ബെയ്ജിംഗ്: കൊറോണ വൈറസിന് പിന്നാലെ ചൈനയില്‍ ഭീതി പരത്തി പ്ലേഗ്. 14 -ാം നൂറ്റാണ്ടില്‍ ലോകത്തെ തന്നെ ഭയപ്പെടുത്തിയ ബ്യുബോണിക് പ്ലേഗാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നാണ് സംശയിക്കുന്നത്. ചൈനയിലെ സ്വയം ഭരണ പ്രദേശമായ ഇന്നര്‍ മംഗോളിയയിലെ ബായന്നൂര്‍ സിറ്റിയിലെ ആശുപത്രിയിലാണ് ആദ്യ പ്ലേഗ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
രണ്ടാമത്തെ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് 15 വയസുള്ള ഒരു ആണ്‍കുട്ടിയിലാണ്. നായയെ ഉപയോഗിച്ച് വേട്ടയാടിപ്പിടിച്ച വന്യജീവിയെ ഈ കുട്ടി ഭക്ഷിച്ചിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. മൃഗങ്ങളില്‍ കാണപ്പെടുന്ന ചെള്ളുകളില്‍ നിന്നാണ് ബ്യുബോണിക് പ്ലേഗ് പടരുന്നത്. കൃത്യമായി പാകം ചെയ്യാത്ത രോഗബാധയുള്ള ജീവിയുടെ മാംസം ഭക്ഷിക്കുന്നവര്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യതയുണ്ട്. യെര്‍സിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയയാണ് രോഗത്തിന് കാരണമാകുന്നത്.
മനുഷ്യ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ കോശ വ്യവസ്ഥയെയാണ് യെര്‍സിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ ബാധിക്കുന്നത്. നിലവില്‍ ഈ രോഗത്തിന് വാക്സിനുകള്‍ ലഭ്യമല്ല. സ്റ്റെപ്റ്റോമൈസിന്‍, ജെന്റാമൈസിന്‍, ഡോക്സിസൈക്ലിന്‍ എന്നിങ്ങനെയുള്ള ആന്റിബയോട്ടിക്കുകള്‍ രോഗത്തിന് ഫലപ്രദമാണെന്ന് വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്.
കൃത്യമായി രോഗം തിരിച്ചറിഞ്ഞ് ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ 30 മുതല്‍ 90 ശതമാനം വരെ ആളുകള്‍ മരിക്കാനിടയാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. രോഗം ബാധിച്ച് ചികിത്സിക്കപ്പെട്ടിട്ടില്ലെങ്കില് 10 ദിവസത്തിനുള്ളില്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലോകത്തെ ഭീതിയിലാക്കിയ കൊറോണ വൈറസിനെ പ്രതിരോധിക്കാനായി ലോകരാജ്യങ്ങള്‍ പോരാടിക്കൊണ്ടിരിക്കുമ്പോഴാണ് ചൈനയില്‍ പ്ലേഗ് എന്ന ഗുരുതര മഹാമാരിയും ഉടലെടുത്തിരിക്കുന്നത്. അധികൃതര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു പോലെ വെല്ലുവിളിയും ആശങ്കയും ഉയര്‍ത്തിയാണ് പ്ലേഗ് റിപ്പോര്‍ട്ട് ചെയ്തെന്ന വാര്‍ത്ത പുറത്തു വരുന്നത്.