ആലപ്പുഴ: ആത്മഹത്യ ചെയ്ത എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശൻ എഴുതിയ കത്ത് ഭാര്യ പോലീസിനു കൈമാറി. മാനസീക പീഡനത്തിൽ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്നും ജീവിച്ചിരുന്നാൽ കേസിൽ കുടുക്കുമെന്നും കത്തിൽ പറയുന്നു. ഭാര്യ കെകെ ഉഷാദേവിയുടെ മൊഴിയെടുക്കൽ പുരോഗമിക്കുകയാണ്. മൊഴിയിൽ ഭാര്യയും ഇക്കാര്യങ്ങൾ തന്നെയാണ് പറയുന്നത്.
താൻ അതീവ ദുഃഖിതനാണ്. കേരളത്തിലെ എല്ലാ മൈക്രോ ഫിനാൻസ് കേസുകളും എന്റെ തലയിൽ കെട്ടിവെയ്ക്കും. നിങ്ങളെ വിട്ടു പോകുന്നതിൽ സങ്കടമുണ്ട്. പക്ഷേ എന്റെ മരണത്തോടു കൂടി എല്ലാം അവസാനിക്കട്ടെ എന്നാണ് മഹേശൻ വീട്ടിൽ എഴുതി വെച്ച കത്തിലുള്ളത്.
മൊഴി നൽകുന്നതിനിടെയാണ് ഭാര്യ കത്ത് പോലീസിനു കൈമാറിയത്. മറ്റ് കുടുംബാഗങ്ങളുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കേസ് പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. അന്വേഷണം കൂടുതൽ ശക്തിപ്പെടുത്തണമെന്ന ആവശ്യവുമായി ആക്ഷൻ കൗൺസിൽ രൂപീകരിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.