പൂര്‍ണമായും സമാധാനത്തിലേക്ക് എത്തിയെന്ന് പറയാനായില്ലെങ്കിലും ഗല്‍വാന്‍ അതിര്‍ത്തി താത്കാലികമായെങ്കിലും നിശബ്ദമായിരിക്കുകയാണ്. ഗല്‍വാന്‍ താഴ്‌വര തങ്ങളുടേതാണെന്ന അവകാശ വാദവുമായി ചൈന രംഗത്തുള്ളതിനാല്‍ പ്രശ്‌നം ഉടനൊന്നും തീരാന്‍ സാധ്യതയില്ലെന്ന സൂചനകളാണ് പുറത്ത് വരുന്നത്. അടുത്തിടെ വരെ ഗല്‍വാന്‍ ഇന്ത്യയുടേതാണെന്ന് സമ്മതിച്ചിരുന്ന ചൈന പൊടുന്നനെയാണ് തങ്ങളുടെ നിലപാട് മാറ്റിയത്. വളരെ ആസൂത്രിതമായിരുന്നു ചൈനയുടെ ഓരോ നീക്കവും. ഇന്ത്യയുടെ പട്രോളിംഗ് പോയിന്റിന് സമീപം നിരീക്ഷണ പോസ്റ്റ് നിര്‍മ്മിക്കാനുള്ള ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ ശ്രമമാണ് ജൂണ്‍ 15ന് ഇരു കൂട്ടരും തമ്മിലുള്ള കയ്യാങ്കളിയിലേക്ക് എത്തിച്ചതെന്നാണ് വിവരം.
ഇന്ത്യയുടെ നീക്കത്തെ നിരീക്ഷിക്കുക എന്നതിലുപരിയായി ദര്‍ബുക്-ഷയോക്-ദൗലത്ത് ബെഗ് ഓള്‍ഡീ റോഡീലൂടെ ഓടുന്ന സൈനിക വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാക്കാനും ഈ പോസ്റ്റ് ചൈനീസ് സൈനികരെ സഹായിക്കുമായിരുന്നു. എന്നാല്‍ ഈ പോസ്റ്റ് ചൈന നിര്‍മ്മിക്കാനൊരുങ്ങിയത് ഇന്ത്യയുടെ ഭാഗത്തായിരുന്നു. ഡിബിഒ റോഡിന്റെ നിര്‍മ്മാണത്തിന് പിന്നാലെയാണ് ഗല്‍വാനിലും തങ്ങളുടെ പിടിമുറുക്കാന്‍ ചൈന തീരുമാനിക്കുന്നത്.
അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ഇന്ത്യയുയെ പ്രതിഷോധം ചൈനീസ് വക്താവ് വാങ് യിയെ അറിയിച്ചിരുന്നു. പെട്രോളിംഗ് പോയിന്റ് 14ല്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പുറന്തള്ളുക എന്നത് പി.എല്‍.എയുടെ ഉറച്ച പദ്ധതിയായിരുന്നുവെന്നുള്ളത് വ്യക്തമാണ്. ഷയോക് നദി ബന്ധിപ്പിക്കുന്ന ഗല്‍വാന്‍ നദി താഴ്‌വര, ഗല്‍വാന്‍ നുള്ള എന്നീ പ്രദേശങ്ങളെ നിരീക്ഷിക്കുന്നതിനായി 1978ലാണ് ഇന്ത്യന്‍ സേന പോയിന്റ് 14 സ്ഥാപിക്കുന്നത്. ഷയോക് നദീ തീരത്ത് കൂടിയാണ് ഇന്ത്യന്‍ ആര്‍മി എഞ്ചിനീയേഴ്‌സ് ഡിഎസ്ബിഒ റോഡ് നിര്‍മ്മിച്ചിരിക്കുന്നത്.
