അവസരങ്ങൾ ഒത്തിണങ്ങിയപ്പോൾ വെള്ളിത്തിരയിലേക്ക് പറന്നിറങ്ങുകയും ഇതിനു പിന്നാലെയുണ്ടായ തിക്താനുഭവങ്ങളിൽ ജീവനൊടുക്കും ചെയ്ത ഒട്ടനവധി നായിക നായകന്മാർ നമുക്കിടയിലുണ്ടായിരുന്നു. ഇവരിൽ പലരുടേയും മരണങ്ങളുടെ കാരണങ്ങൾ ഇന്നും ദുരൂഹമായി തന്നെ തുടരുകയാണ്. പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയിട്ടും നിസ്സാര പ്രശ്നങ്ങൾക്കായിരുന്നു ഇവരിൽ പലരുടെയും വിയോഗമുണ്ടായത്.
അടുത്തിടെ മരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണത്തിനു പിന്നാലെ സോഷ്യൽ മീഡിയയിൽ നിറഞ്ഞതും ഇത്തരത്തിലുള്ള കഥകളാണ്. ഇതിനു മുൻപ് നടി ശ്രീദേവിയുടെ മരണവും ചർച്ചയായിരുന്നു. മലയാളസിനിമ മേഖലയിലെ പടുകുഴികളിൽ വീണ് ആരുമറിയാതെ കൊല്ലപ്പെട്ടവരും സ്വയം ജീവനൊടുക്കിയതുമായ ചിലരിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം.
ഇത്തരത്തിലുള്ള മരണങ്ങളെ കുറിച്ച് പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം തന്നെ വരുന്നത് നടി സിൽക്ക് സ്മിതയാണ്. എൺപതുകളിൽ സൗത്ത് ഇന്ത്യൻ സിനിമകളിലെ മാദക റാണിയായിരുന്ന സിൽക്കിന്റെ വിയോഗത്തിൽ മലയാളികളടക്കമുള്ള ആരാധകരിൽ വൻ ആഘാതം തന്നെയാണ് സൃഷ്ടിച്ചത്. മോഹൻലാൽ നായകനായ സ്ഫടികം എന്ന സിനിമയിലെ ‘ഏഴിമല പൂഞ്ചോല’ എന്ന പാട്ട് സീനിലും മമ്മൂട്ടി നായകനായെത്തിയ ‘അധർവ്വം’ എന്ന സിനിമയിലെ ‘പുഴയോരത്തിൽ പൂന്തോണി എത്തിയില്ല’ എന്ന സീനിലും പ്രേക്ഷകരെ പുളകം കൊള്ളിച്ചുകൊണ്ട് സിൽക്കിന്റെ ഓർമ്മകൾ ഇന്നും മായാതെ നിലനിൽക്കുന്നു. മലയാളത്തിലും തമിഴിലും കന്നടയിലും തെലുങ്കിലും നിറസാന്നിധ്യമായിരുന്ന സിൽക്കിനെ 1996 സെപ്റ്റംബർ 23ന് തനറെ മുപ്പത്തിയാറാം വയസ്സിൽ ചെന്നൈയിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു പിന്നീട് കണ്ടത്. തനറെ സിനിമാ ജീവിതത്തിനിടയിലെ പ്രണയ പരാജയവും സാമ്പത്തിക ഞെരുക്കവുമാണ് നടിയെ ആത്മഹത്യയിലേക്ക് കൊണ്ടെത്തിച്ചതെന്നാണ് അന്ന് സിനിമ ലോകത്ത് ഉയർന്ന് വന്നത്. എന്ത് തന്നെയായാലും സിൽക്കിന്റെ മരണത്തിൽ ഇന്നും ദുരൂഹതകൾ തിങ്ങി നിറഞ്ഞു നിൽക്കുക തന്നെയാണ്.
