സമാധാനപരമെന്ന് കരുതിയിരുന്ന അന്തരീക്ഷം വീണ്ടും കലുഷിതമാവുകയാണ്. ഇന്ത്യയും ചൈനയും തമ്മില്‍ കഴിഞ്ഞ ദിവസം അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷം ഇരു രാജ്യങ്ങളേയും യുദ്ധ സമാനമായ സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുന്നു. കഴിഞ്ഞ 45 വര്‍ഷങ്ങളായി എല്‍.എ.സി (ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍)യില്‍ നിശബ്ദം പുകഞ്ഞ് കൊണ്ടിരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ കയ്യാങ്കളിയിലേക്കും അവിടെ നിന്ന് ഒരു വലിയ പൊട്ടിത്തെറിയിലേക്കും എത്തിച്ചത്. ചൈനയുടേത് വളരെ ആസൂത്രിതമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. അപ്രതീക്ഷിതമായ ഒന്നായിരുന്നില്ല അതിര്‍ത്തിയില്‍ സംഭവിച്ചത്. കുറച്ചു നാളുകളായി ചൈനീസ് ഭാഗത്ത് നിന്ന് നടത്തി വന്നിരുന്ന പ്രകോപന നീക്കങ്ങള്‍ പോലും ഈ ആസൂത്രണത്തിന്റെ മുന്നൊരുക്കമായിരുന്നു. ശൈത്യകാലത്ത് ചൈനീസ് പക്ഷം ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തിയതായും പറയപ്പെടുന്നു.
അടുത്തിടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യ നടത്തിയ വികസന പ്രവര്‍ത്തനങ്ങളോ, ടിബറ്റിന് മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ബീജിംഗിന്റെ ശ്രമമോ ഒക്കെയായി ചൈനയുടെ ഈ നീക്കത്തെ കാണാമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള നീക്കത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ അടിസ്ഥാന വികസനങ്ങള്‍ വേഗത്തിലാക്കിയത് ചൈനയെ പ്രകോപിപ്പിച്ചുവെന്ന് നേരത്തെ മുതല്‍ സൂചനകളുണ്ടായിരുന്നു. എല്‍.എ.സിയില്‍ സിക്കിം ലഡാക്ക് മേഖലകളില്‍ ഏതാനും ദിവസങ്ങളായി ഇന്ത്യ, ചൈനീസ് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പതിവായിരുന്നു. തുടര്‍ന്ന് ഇന്നലെയാണ് ഗല്‍വാന്‍ താഴ്വരയില്‍ ഏറ്റുമുട്ടലുണ്ടായതും, 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതും. പ്രദേശത്തെ തങ്ങളുടെ കീഴിലേക്ക് കൊണ്ടുവരിക എന്ന വ്യക്തമായ ഉദ്ദേശത്തോടെയാണ് ചൈനയുടെ പ്രകോപന ശ്രമങ്ങള്‍ എന്നത് വ്യക്തമാണ്. അതിന്റെ ഭാഗമായി തന്നെ ഗല്‍വാന്‍ താഴ്വരയെ തങ്ങളുടെ സ്വന്തമായാണ് അവര്‍ ചിത്രീകരിക്കുന്നതും. ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ വെസ്റ്റേണ്‍ കമാന്‍ഡ് ഇന്നലെ നടത്തിയ പ്രസ്താവനയും ഇതാണ് പറയുന്നത്. ഇന്ത്യ തങ്ങളുടെ പ്രദേശത്ത് കയറി പ്രകോപനം സൃഷ്ടിച്ചുവെന്നും, തങ്ങളുടെ സൈനികരെ ആക്രമിച്ചുവെന്നുമുള്ള തരത്തിലാണ് ഈ പ്രശ്നത്തെ ചൈന ലോകത്തിന് മുന്നില്‍ ചിത്രീകരിക്കുന്നത്.
