ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയിൽ നിർണായക മാറ്റത്തിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം തയ്യാറെടുക്കുന്നു. ആദ്യ ബാച്ച് അഗ്നിവീരന്മാരുടെ നാല് വർഷത്തെ സേവനകാലാവധി അവസാനിക്കാനിരിക്കെ കൂടുതൽ അഗ്നിവീരന്മാരെ നിലനിർത്താനുള്ള ആലോചയിലാണ് കേന്ദ്രസർക്കാർ. നിലവിൽ 25 ശതമാനം പേരെയാണ് സ്ഥിരസേവനത്തിന് ഉൾപ്പെടുത്തുന്നത്. ഇത് ഉയർത്താൻ സേനാവിഭാഗങ്ങൾ ശുപാർശ നൽകിയെന്നാണ് റിപ്പോർട്ട്. സാങ്കേതിക വൈദഗ്ധ്യവും പ്രവർത്തന പരിചയവും സേനയിൽ നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് കര, നാവിക, വ്യോമസേനകൾ പുതിയ നിർദേശങ്ങൾ മുന്നോട്ടുവെച്ചിരിക്കുന്നത്.
നാവികസേനയിൽ സേവനം പൂർത്തിയാക്കുന്ന അഗ്നിവീരന്മാരിൽ 75 ശതമാനം പേരെ സ്ഥിരസേനയിൽ നിലനിർത്തണമെന്നാണ് ശുപാർശ. അതേസമയം, കരസേനയിലും വ്യോമസേനയിലും 50 ശതമാനം പേരെ സ്ഥിരനിയമനത്തിലേക്ക് പരിഗണിക്കണമെന്ന ആവശ്യവും ബന്ധപ്പെട്ട സേനാവിഭാഗങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്.
ഇക്കാര്യത്തിൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് മിലിട്ടറി അഫയേഴ്സുമായി (DMA) പ്രതിരോധ മന്ത്രാലയം ഉടൻ തന്നെ വിശദമായ ചർച്ചകൾ നടത്തിയേക്കും. വിവിധ സേനാവിഭാഗങ്ങളുടെ ശുപാർശകൾ പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.
നിലവിൽ അഗ്നിപഥ് പദ്ധതിപ്രകാരം നാല് വർഷത്തെ സേവനത്തിന് ശേഷം 25 ശതമാനം അഗ്നിവീരന്മാർക്ക് മാത്രമാണ് ദീർഘകാല സൈനിക സേവനത്തിലേക്ക് അവസരം ലഭിക്കുന്നത്. ശേഷിക്കുന്നവർ സേവനം പൂർത്തിയാക്കി വിരമിക്കുകയാണ് ചെയ്യുന്നത്.
2022-ലാണ് കേന്ദ്ര സർക്കാർ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യൻ സായുധ സേനകളിലേക്ക് യുവാക്കളെ നാല് വർഷത്തെ ഹ്രസ്വകാല സേവനത്തിനായി നിയമിക്കുന്ന പദ്ധതിയാണിത്. ആദ്യ ബാച്ചിന്റെ സേവനകാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ, സ്ഥിരസേവനത്തിലേക്കുള്ള അവസരങ്ങൾ വർധിപ്പിക്കാനുള്ള നിർദേശം അഗ്നിപഥ് പദ്ധതിയിലെ ഏറ്റവും വലിയ നയപരമായ മാറ്റങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുത്തുന്നത്.