1978 ൽ ‘ശാലിനി എന്റെ കൂട്ടുകാരി’ എന്ന സിനിമയിലൂടെയാണ് പ്രശസ്ത നടൻ ശ്രീനാഥ് സിനിമയിലെത്തുന്നത് അന്ന് ശ്രീനാഥിനൊപ്പം നായികയായി അഭിനയിച്ചത് നടി ശാന്തികൃഷ്ണ ആയിരുന്നു. ശാന്തികൃഷ്ണയുടെയും ആദ്യ സിനിമയായിരുന്നു ‘ശാലിനി എന്റെ കൂട്ടുകാരി’. ഇതിനു പിന്നാലെ 1982 ൽ “ഇത് ഞങ്ങളുടെ കഥ” എന്ന സിനിമയിലും ഇരുവരും ഒരുമിച്ച് അഭിനയിക്കുകയുണ്ടായി. ഈ സിനിമയുടെ സെറ്റിൽ വച്ച് ഇരുവരും പ്രണയിക്കുകയും 1984 ൽ ശ്രീനാഥും ശാന്തികൃഷ്ണയും വിവാഹിതരാവുകയും ചെയ്തു. എന്നാൽ 1995 ൽ ശാന്തികൃഷ്ണയും ശ്രീനാഥും വിവാഹബന്ധം ഔദ്യോഗികമായി വേർപെടുത്തി. പിന്നീട് 1999 ൽ ലത എന്ന സ്ത്രീയെ വിവാഹം ചെയ്തു. എന്നാൽ കോതമംഗലത്ത് മോഹൻലാൽ നായകനായ ശിക്കാറിൽ അഭിനയിക്കാനെത്തിയ ശ്രീനാഥ് 2010 ഏപ്രിൽ 23ന് കോതമംഗലത്തെ തന്നെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ശാന്തികൃഷ്ണയുമായൊത്തുള്ള പതിനൊന്ന് വർഷത്തെ കുടുംബജീവിതം താറുമാറായതിൽ ശ്രീനാഥ് ഏറെ തളർന്നിരുന്നു എന്നാണ് അടുത്ത സുഹൃത്തുകൾ പറയുന്നത്. എന്നാൽ മരണകാരണം ഇതിനെത്തുടർന്ന് തന്നെയായിരുന്നോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.
ഉയർച്ചയിലേയ്ക് കുതിച്ചു കൊണ്ടിരുന്ന മലയാള സിനിമയിൽ തിളങ്ങിനിന്ന താരമായിരുന്നു മലയാളത്തിലെ മെർലിൻ മാൻഡ്രോ എന്നറിയപ്പെട്ടിരുന്ന ‘വിജയശ്രീ’. തനറെ ഇരുപത്തിയൊന്നാം വയസ്സിൽ 1974 മാർച്ച് 21 ആം തീയതി ആണ് വിജയശ്രീ ആത്മഹത്യ ചെയ്തതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നത്. പൊന്നാപുരം കോട്ടയിലെ ചിത്രീകരണ വേളയിൽ വിജയശ്രീയുടെ നീരാട്ട് ചിത്രീകരിക്കുന്നതിനിടെ നടിയുടെ ഉടുതുണി ഒഴുകിപ്പോയിരുന്നു. എന്നാൽ ഈ ദൃശ്യങ്ങൾ നടിയുടെ സമ്മതം കൂടാതെ സിനിമയിൽ ഉൾപ്പെടുത്തുകയും പിന്നീട് ഇതിന്റെ പേരിൽ നടിയെ ബ്ലാക്ക്മെയിൽ ചെയ്തു എന്നുമാണ് കേൾക്കുന്നത്. ഇതിനു പിന്നാലെയായിരുന്നു താരത്തിന്റെ വിയോഗം. എന്നാൽ ഇക്കാര്യങ്ങൾ കൊണ്ട് തന്നെയാണോ നടിയുടെ ആത്മഹത്യ എന്നതിലും വ്യക്തതയില്ല.
മലയാളത്തിൽ ഗ്രാമീണത്തമുള്ള മുഖവുമായെത്തി വിലസിയ പതിനേഴുകാരി ശോഭയെ കുറിച്ച് കുറച്ചു പേരെങ്കിലും ഒന്ന് ഓർക്കും. ശോഭയും സംവിധായകൻ ബാലു മഹേന്ദ്രയും തമ്മിലുള്ള പ്രണയം അക്കാലത്തെ സിനിമാ ഗോസിപ്പുകളിൽ നിറഞ്ഞാടിയവയാണ്. ബാലു മഹേന്ദ്രയുമായുള്ള പ്രണയത്തകർച്ചയാണ് ശോഭയുടെ മരണത്തിനു പിന്നിലെന്നാണ് സ്ഥിരീകരിക്കാത്ത ആരോപണങ്ങൾ.
ഗ്ലാമർ സിനിമകളിൽ നായക വേഷത്തിലെത്തിയ 27 കാരനായ നന്ദുവിനെ മലയാളി പ്രേക്ഷകർ ശ്രദ്ധിക്കാതിരുന്നിട്ടുണ്ടാവില്ല. മലയാളത്തിലും അന്യഭാഷകളിലും പ്രശസ്തരായ ഉർവശി, കൽപ്പന, കലാരഞ്ജിനി എന്നിവരുടെ ഏക സഹോദരനായിരുന്ന നന്ദു. ആദ്യമായി നായകനായി അഭിനയിച്ച ‘ലയനം’ എന്ന സിനിമ കുടുംബത്തിനകത്തും പുറത്തും ഏറെ കോലാഹലങ്ങൾ സ്രഷ്ട്ടിച്ചിരുന്നു. എന്നാൽ നന്ദുവിന്റെ വിയോഗം കടുത്ത പ്രണയ നൈരാശ്യത്തെത്തുടർന്നാണെന്നും സിനിമ മേഖലയിൽ അടക്കം പറച്ചിലുകളുണ്ട്.
