ന്യൂഡൽഹി : പാക് അധീന കശ്മീരിലെ ഗിൽജിത് ബാൾട്ടിസ്ഥാൻ പ്രവിശ്യയിൽ ബൗദ്ധ സ്മാരകം തകർത്തതിനെതിരെ രൂക്ഷ പ്രതികരണവുമായി ഇന്ത്യ. കടന്നു കയറിയ പ്രദേശങ്ങളിൽ നിന്ന് പാകിസ്ഥാൻ ഉടൻ ഇറങ്ങിപ്പോകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ചരിത്രസ്മാരകം തകർത്തത് അത്യന്തം അപലപനീയമായ സംഭവമാണ്. പാക് അധീന കശ്മീരിൽ നിന്ന് പാകിസ്താൻ ഒഴിഞ്ഞു പോകുന്നത് പ്രദേശത്തെ സമാധാനത്തിന് ഭംഗം വരാതിരിക്കാൻ ആവശ്യമാണെന്നും ഇന്ത്യ വ്യക്തമാക്കി.
ചരിത്രസ്മാരകം തകർത്തത് പൊറുക്കാനാകാത്ത പ്രവൃത്തിയാണ്. ഇന്ത്യയുടെ ഭാഗമായ പ്രദേശത്ത് അധിനിവേശം നടത്തി മതവിവേചനവും അക്രമവും നടത്തുന്നത് അംഗീകരിക്കാനാകില്ല. ബുദ്ധസ്മാരകം പുനരുദ്ധരിക്കാൻ വേണ്ടി വിദഗ്‌ദ്ധരെ അയയ്‌ക്കാൻ ഇന്ത്യ തയ്യാറാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. നിയമ വിരുദ്ധമായി കടന്നുകയറിയ പ്രദേശങ്ങളിൽ നിന്ന് പാകിസ്താൻ ഒഴിഞ്ഞു പോകണമെന്ന് പ്രസ്താവനയിൽ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. സാംസ്കാരികവും രാഷ്‌ട്രീയപരവുമായി പ്രദേശത്തെ ജനങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടണമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.
ഗിൽജിത് ബാൽട്ടിസ്ഥാനിലെ ബൗദ്ധ സ്മാരകമായ കൊത്തുപണികളുള്ള പാറക്കൂട്ടങ്ങളിൽ മതമൗലികവാദികൾ ഈയിടെ അറബിയിൽ എഴുതുകയും പാക് പതാക വരയ്‌ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്.