ന്യൂഡൽഹി: ലോക ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാൽ ഇതിഹാസ താരങ്ങൾ നിരവധിയുണ്ട്. എന്നാൽ ‘ദൈവം’ എന്ന് ഒരു മനുഷ്യനെ വിശേഷിപ്പിക്കണമെങ്കിൽ അതിന് ഒരു റേഞ്ച് വേണമെന്ന് എതിരാളികളെക്കൊണ്ട് പോലും പറയിപ്പിക്കുകയാണ് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ. സച്ചിന്റെ വിക്കറ്റ് വീഴ്‌ത്തിയാൽ തങ്ങൾ വിജയിച്ചെന്ന് എതിർ ടീമുകൾ കരുതിയ കാലത്ത് അദ്ദേഹം ഔട്ട് ആകരുതേ എന്ന് പ്രാർത്ഥിച്ച ഒരു കളിക്കാരൻ ഉണ്ടായിരുന്നു.
ചിരവൈരികളായ പാകിസ്താൻ ടീമിന്റെ മുൻ നായകൻ റഷീദ് ലത്തീഫാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. സച്ചിൻ ബാറ്റ് ചെയ്യുമ്പോൾ അദ്ദേഹം ഔട്ട് ആകരുതേ എന്ന് താൻ പ്രാർത്ഥിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. പാക് ടീമിന്റെ വിക്കറ്റ് കീപ്പർ കൂടി ആയിരുന്നു റഷീദ് ലത്തീഫ്. യൂട്യൂബ് ടോക്ക് ഷോയിലായിരുന്നു ലത്തീഫിന്റെ വെളിപ്പെടുത്തൽ.
‘ഞാൻ വിക്കറ്റിനു പിന്നിൽ നിൽക്കുമ്പോൾ നിരവധി കളിക്കാർ ബാറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ സച്ചിൻ ബാറ്റ് ചെയ്യുമ്പോൾ അദ്ദേഹം പുറത്താകരുതേ എന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിച്ചിരുന്നു. കീപ്പ് ചെയ്യുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ ബാറ്റിംഗ് വളരെയധികം ആസ്വദിച്ചിരുന്നു. ടീവിയിൽ കാണുന്നതിലധികം ഞാൻ ആസ്വദിച്ചത് അദ്ദേഹത്തിനെതിരെ കീപ്പ് ചെയ്യുമ്പോൾ ആയിരുന്നു’. ലത്തീഫ് പറഞ്ഞു.
അതേസമയം, കളിക്കളത്തിലെ സച്ചിന്റെ പെരുമാറ്റത്തെ കുറിച്ചും ലത്തീഫ് വാചാലനായി. വിക്കറ്റിനു പിന്നിൽ നിന്ന് എന്തൊക്കെ പറഞ്ഞാലും സച്ചിൻ മറുപടി പറയില്ലെന്നും പകരം പുഞ്ചിരിക്കുക മാത്രമാണ് ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇതിഹാസ താരങ്ങളായ റിക്കി പോണ്ടിംഗ്, ബ്രയാൻ ലാറ, ജാക് കാലിസ് എന്നിവർക്കെതിരെ കളിക്കുമ്പോൾ അവരുടെ വിക്കറ്റുകൾ വീഴ്‌ത്തണം എന്നായിരുന്നു ആഗ്രഹമെന്ന് ലത്തീഫ് വ്യക്തമാക്കി.