1981 സംഘർഷം എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് റാണി പത്മിനി എന്ന പ്രതിഭയുടെ സിനിമ അഭിനയ ജീവിതം ആരംഭിച്ചത്. ഏഴു വർഷം മലയാള സിനിമയിൽ അഭിനയിച്ച റാണി അതിനിടയിൽ തന്നെ തമിഴ് സിനിമകളിലും അഭിനയിച്ചു. ഗ്ലാമർ വേഷങ്ങളിൽ തിളങ്ങിയ റാണിയ്‌ക്ക് എൺപതുകളിൽ സിനിമകളുടെ എണ്ണം കൂടി. രാഷ്‌ട്രീയക്കാരും സിനിമയിലെ സാങ്കേതിക പ്രവർത്തകരുമായി നല്ല അടുപ്പത്തിലായിരുന്നു ഇവർ. സ്വന്തമായി ഒരു വീട് വാങ്ങുന്നതിനായി 15 ലക്ഷം രൂപ റാണി താമസിച്ചിരുന്ന വീട്ടിൽ സൂക്ഷിച്ചിരുന്നു. ഇതിനു പിന്നാലെ ഈ പണം തട്ടിയെടുക്കാനായി വീട്ടിലെ ജോലിക്കാർ തന്നെ റാണിയെയും അമ്മയെയും കൊലപ്പെടുത്തിയെന്നാണ് പറഞ്ഞു കേൾക്കുന്നത്.1986 ഒക്‌ടോബർ 15 നാണ് റാണി കൊല്ലപ്പെടുന്നത്.
മലയാള സിനിമയിലൂടെയാണ് പ്രിയങ്ക അഭിനയ രംഗത്തേയ്‌ക്ക് കാലെടുത്തു വയ്‌ക്കുന്നത്. കോഴിക്കോടുള്ളൊരു ഫ്ലാറ്റിലാണ് പ്രിയങ്കയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ ഏതോ ഒരു സ്വർണക്കടത്തുകാരന്റെ ചതിയിൽപ്പെട്ടായിരുന്നു മരണം എന്നാണ് പരക്കെയുള്ള ആരോപണങ്ങൾ. 2011 നവംബർ 24ന് കോഴിക്കോട് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രിയങ്കയുടെ മരണത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്.
ആകാശഗംഗ എന്ന ചിത്രത്തിലെ പൂച്ചക്കണ്ണുള്ള മയൂരിയെന്ന സുന്ദരിയെ അത്ര വേഗമൊന്നും മലയാളി പ്രേക്ഷകർ മറക്കില്ല. 1998 ൽ സമ്മർ ഇൻ ബത്‌ലഹേം എന്ന മലയാള സിനിമയിലൂടെ തന്റേതായ ഒരു സ്ഥാനം പിടിച്ചെടുത്ത താരം പിന്നീട് ആകാശഗംഗ, പ്രേം പൂജാരി, അരയന്നങ്ങളുടെ വീട് എന്നിങ്ങനെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധയാകർഷിക്കുകയുണ്ടായി. എന്നാൽ 2005 ൽ തന്റെ 22 മത്തെ വയസിൽ ‘ജീവിതത്തിലെ പ്രതീക്ഷകൾ നഷ്ടമായി’ എന്നൊരു കുറിപ്പ് മാത്രമെഴുതിയ ശേഷം നടി ആത്മഹത്യ ചെയ്യുകയായിരുന്നു. മയൂരിയുടെ മരണത്തിലും ദുരൂഹതകൾ ഇപ്പോഴും നിലനിൽക്കുകയാണ്.
2005-ൽ രാജമാണിക്യം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ സന്തോഷ് ജോഗി 23 ഓളം മലയാള സിനിമകളിൽ അഭിനയിച്ചു. നല്ലൊരു നടൻ എന്നതിനുപരി നല്ലൊരു ഗായകൻ കൂടിയായിരുന്നു സന്തോഷ് ജോഗി. എന്നാൽ തനറെ 35 ആം വയസ്സിൽ സന്തോഷ് 2010 ഏപ്രിൽ 13 ന് തൃശ്ശൂരിലുള്ള തനറെ സുഹൃത്തിന്റ ഫ്ലാറ്റിൽ തൂങ്ങിമരിക്കുകയായിരുന്നു. 2001 ൽ വിവാഹിതനായ ഇദ്ദേഹത്തിന്റെ മരണകാരണവും ഇന്നും ചുരുളഴിയാത്ത രഹസ്യങ്ങളായി തന്നെ തുടരുകയാണ്.