ശ്രീനഗര്‍: ചൈനയുമായുള്ള സംഘർഷം തുടരുന്നതിനിടെ അതിർത്തിയിൽ യുദ്ധ വിമാനങ്ങളിറക്കാനുള്ള റൺ വേ നിർമ്മാണം അതിവേഗം പൂർത്തിയാക്കാനൊരുങ്ങി ഇന്ത്യ. ലഡാക്കിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് കശ്മീരില്‍ അതിര്‍ത്തി കേന്ദ്രീകരിച്ച് വിമാനമിറങ്ങാനുള്ള സംവിധാനം ഒരുക്കുന്നത്. ദേശീയപാതയോട് ചേര്‍ന്നാണ് അടിയന്തിര സാഹചര്യത്തില്‍ യുദ്ധവിമാനങ്ങളിറക്കാനുള്ള റണ്‍വേയും അനുബന്ധ സൗകര്യങ്ങളും ഉണ്ടാക്കുന്നത്. ജമ്മുവിനും കശ്മീരിനും ഇടയിലായി ദേശിയ പാതയോരത്തുള്ള ബിജ്‌ബെഹറയിലാണ് റണ്‍വേ. ആകെ 3.5 കിലോ മീറ്ററാണ് അടിയന്തിര ലാന്റിംഗിനായി റണ്‍വേ ആക്കി മാറ്റിക്കൊണ്ടിരിക്കുന്നത്.
നിലവിലെ പണികള്‍ക്ക് ചൈന അതിര്‍ത്തി പ്രശ്‌നവുമായി യാതൊരു ബന്ധമില്ലെന്നും മുന്നേ തീരുമാനിച്ചിരുന്ന പദ്ധതിയാണെന്നും വ്യോമസേനാ വൃത്തങ്ങളറിയിച്ചു. ഇന്ത്യയുടെ അതിര്‍ത്തികളിലേക്ക് വിവിധ മേഖലകളിലൂടെ ചൈനാ പട്ടാളം കടന്നുകയറുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഇതിനിടെ ഇരുഭാഗത്തെ സൈനിക മേധാവികളുടെ സംയുക്ത യോഗം 6-ാം തീയതി നടക്കാനിരിക്കുകയാണ്.