ഹോങ്കോംഗ്: കുറ്റകൃത്യങ്ങളെ ചൈനയുടെ നിയമവാഴ്ചയുടെ പരിധിയിലാക്കുന്ന ദേശീയ സുരക്ഷാ നിയമം ഹോങ്കോംഗില്‍ പ്രാബല്യത്തില്‍ വന്നു. മാസങ്ങളായി ഹോങ്കോംഗ് ജനത നടത്തുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ടാണ് ചൈനയുടെ നടപടി. ബ്രിട്ടണുമായി ഉണ്ടാക്കിയ സ്വയംഭരണ കരാറിന്റെ സമ്പൂര്‍ണ്ണ ലംഘനമാണ് ചൈനയുടെ കൈകടത്തലെന്ന് മാസങ്ങളായി അന്താരാഷ്‌ട്ര സമൂഹം വിമര്‍ശിക്കുന്നതിനിടെ ചൈന നിയമം പാസ്സാക്കി നടപ്പിലാക്കുകയായിരുന്നു.
ദേശീയ സുരക്ഷാ നിയമ പ്രകാരം കേസുകളെല്ലാം ഇനി ചൈനീസ് ഭരണകൂടം തീരുമാനിക്കും വിധം ശിക്ഷിക്കപ്പെടും. ഹോങ്കോംഗില്‍ വിദേശ രാജ്യങ്ങളുടെ കൈകടത്തല്‍ സമ്പൂര്‍ണ്ണമായി നിര്‍ത്തലാക്കാനും ചൈനയുടെ സൈന്യത്തിന് കടന്നുവരാനുള്ള പാതയൊരുക്കലുമാണ് കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഗൂഢലക്ഷ്യമെന്ന് പ്രക്ഷോഭകാരികള്‍ക്ക് അമേരിക്കയടക്കം മുന്നറിയിപ്പ് നല്‍കിയിരുന്നു.
മൂന്ന് തരത്തിലുള്ള സാഹചര്യങ്ങളിലാണ് ദേശീയ സരുക്ഷാ നിയമപ്രകാരം ചൈന ഇടപെടുക. അതിലൊന്ന് വിദേശ രാജ്യങ്ങളുടെ അതിസങ്കീര്‍ണ്ണായ ഇടപെടലാണ്. രണ്ടാമത്തേത് അതീവ ഗൗരവമുള്ള ഘട്ടം എന്നനിലയിലുള്ള ചൈനക്കെതിരായ ആഭ്യന്തര പ്രശ്‌നങ്ങളും മൂന്നാമത്തേത് ചൈനക്ക് നേരെ ഹോങ്കോംഗ് കേന്ദ്രീകരിച്ച് നടക്കാനിടയുള്ള ആക്രമണങ്ങളുമാണ്.
ഇത്തരം ഏതു സാഹചര്യത്തിലും പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട എല്ലാ നേതാക്കളേയും പ്രശ്‌നക്കാരെന്ന് കണ്ട് ചൈനയ്‌ക്ക് അറസ്റ്റ് ചെയ്ത് കൊണ്ടുപോകാം. പത്തുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവാണ് വിധിക്കപ്പെടുക. പ്രധാന പ്രശ്‌നം നിലവിലെ ഹോങ്കോംഗ് ഭരണകൂടത്തിന് ദേശീയ സുരക്ഷാ നിയമത്തിന് മേല്‍ യാതൊരു കൈകടത്തലും നടത്താനാകില്ല. ബീജിംഗ് ഭരണകൂടം നേരിട്ടാണ് അതിനുള്ള സംവിധാനം ഹോങ്കോംഗില്‍ ഒരുക്കുന്നത്. ചൈനയുടെ സുരക്ഷാ ഏജന്‍സിയും രഹസ്യാന്വേഷണ വിഭാഗവും ഹോങ്കോംഗില്‍ കാര്യാലയം തുറന്നുകഴിഞ്ഞതായും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.