ഈ മാസം ആറിന് ഇന്ത്യയുടേയും ചൈനയുടേയും കമാന്‍ഡിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സംഭവവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിയിരുന്നു. ചര്‍ച്ചയില്‍ പിന്മാറ്റം സംബന്ധിച്ച് ധാരണയായിരുന്നു. ചൈന ഇവിടെ നിന്ന് അഞ്ച് കിലോമീറ്റര്‍ പിന്നോട്ട് മാറാമെന്നായിരുന്നു ധാരണ. ഇന്ത്യയും ചെറിയ രീതിയില്‍ പിന്മാറിയെങ്കിലും, പോയിന്റ് 14ല്‍ നിരീക്ഷണ പോസ്റ്റ് നിര്‍മ്മിക്കാനുള്ള ശ്രമം ചൈന തുടരുകയായിരുന്നു. 15ാം തിയതി പിന്മാറ്റം സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കുന്നതിനായി ഇരു കൂട്ടരുടേയും ബ്രിഗേഡ് കമാന്‍ഡര്‍മാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ പ്രദേശത്ത് നിന്ന് പിന്മാറിയെങ്കിലും, ചൈനയുടെ ടെന്റുകള്‍ പൊളിച്ച് നീക്കാതെ നിര്‍ത്തിയത് ഇന്ത്യ ചോദ്യം ചെയ്തു. ഉടന്‍ പൊളിച്ച് നീക്കുമെന്നായിരുന്നു ചൈനയുടെ മറുപടി. അന്നേ ദിവസം വൈകുന്നേരം ഇത് പരിശോധിക്കുന്നതിനാണ് കേണല്‍ സന്തോഷടക്കമുള്ള ചെറിയ സംഘം പോയിന്റ് 14ല്‍ എത്തുന്നത്.
ടെന്റ് പൊളിക്കാത്തതിന് കേണല്‍ സന്തോഷ് ചൈനീസ് സേനയെ ചോദ്യം ചെയ്‌തെങ്കിലും, ടെന്റ് പൊളിക്കാന്‍ തങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്നായിരുന്നു ചൈനീസ് സംഘത്തിന്റെ മറുപടി. തങ്ങളുടെ പ്രദേശമാണ് ഇതെന്നും ഇന്ത്യ ഇവിടെ കടന്ന് കയറിയതാണെന്നുമുള്ള വാദമായിരുന്നു ചൈനയുടേത്. തുടര്‍ന്ന് നടന്ന വാക്കേറ്റത്തില്‍ ഇന്ത്യന്‍ സംഘത്തിന് നേരെ മൂര്‍ച്ചയേറിയ വസ്തുക്കള്‍ ഉപയോഗിച്ച് ചൈനീസ് സേന ആക്രമണം നടത്തുകയായിരുന്നു. പൊടുന്നനെയുള്ള ആക്രമണത്തില്‍ കേണല്‍ സന്തോഷ് നിലത്ത് വീണു. ഇത് കണ്ടതോടെ ഇന്ത്യന്‍ സൈനികരും ശക്തമായി തിരിച്ചടിക്കുകയായിരുന്നു. കൂര്‍ത്തതും മൂര്‍ച്ചയേറിയതുമായ കല്ലുകളും മറ്റ് വസ്തുക്കളുമാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഇത് പലര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കാന്‍ കാരണമായി.
സമുദ്ര നിരപ്പില്‍ നിന്നും 16000 അടി ഉയരത്തിലുള്ള ഗല്‍വാന്‍ മേഖലയില്‍ പൂജ്യത്തിനും താഴെയാണ് താപനില രേഖപ്പെടുത്താറുള്ളത്. പുഴയിലെ തണുത്തുറഞ്ഞ വെള്ളത്തില്‍ വീണതും കൊടുംതണുപ്പും വക വക്കാതെയായിരുന്നു ഇന്ത്യന്‍ സൈനികരുടെ പിന്നീടുള്ള നീക്കം. പോയിന്റ് 14ല്‍ ചൈനീസ് സൈനികരെ പ്രതിരോധിക്കാനായെങ്കിലും, മരണസംഖ്യയും അപകടനിരക്കും കൂടാന്‍ അതിശൈത്യവും കാരണമായി. വിവരം ലഭിച്ചതിന് പിന്നാലെ രക്ഷാദൗത്യത്തിനായി ഇന്ത്യന്‍ സേന ഹെലികോപ്റ്ററില്‍ എത്തിയെങ്കിലും, ചൈനീസ് സൈനികര്‍ ഇത് തടയാന്‍ ശ്രമം നടത്തി. തുടര്‍ന്ന് രൂക്ഷമായ വാഗ്വാദത്തിനൊടുവിലാണ് ചൈനീസ് സൈനികര്‍ ഈ നീക്കത്തില്‍ നിന്ന് പിന്മാറിയത്.















