ശ്രീനഗർ : അവന്തിപ്പോരയിൽ ഒരു ഭീകരനെ കൂടി സുരക്ഷാ സേന വധിച്ചു. ഇതോടെ ഏറ്റുമുട്ടലിൽ സൈന്യം വധിച്ച ഭീകരരുടെ എണ്ണം രണ്ടായി. ഭീകരരുടെ പക്കൽ നിന്നും എ.കെ 47 തോക്കുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളും സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്.
രണ്ട് എ.കെ 47 തോക്കുകൾ , രണ്ട് പിസ്റ്റലുകൾ, ഗ്രനേഡുകൾ, സ്ഫോടക വസ്തുക്കൾ എന്നിവയാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. വധിച്ച ഭീകരരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇരുവരും പ്രദേശത്തു തന്നെയുള്ളവരാണെന്നാണ് സൂചന.
അവന്തിപ്പോരയിലെ ത്രാൾ പ്രദേശത്ത് ഇന്ന് പുലർച്ചെയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി ജമ്മു കശ്മീർ പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസും സുരക്ഷാ സേനയും സംയുക്തമായാണ് പ്രദേശത്ത് തെരച്ചിൽ നടത്തിയത്. തെരച്ചിലിനിടെ ഭീകരർ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു.
ജമ്മു കശ്മീരിൽ ഭീകരരുടെ സാന്നിദ്ധ്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ വ്യാപക പരിശോധനയാണ് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തുന്നത്. അടുത്തിടെയായി നുഴഞ്ഞുകയറ്റ ശ്രമങ്ങളും വർധിച്ചിട്ടുണ്ട് . കഴിഞ്ഞ ദിവസം നുഴഞ്ഞുകയറാൻ ശ്രമിച്ച 16 ഭീകരരെയാണ് സൈന്യം വധിച്ചത്.