ഷാർജ എമിറേറ്റിലെ താമസ മേഖലകളിൽ ആരോഗ്യ മന്ത്രാലയത്തിന്റെയും ഷാർജ പൊലീസിന്റെയും നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം മൊബൈൽ യൂണിറ്റുകളിൽ എത്തി കൊറോണ പരിശോധന നടത്താൻ ആരംഭിച്ചു. ഒരു ദിവസം 200 പേരെയാണ് സൗജന്യമായി പരിശോധിക്കുക. രാവിലെ 10 മുതൽ വൈകിട്ട് 6 വരെ സേവനം ലഭ്യമാണ്. ഓരോ സ്ഥലത്തും 10 ദിവസം മൊബൈൽ യൂണിറ്റ് ഉണ്ടാകും. താമസ മേഖലകളിലെ പാർക്കുകളിലാണ് പരിശോധന.താമസക്കാരെ 2 ദിവസം മുൻപ് അറിയിക്കും. പരിശോധനയ്ക്കു വരുമ്പോൾ എമിറേറ്റ്സ് ഐഡി കൊണ്ടുവരണം. പരിശോധയന സ്ഥലത്ത് സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. ആശുപത്രികളിൽ കൊറോണ പരിശോധനയ്ക്ക് 300 മുതൽ 400 ദിർഹം വരെ ചെലവ് വരുമ്പോൾ സൗജന്യ പരിശോധന ഏർപ്പെടുത്തിയത് മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസമാണ് .ഷാർജയിൽ കൊറോണ പരിശോധനയ്ക്കും ചികിത്സയ്ക്കും അതിവേഗ സംവിധാനമുണ്ട് വടക്കൻ മേഖലയിലുള്ളവരുടെ കൂടി സൗകര്യാർഥം അൽ വാസിത് സെന്റർ, ദൈദ് സെന്റർ, അൽ ലുലുയിയ സെന്റർ എന്നിവിടങ്ങളിൽ നൂതന സംവിധാനങ്ങളൊരുക്കിയിരുന്നു.ഇവിടങ്ങളിൽ 24 മണിക്കൂറും സേവനം ലഭ്യമാണ്.