ലണ്ടന്‍: കൊറോണ കാലത്ത് നടക്കുന്ന മത്സരങ്ങളില്‍ നിയമങ്ങളില്‍ മാറ്റം വരുത്തി അന്താരാഷ്‌ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ്. കളികള്‍ക്കിടയില്‍ ഇരു ടീമുകള്‍ക്കും അഞ്ചു പകരക്കാരെ കളിക്കാനിറക്കാമെന്ന് പുതിയ തീരുമാനമാണ് ബോര്‍ഡ് കൈക്കൊണ്ടിരിക്കുന്നത്. നിലവില്‍ ഒരു കളിയില്‍ 3 പേരെ ഇറക്കാനാണ് അനുമതിയുള്ളത്. ഫിഫയുടെ അഭ്യര്‍ത്ഥന മാനിച്ചും അധിക സമയം കളിക്കളത്തില്‍ കളിക്കാര്‍ തുടരാതി രിക്കാനുമാണ് പുതിയ തീരുമാനമെന്നും ബോര്‍ഡ് അറിയിച്ചു. താല്‍ക്കാലികമായ ഈ തീരുമാനം 2020 ഡിസംബര്‍ 31 വരെ നടക്കുന്ന കളികള്‍ക്കുമാത്രമായിരിക്കുമെന്നും ബോര്‍ഡ് വിശദമാക്കി.
ലോക ഫുട്‌ബോളിലെ സുപ്രധാന ലീഗുകള്‍ പലതും പരിശീലനം തുടങ്ങിക്കഴിഞ്ഞു. ജര്‍മ്മനിയിലെ ബുന്ദേസ്ലീഗാ ഈ മാസം 15 ന് ആരംഭിക്കും. ഇറ്റാലിയന്‍ ലീഗിലെ ബാഴ്‌സലോണക്ക് പരിശീലന അനുമതി ലഭിച്ചുകഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് കളികള്‍ നടക്കുമ്പോഴുള്ള കളിക്കാരുടെ സുരക്ഷ കണക്കാക്കിയുള്ള മാറ്റങ്ങളെപ്പറ്റി ചിന്തിച്ചതെന്ന് ഫിഫ പറഞ്ഞു. കളികള്‍ നടക്കുന്ന ഒന്നര മണിക്കൂറിലേറെ സമയം കളിക്കാരുടെ മൈതാനത്തെ സാന്നിദ്ധ്യം ഏതു തരത്തില്‍ നിയന്ത്രിക്കാം എന്നതിലാണ് പകരക്കാരെ കൂടുതലിറക്കി പരീക്ഷിക്കുന്ന വിഷയം ചര്‍ച്ച ചെയ്തതെന്നും ഫിഫ അറിയിച്ചു. തുടര്‍ന്ന് നിര്‍ദ്ദേശം നിയമപരമായ അധികാരമുള്ള ബോര്‍ഡിന് സമര്‍പ്പിച്ചുവെന്നും ഫിഫ അധികൃതര്‍ പറഞ്ഞു.