തിരുവനന്തപുരം: വെങ്ങാനൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 70 പവൻ സ്വർണം നഷ്ടപ്പെട്ട സംഭവത്തെ തുടർന്ന് ആത്മഹത്യയ്‌ക്ക് ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു. വെങ്ങാനൂർ ചാവടിനട സ്വദേശിനി ഐശ്വര്യ (32)യാണ് മരിച്ചത്. ഇതേ കേസിൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ച മറ്റൊരു ജീവനക്കാരിയായ വെണ്ണിയൂർ നെല്ലിവിള ജയഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജു (28) ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
പനങ്ങോട് സ്വദേശിനി സിന്ധുകുമാരി (53)ക്കെതിരെയാണ് കുറിപ്പ് എഴുതിവച്ചാണ് ഇരുവരും ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം മലയിൻകീഴ് മച്ചേലിലെ ബന്ധുവീട്ടിൽ നിന്ന് സിന്ധുവിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വ്യാജ വിസിറ്റിംഗ് കാർഡുകളും ബിൽ ബുക്കുകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കോവളം പൊലീസ് സ്റ്റേഷനിൽ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയതിന് രണ്ട് കേസുകളും മലയിൽകീഴ് പൊലീസ് സ്റ്റേഷനിൽ വഞ്ചനാക്കുറ്റത്തിന് മറ്റൊരു കേസും സിന്ധുകുമാരിക്കെതിരെയുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി. അറസ്റ്റിന് പിന്നാലെ പ്രതിക്കെതിരെ പത്തിലധികം പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ചിരിക്കുന്നത്.
പൊലീസിന്റെ അന്വേഷണപ്രകാരം, മുമ്പ് സ്വർണ പണമിടപാട് സ്ഥാപനം നടത്തിയിരുന്ന സിന്ധുകുമാരി സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരുമായി പരിചയം സ്ഥാപിച്ച് വിശ്വാസം നേടിയിരുന്നു. തുടർന്ന് സ്ഥാപനത്തിലെ ഇടപാടുകാർ പണയംവെച്ച സ്വർണം കുറഞ്ഞ പലിശയ്‌ക്ക് കെ.എസ്.എഫ്.ഇയിൽ പണയംവയ്‌ക്കാമെന്ന് പറഞ്ഞ് കൈപ്പറ്റുകയായിരുന്നു. സ്ഥാപന ഉടമയുടെ അറിയാതെയായിരുന്നു ഈ ഇടപാടുകൾ നടന്നതെന്നും, സ്വർണം പിന്നീട് വിൽക്കുകയായിരുന്നുവെന്ന കാര്യം ജീവനക്കാർക്ക് അറിയില്ലായിരുന്നുവെന്നും പൊലീസ് പറയുന്നു.
പണയംവച്ചതിന് കമ്മിഷൻ എന്ന പേരിൽ ജീവനക്കാർക്ക് പ്രതി പണം നൽകിയിരുന്നു. ആദ്യഘട്ടത്തിൽ ആവശ്യപ്പെട്ടപ്പോൾ സ്വർണം തിരികെ നൽകിയെങ്കിലും പിന്നീട് അത് കൈമാറിയില്ല. ഇതോടെ ഇടപാടുകാർക്ക് സ്വർണം തിരികെ നൽകാൻ ജീവനക്കാർ സ്വന്തം നിലയിൽ കടം വാങ്ങി സ്വർണം വാങ്ങിനൽകേണ്ട സാഹചര്യം ഉണ്ടായതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
സ്വർണം കോവളത്തെ മറ്റൊരു പണമിടപാട് സ്ഥാപനത്തിൽ സിന്ധുകുമാരി വിറ്റതായും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സാമ്പത്തിക തട്ടിപ്പിന്റെ വ്യാപ്തിയും കൂടുതൽ പരാതികളും പരിഗണിച്ച് അന്വേഷണം വിപുലീകരിച്ചിരിക്കുകയാണ്.















