ന്യൂഡൽഹി : വിവിധ മുഖങ്ങളിൽ ഒരേ സമയം യുദ്ധം ചെയ്യാൻ തക്ക സംവിധാനവും ശക്തിയുമുണ്ടെന്ന് വ്യോമസേന മേധാവി ആർ.കെ.എസ് ബധൗരിയ. ഒരു ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ബധൗരിയയുടെ പരാമർശം. പാകിസ്താനും ചൈനയും അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് വ്യോമസേന മേധാവിയുടെ മറുപടി.
റഫേൽ വിമാനങ്ങൾ ജൂലൈയോടെ ഇന്ത്യയിലെത്തുമെന്ന് അറിയിച്ച വ്യോമസേനാ മേധാവി കൂടുതൽ തേജസ് വിമാനങ്ങൾ വാങ്ങുമെന്നും വ്യക്തമാക്കി. തദ്ദേശീയമായ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം നിലവിൽ നേരിടുന്ന കൊറോണ പ്രതിസന്ധിയിൽ ഇന്ത്യൻ വ്യോമസേന നിർണായകമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിൽ ലോകത്തെ നാലാമത്തെ വ്യോമ ശക്തിയാണ് ഇന്ത്യ. ബ്രഹ്മോസ് മിസൈൽ ഘടിപ്പിക്കാവുന്ന സുഖോയ് എംകെഐയും ഒപ്പം മിറാഷും തേജസുമുള്ള ഇന്ത്യൻ പോർവിമാനങ്ങളുടെ നിരയിലേക്ക് റഫേൽ കൂടിയെത്തുന്നതോടെ കരുത്തുറ്റ വ്യോമ ശക്തിയായി ഇന്ത്യ മാറും. അമേരിക്കയിൽ നിന്ന് വാങ്ങിയ ചിനൂക്ക് , അപ്പാഷെ ഹെലികോപ്ടറുകൾ വ്യോമശക്തി വർദ്ധിപ്പിച്ചിട്ടുണ്ട്. ലോകം അംഗീകരിച്ച ഇന്ത്യൻ വ്യോമസേനയുടെ പോരാട്ടവീര്യവും കൂടിയാകുമ്പോൾ ഒരേ സമയം പാകിസ്താനേയും ചൈനയേയും പ്രതിരോധിക്കാനുള്ള കരുത്ത് ഇന്ത്യക്കുണ്ട്. വ്യോമസേന മേധാവിയുടെ ശക്തമായ പരാമർശങ്ങൾക്ക് കാരണം ഇതാണ്.