ശ്രീനഗർ : ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ആറര ഹെക്ടർ ഭൂമി നൽകണമെന്ന് ആവശ്യപ്പെട്ട് സൈന്യം ജില്ല അധികൃതർക്ക് കത്തു നൽകി. ഇൻഫൻട്രി ഡിവിഷൻ 19 ന്റെ ക്വാർട്ടർ മാസ്റ്ററാണ് കത്ത് നൽകിയത്. മെയ് 30 നകം മറുപടി നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ സൈന്യത്തിന് ഭൂമി വാങ്ങണമെങ്കിൽ ജില്ല അധികൃതരോട് ആവശ്യപ്പെട്ടാൽ മതി.
പഠാൻ പ്രദേശത്തെ താപ്പർവാരിയിലാണ് സ്ഥലം കണ്ടെത്തിയത്. താത്കാലിക സംവിധാനത്തിലാണ് ഇവിടെ സൈന്യം താവളമടിച്ചിട്ടുള്ളത്. സാധാരണയായി ഭൂമി ലീസിനു വാങ്ങാനേ സൈന്യത്തിന് സാധിക്കുമായിരുന്നുള്ളൂ. ആർട്ടിക്കിൾ 370 നിലനിന്നിരുന്നപ്പോൾ സൈന്യത്തിന് ഭൂമി വാങ്ങാൻ നിരവധി നൂലാമാലകൾ തരണം ചെയ്യേണ്ടിയിരുന്നു. എന്നാൽ ആർട്ടിക്കിൾ റദ്ദാക്കിയതോടെ ഭൂമി വാങ്ങൽ എളുപ്പമായി
ഇതാദ്യമായാണ് ജില്ലാ അധികൃതർക്ക് ഭൂമി വാങ്ങാൻ സൈന്യം നേരിട്ട് കത്ത് നൽകിയത്. വിപുലമായ ക്യാമ്പ് സംവിധാനങ്ങൾ ഒരുക്കാനാണ് ഭൂമി ഉപയോഗിക്കുന്നത്. ബാരാമുള്ളയിൽ സൈന്യത്തിന് സ്ഥിരം സംവിധാനമൊരുങ്ങുന്നത് കശ്മീരിലെ വിഘടനവാദത്തിനും പാക് പിന്തുണയോടെയുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്കും വൻ തിരിച്ചടിയാണ്.