ദമ്മാം : ഗൾഫിൽ കുടുങ്ങിയ പ്രവാസികളെ കൊണ്ടുവരുന്നതിനായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വന്ദേ ഭാരത് മിഷന്റെ ഭാഗമായി സൗദിയിൽ നിന്നുള്ള മൂന്നാം ഘട്ടം വിമാന സർവീസുകളുടെ പട്ടിക സൗദി ഇന്ത്യൻ എംബസി പ്രഖ്യാപിച്ചു.
മെയ് 29 മുതൽ ജൂൺ 6 വരെയാണ് മൂന്നാം ഘട്ട വിമാനസർവീസുകൾ തീരുമാനിച്ചിരിക്കുന്നത്. 319 വീതം യാത്രക്കാരുമായി മെയ് 29നും 30നും ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്ക് രണ്ട് വിമാനങ്ങൾ ആണ് കേരളത്തിലേക്ക് ഉള്ളത് .
മെയ് 29നു റിയാദ് – ശ്രീനഗർ, മെയ് 31നു ദമ്മാം – ശ്രീനഗർ , റിയാദ് -ഹൈദരാബാദ് . ജൂൺ 1നു റിയാദ് – ലക്നൗ , ദമ്മാം – ഡൽഹി – ഗയ, ജൂൺ 2 നു ജിദ്ദ – ഡൽഹി – ഗയ, ജൂൺ 4 നു ജിദ്ദ – ശ്രീനഗർ, റിയാദ് – ചെന്നൈ , ദമ്മാം – കൊൽക്കത്ത, ജൂൺ 5 നു ദമ്മാം – ചെന്നൈ, ജൂൺ 6 നു ജിദ്ദ – ചെന്നൈ എന്നിങ്ങനെയാണ് സൗദിയിൽ നിന്നുള്ള മറ്റു വിമാന സർവ്വീസുകൾ
ഗർഭിണികൾ, തുടർചികിത്സ ആവശ്യമായവർ, തൊഴിൽ നഷ്ടപ്പെട്ടവർ, പ്രായമായവർ, പലവിധ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവർ, സന്ദർശക വിസയിൽ എത്തിയവർ എന്നിവർക്കാണ് മുൻഗണന. രജിസ്റ്റർ ചെയ്തവരിൽ നിന്ന് തിരഞ്ഞെടുത്തവരുടെ യാത്രാ വിവരങ്ങൾ ഇന്ത്യൻ എംബസി, ജിദ്ദ ഇന്ത്യൻ കോൺസലേറ്റ് എന്നിവിടങ്ങളിൽ നിന്ന് നേരിട്ട്
അറിയിക്കും.