ദുബായ്: 2011 ലെ ലോകകപ്പ് വിജയത്തില്‍ ഒത്തുകളി നടന്നെന്ന വിവാദത്തിന് മറുപടി പറഞ്ഞ് അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ രംഗത്ത്. ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ യാതൊരു വിധ ഒത്തുകളിയും നടന്നിട്ടില്ലെന്നും വിജയികളെ സംബന്ധിച്ച് യാതൊരു സംശയത്തിനും അടിസ്ഥാനവുമില്ലെന്നും ഐ.സി.സി അറിയിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ അഴിമതി വിരുദ്ധ കമ്മിറ്റിയുടെ മേധാവിയായ അലക്‌സ് മാര്‍ഷലാണ് ഐ.സി.സിയുടെ അഭിപ്രായം വ്യക്തമാക്കിയത്.
‘ഐ.സി.സി സമിതി വിഷയം പരിശോധിച്ചു. ഐ.സി.സിയുടെ അഴിമതി മാനദണ്ഡ മനുസരിച്ചുള്ള യാതൊരു തെളിവുകളും ലോകകപ്പ് കലാശപോരാട്ടവുമായി ബന്ധപ്പെട്ട് സമിതിയുടെ മുന്നില്‍ എത്തിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ഏതെങ്കിലും കത്തുകള്‍ ഇതുമായി ബന്ധപ്പെട്ട് അന്നത്തെ ശ്രീലങ്കന്‍ കായിക മന്ത്രാലയം അയച്ചതായും അറിയില്ല. 2011ന്റെ ഫലത്തെ സംശയിക്കേണ്ട തരത്തില്‍ യാതൊരു കാര്യവും ഐ.സി.സിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുമില്ല’ മാര്‍ഷല്‍ പറഞ്ഞു.
2011ല്‍ ഇന്ത്യ വിജയിച്ച ലോകകപ്പില്‍ തോറ്റ ശ്രീലങ്കയുടെ മുന്‍ നായകന്മാരായ ജയവര്‍ധനേയും സംഗക്കാരയുമാണ് ഒത്തുകളി നടന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയത്. ശ്രീലങ്കയില്‍ 2011ല്‍ ഉയര്‍ന്ന ആരോപണത്തെ അവിടത്തെ പോലീസ് തെളിവുകൾ കണ്ടെത്താത്തതിനെതുടര്‍ന്ന് ഉപേക്ഷിച്ചതാണ്. 2011ല്‍ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഫൈനല്‍ നടന്നത്. ടോസ്സ് നേടിയ ലങ്ക ആദ്യം ബാറ്റ്‌ചെയ്യുകയും 6 വിക്കറ്റിന് 274 റണ്‍സും നേടി. വെറും 31 റണ്‍സ് മാത്രം നേടിനില്‍ക്കേ സച്ചിനും സെവാഗും പുറത്തായെങ്കിലും ഗൗതം ഗംഭീറിന്റേയും ധോണിയുടേയും109 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയിപ്പിച്ചത്.1983ന് ശേഷം 28 വര്‍ഷത്തെ കാത്തിരിപ്പിനാണ് ധോണിയും കൂട്ടരും വിരാമമിട്ട് ഏകദിന ചാമ്പ്യന്മാരായത്.