തര്‍ക്കബാധിത പ്രദേശങ്ങളില്‍ കടന്നുകയറി തങ്ങളുടെ സാന്നിധ്യം സ്ഥാപിക്കുകയും പിന്നീട് അതിന്മേല്‍ തങ്ങളുടെ അവകാശവാദം സ്ഥാപിക്കുക എന്നതുമാണ് ചൈനയുടെ രീതി. ചൈനയുടെ മറ്റ് അതിര്‍ത്തി രാജ്യങ്ങളുടെ വിഷയത്തിലും സമാനമായ കാര്യങ്ങള്‍ സംഭവിച്ചിരുന്നു. ഇവിടേയും കയ്യൂക്കിലൂടെ ഇന്ത്യയുടെ പ്രദേശം തങ്ങളുടേതാക്കാനാണ് ചൈനയുടെ ശ്രമം. എന്നാല്‍ ഇന്ത്യന്‍ സെനികര്‍ ഇതിനെ ശക്തമായി പ്രതിരോധിച്ചു. ലഡാക്കിലും അരുണാചല്‍ പ്രദേശിലുമെല്ലാം ഇന്ത്യ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍, ദര്‍ബുക്-ഷയോക്-ദൗലത്ത് ബെഗ് ഓള്‍ഡീ (ഡിഎസ്ഡിബിഒ) റോഡിന്റെ നിര്‍മ്മാണം, മേഖലയിലെ നിരവധി പാലങ്ങളുടെ നിര്‍മ്മാണം എന്നിവയെല്ലാം ചൈനയെ പെട്ടന്ന് പ്രകോപിപ്പിച്ചിരിക്കാമെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. ഇന്ത്യ അതിവേഗം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ അധിനിവേശ ശ്രമങ്ങള്‍ക്ക് തടസ്സമാകുമെന്ന ചിന്തയും ചൈനയുടെ പൊടുന്നനെയുള്ള ഈ നീക്കത്തിന് പിന്നിലുണ്ട്.
എന്നാല്‍ ഇതിനെല്ലാം മേലെയായി നില്‍ക്കുന്നത് ടിബറ്റിന്റെയും, ദലൈ ലാമയുടേയും വിഷയമാണ്. അടുത്ത ദലൈ ലാമയെ തിരഞ്ഞെടുക്കാനുള്ള തങ്ങളുടെ നീക്കങ്ങള്‍ക്ക് മുന്നില്‍ തടസ്സമായി ഇന്ത്യ എത്തരുതെന്ന് ഏറെ നാളുകളായി ചൈനീസ് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. നിലവിലെ ദലൈലാമ ഇന്ത്യ ആസ്ഥാനമാക്കി ടിബറ്റന്‍ ഭരണകൂടത്തോടൊപ്പാണ് താമസിക്കുന്നത്. ചൈനക്ക് മുന്നില്‍ ഇതും ഒരു പ്രശ്നമാണ്.
മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഇപ്പോള്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന കൊറോണയില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാനുള്ള ചൈനയുടെ നീക്കമെന്നോണമാണ്. കൊറോണയുടെ ഉത്ഭവ സ്ഥാനമെന്ന നിലയില്‍ വര്‍ധിച്ചു വരുന്ന വിമര്‍ശനങ്ങളെ വഴി തിരിച്ചു വിടാന്‍ ഇപ്പോള്‍ ചൈനക്ക് സാധിച്ചിട്ടുണ്ട്. ലോകത്തെ കീഴ്മേല്‍ മറിച്ച വൈറസിന്റെ പ്രഭവകേന്ദ്രത്തെ കുറിച്ച് ഡബ്ല്യു.എച്ച്.ഒ അടക്കം ചൈനയോട് വിശദീകരണം തേടിയിരുന്നു. വിഷയത്തിന്റെ പേരില്‍ രാജ്യത്തിനകത്ത് പോലും പ്രസിഡന്റ് ഷി ജിന്‍ പിംഗ് വിമര്‍ശിക്കപ്പെട്ടിരുന്നു. കൊറോണക്ക് ശേഷം സംഭവിച്ച മാറ്റങ്ങളും, ലോകരാജ്യങ്ങള്‍ക്ക് മേല്‍ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യ ഒരു മുന്‍കൈ നേടിയതുമെല്ലാം ചൈന സശ്രദ്ധം നിരീക്ഷിച്ചു വരികയായിരുന്നു. പൂര്‍ണമായും കൊറോണ പ്രതിരോധത്തില്‍ ശ്രദ്ധ ഊന്നിയിരിക്കുന്ന രാജ്യത്തെ ആക്രമിക്കാനുള്ള കൃത്യസമയം ഇതാണെന്നും ചൈന കരുതിയിരിക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.