മുംബൈ: കൊറോണ മൂലം കായിക മേഖലകള്‍ക്കുണ്ടായ നഷ്ടത്തിന്റെ കണക്ക് ഭീകരമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍. ക്രിക്കറ്റ് സ്വാധീനിക്കുന്ന രാജ്യങ്ങളെ പ്രതിസന്ധി ശക്തമായി ബാധിച്ചുകഴിഞ്ഞുവെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. കായികരംഗത്ത് ഐപിഎല്ലിന്റെ മുടങ്ങലാണ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. ക്രിക്കറ്റിന്റെ വാണിജ്യ സാദ്ധ്യത ഏറ്റവും നന്നായി മുതലെടുക്കുന്നത് ഐപിഎല്ലാണ്. വിദേശതാരങ്ങളടക്കം നല്ല സമ്പാദ്യം ഉണ്ടാക്കുന്നതും ഐപിഎല്ലിലെ താരമൂല്യമനുസരിച്ചാണ്.
അതാത് രാജ്യങ്ങളുടെ ക്രിക്കറ്റ് ബോര്‍ഡുകള്‍ നിശ്ചയിക്കുന്ന മത്സരങ്ങളുടെ വരുമാനത്തിന് പരിധിയുണ്ട്. എന്നാല്‍ പ്രീമിയര്‍ ലീഗുകളും കൗണ്ടിക്രിക്കറ്റുകളും ആരാധകരുടെ ഹരമാകുന്നത് പണം വാരിയെറിഞ്ഞുള്ള പരസ്യങ്ങളും അതിനോടനുബന്ധിച്ചുള്ള ക്ലബ്ബുകളുടെ പരിപാടികളും കൊണ്ടാണെന്ന് സാമ്പത്തിക വിദഗ്ധനായ സുന്ദര്‍ രാമന്‍ വ്യക്തമാക്കി. ഐപിഎല്ലിന്റെ മുന്‍ സിഇഒയും നിലവില്‍ ഐസിസിയുടെ ടി20 മത്സരങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളുമാണ് സുന്ദര്‍ രാമന്‍. ലോക ക്രിക്കറ്റിലെ ആഗോള വരുമാനത്തിന്റെ 40 ശതമാനവും നേടിത്തരുന്നത് ഐപിഎല്ലാണ്. 8 ഫ്രാഞ്ചൈസികളിലായി 85 കോടി രൂപ ഒരു സീസണില്‍ താരങ്ങള്‍ക്ക് മാത്രം വരുമാനമായി നല്‍കുന്നുണ്ട്.
വരുന്ന ഒരു മാസത്തിനകം കായിക രംഗം രക്ഷപെടാന്‍ രണ്ടു മാര്‍ഗ്ഗങ്ങളാണ് രാമന്‍ കാണുന്നത്. ഡിജിറ്റല്‍ സംപ്രേഷണത്തിലൂടെയുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ ജൂലൈ മാസത്തില്‍ ആരംഭിച്ചാല്‍ 2021 ജനുവരി മുതല്‍ കാണികള്‍ സ്റ്റേഡിയത്തില്‍ വരുന്ന സാഹചര്യത്തിന് വഴിതുറക്കും. അല്ലെങ്കില്‍ ഡിസംബറില്‍ ഡിജിറ്റില്‍ സംപ്രേക്ഷണവും 2021 ഏപ്രില്‍ മുതല്‍ സ്റ്റേഡിയങ്ങളിലെ ജനങ്ങളുടെ പ്രവേശനവും നടത്താനാകൂ . ഇതിലേതായാലും ഇന്ത്യ പങ്കെടുക്കുന്ന കളികളോ ഇന്ത്യയില്‍ നടക്കുന്ന കളികള്‍ക്കോ മാത്രമേ ഉദ്ദേശിക്കുന്ന വരുമാനം നേടാനാകൂ എന്നും രാമന്‍ മുന്നറിയിപ്പ് നല്‍കി.