ഭൂമിക്കടിയിൽ ഒരു ലൈബ്രറി , അവിടെ 9 ലക്ഷം പുസ്തകങ്ങൾ അത്ഭുതപ്പെടേണ്ട , ഇത് മറ്റെവിടെയുമല്ല, നമ്മുടെ ഇന്ത്യയിൽ തന്നെയാണ് അങ്ങനെയൊരു ലൈബ്രറി. . രാജസ്ഥാനിലെ താർ മരുഭൂമിക്കടിയിൽ 16 അടി താഴ്ചയിലാണ് ഈ ലൈബ്രറി . ഒരേ സമയം 4000 പേർക്കിരിക്കാവുന്ന രീതിയിലാണ് ലൈബ്രറിയുടെ നിർമാണം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ലൈബ്രറികളിൽ ഒന്നാണിത് .
പഞ്ചാബിൽ നിന്നുള്ള ബദരിയ മഹാരാജ് എന്നറിയപ്പെടുന്ന ഹർബൻഷ് സിംഗ് നിർമൽ ആണ് ഈ ലൈബ്രറിയുടെ നിർമ്മാതാവ്. ബദരിയയ്‌ക്ക് പലയിടങ്ങളിൽ നിന്നായി പലയാളുകൾ നൽകിയിട്ടുള്ള പുസ്തകങ്ങൾ ആണ് ഇവിടെയുള്ളത്. 1998 മുതൽ അദ്ദേഹം പുസ്തകങ്ങൾ ശേഖരിച്ച് തുടങ്ങി. ശാസ്ത്രം, ജ്യോതിശാസ്ത്രം, ചരിത്രം, നിഘണ്ടുകൾ, അറ്റ്ലസ്, ഇതിഹാസ കഥാപുസ്തകങ്ങൾ എന്നീ തുടങ്ങി പല പുസ്തകങ്ങളും ഇവിടെ കാണാൻ സാധിക്കും. 562 ഷെൽഫുകളിൽ ആയാണ് പുസ്തകങ്ങൾ അടുക്കിവെച്ചിരിക്കുന്നത്. വിവിധ വിഷയങ്ങളിൽ ഗവേഷണം നടത്തുന്നവർക്കും വിദ്യാർഥികൾക്കും ഏറെ പ്രയോജനകരമാണ് ഈ ലൈബ്രറി. ഗ്രാമീണർക്കാണ് ഇപ്പോൾ ലൈബ്രറിയുടെ മേൽനോട്ട ചുമതല.
ഈ സ്ഥലത്ത് ക്ഷേത്രം പണിയിക്കാനുള്ള ഫണ്ടുകൾ വന്നതും 1998 ൽ തന്നെയാണ്. തുടർന്ന് ഹർബൻഷ് സിംഗിന്റെ ഉടമസ്ഥതയിലുള്ള ജഗദാംബ സേവാ കമ്മിറ്റി എന്ന ട്രസ്റ്റ് വിശാലമായ വിജ്ഞാന അറകൾ നിർമിക്കുന്നതിന് വലിയ തുക നിക്ഷേപിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് ഈ ലൈബ്രറി ഉണ്ടാവുന്നത്.
നിങ്ങൾ ഇവിടം സന്ദർശിക്കുകയാണെങ്കിൽ ഓരോ ഇടനാഴിയും നിങ്ങൾക്ക് പുത്തൻ അനുഭവം തന്നെയായിരിക്കും. ഇടനാഴികളുടെ നീളം, ചുമരിൽ പതിപ്പിച്ച തടി ഫ്രെയിമുകൾ എന്നിവയും ആകർഷകമാണ്. ഓരോ ഇടനാഴിയും ഓരോ കണ്ണാടിയിലാണ് അവസാനിക്കുന്നത്. കണ്ണാടികൾ ഏതാണ്ട് വിദൂരവും അജ്ഞാതവുമായ ദേശങ്ങളിലേക്കുള്ള കവാടങ്ങൾ പോലെയാണ്. ഓരോ പുസ്തക പ്രേമിയ്‌ക്കായും ഈ പുസ്തക ശാല കാത്തിരിക്കുന്നു അത്ഭുതങ്ങളുടെ മായാലോകം കാട്ടികൊടുക്കാൻ….