കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് കൊട്ടാരക്കര ഗണപതി ക്ഷേത്രം. പ്രധാന പ്രതിഷ്ഠ പരമശിവനും , പാർവ്വതിയുമാണെങ്കിലും ഇവിടുത്തെ ഉപദേവതാ ആയ മഹാഗണപതിയുടെ പേരിലാണ് ക്ഷേത്രം പ്രസിദ്ധമായത് . അച്ഛനെക്കാൾ പ്രശസ്തനായ മകൻ വാഴുന്ന കൊട്ടാരക്കര .
ഇവിടത്തെ ഗണപതി പ്രതിഷ്ഠയെക്കുറിച്ചു രണ്ടു ഐതിഹ്യങ്ങളാണ് നിലനിൽക്കുന്നത്. പണ്ട് രണ്ട് ശിവക്ഷേത്രങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത് . കിഴക്കേക്കരയും , പടിഞ്ഞാറ്റിൻ കരയും . പടിഞ്ഞാറ്റിൻകര ക്ഷേത്രത്തിന്റെ നിർമ്മാണമേൽനോട്ടം ഉളിയന്നൂർ പെരുന്തച്ചനായിരുന്നു. ക്ഷേത്രനിർമ്മാണത്തിനിടയിൽ അദ്ദേഹം പ്ലാവിൻ തടിയിൽ ഒരു ചെറിയ ഗണപതിവിഗ്രഹം ഉണ്ടാക്കി. അതുമായി അദ്ദേഹം പടിഞ്ഞാറ്റിൻകര ക്ഷേത്രത്തിലെ പൂജാരിയെ സമീപിച്ചു .
ശിവപ്രതിഷ്ഠയ്‌ക്കൊപ്പം ഈ ഗണപതിവിഗ്രഹംകൂടി പ്രതിഷ്ഠിക്കാമോ എന്ന് ചോദിച്ചു. എന്നാൽ അദ്ദേഹം പെരുന്തച്ചന്റെ അപേക്ഷ നിരസിച്ചു. നിരാശനായ പെരുന്തച്ചൻ കിഴക്കേക്കര ശിവക്ഷേത്രത്തിൽ എത്തി. ഗണപതി വിഗ്രഹം ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാമോ എന്ന് തിരുമേനിയോട് ചോദിക്കുകയും , പ്രതിഷ്ഠിക്കാം എന്ന് തിരുമേനി സമ്മതിക്കുകയും ചെയ്തു.
കിഴക്കോട്ടു ദർശനമായി ശിവനും പടിഞ്ഞാറു ദർശനമായി പാർവതിയും ഇരിക്കുന്നതിനാൽ, തിരുമേനി ഗണപതി വിഗ്രഹത്തെ തെക്കോട്ടു ദർശനമായി പ്രതിഷ്ഠിക്കുകയും ചെയ്തു. ബാലഗണപതി എന്ന സങ്കല്പത്തിലാണ് തച്ചൻ വിഗ്രഹം നിർമ്മിച്ചത്. അതിനാൽ തന്നെ തച്ചൻ തിരുമേനിയോട് ഉണ്ണിഗണപതിക്ക് വിശക്കുന്നുണ്ടാവും അതിനാൽ എന്താണ് നേദ്യം എന്ന് ചോദിച്ചു. കൂട്ടപ്പം” എന്ന് പൂജാരി മറുപടി നൽകി . ഒരു ഇലയിൽ ഏഴ് കൂട്ടപ്പങ്ങൾ കൊരുത്തത് പെരുന്തച്ചൻ ഗണപതിക്ക് നിവേദിച്ചു. സന്തുഷ്ടനായ പെരുന്തച്ചൻ “ഇവിടെ മകൻ അച്ഛനെക്കാൾ പ്രശസ്തനാകും” എന്ന് പറയുകയും അവിടെ നിന്ന് പോവുകയും ചെയ്തു. തച്ചൻ പറഞ്ഞപോലെ തന്നെ ഇന്ന് ഗണപതിയുടെ നാമത്തിലാണ് ലോകമെമ്പാടും ഈ ക്ഷേത്രം അറിയപ്പെടുന്നത്.
ഇന്നും ക്ഷേത്രത്തിൽപ്രധാന വഴിപാട് ഈ ഉണ്ണിയപ്പം തന്നെയാണ്, അതുണ്ടാക്കുന്നതോ ഉണ്ണിഗണപതിയുടെ മുന്നിൽ വെച്ച് തന്നെ. ഇവിടുത്തെ ഉണ്ണിയപ്പ നേദ്യത്തിന് ഒരു പ്രത്യേക രുചിയാണ്. മൃദുവായ ഉണ്ണിയപ്പത്തിന് മുകളിൽ പഞ്ചസാര തൂവിയാണ് കിട്ടുന്നത്. ഒരെണ്ണം കഴിച്ചാൽ വീണ്ടും വീണ്ടും അറിയാതെ കഴിച്ചു പോകുന്നത്ര സ്വാദ് . ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ചേരുവകൾ അരിപ്പൊടി, ശർക്കര,ഏലക്ക, ചുക്ക്, പാളയങ്കോടൻ പഴം, തേങ്ങ , നെയ്യ് എന്നിവയാണ്.
ഉദയാസ്തമന പൂജ ഇവിടെ വളരെ പ്രധാനമാണ്. ഇഷ്ടകാര്യസാധ്യത്തിനാണ് ഭക്തർ ഉദയാസ്തമന പൂജ നടത്തുന്നത് . വഴിപാട് നടത്തുന്ന ദിവസങ്ങളിൽ ഉദയം മുതൽ അസ്തമയം വരെ ഉണ്ണിയപ്പം ഉണ്ടാക്കുകയും ,അത് വഴിപാട് നടത്തുന്ന ഭക്തർക്ക് പ്രസാദമായി നൽകുകയും ചെയ്യുന്നു. സർവ്വ വിഘ്നങ്ങളും തീർക്കുന്ന ഉണ്ണിഗണപതി ഭക്തർക്കായി കരുതി വയ്‌ക്കുന്ന മധുരം അതാണ് ഭക്തർക്ക് ഈ കൂട്ടപ്പം .