍ത്തലാക്കിയതാണ് ഇതിന് കാരണമെന്ന് നിര്‍മ്മാതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്.
എന്നാൽ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ അവസാനിച്ചാലുടന്‍ വാഹന വില്‍പ്പനയില്‍ വന്‍ കുതിപ്പുണ്ടാകുമെന്ന് മാരുതി സുസുക്കി ഇന്ത്യ ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ പറഞ്ഞു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആളുകള്‍ പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കാനും മറ്റുള്ളവര്‍ക്കൊപ്പം യാത്ര ചെയ്യാനും മടിക്കുകയാണ്. അതുകൊണ്ടുതന്നെ അവര്‍ സ്വന്തം വാഹനം എന്ന കാര്യത്തെ കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങും. ഇത് വാഹന വിപണിക്ക് ഗുണമാകുമെന്നും ലോക്ക്ഡൗണിന് ശേഷം ഇത് തിരിച്ചറിയാമെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.















