ലക്നൗ : ഉത്തർപ്രദേശിൽ അധോലോക കുറ്റവാളി അബു സലീമിന്റെ അനുയായി അറസ്റ്റിൽ. അബു സലീമിന്റെ സഹായിയും അടുത്ത സുഹൃത്തുമായ ഗജേന്ദർ സിംഗാണ് അറസ്റ്റിലായത്. നോയിഡയിലെ സെക്ടർ 20 ൽ നിന്നും ഉത്തർപ്രദേശ് പോലീസിന്റെ പ്രത്യേക സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മോഷണ സംഘങ്ങളുടെ തലവനായ ഇയാൾ പോലീസിന്റെ കണ്ണുവെട്ടിച്ച് നോയിഡയിൽ ഒളിച്ച് താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം ഗജേന്ദർ നോയിഡയിൽ ഉള്ളതായുള്ള രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കൊടും കുറ്റവാളി ഛോട്ടാ രാജന്റെ സഹായിയായ മുബാറക് ഖാനുമായി ഗജേന്ദറിന് അടുത്ത ബന്ധമുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 2014 ൽ നോയിഡയിൽ സ്ഥലം വാങ്ങിനൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രമുഖ വ്യവസായിയിൽ നിന്നും ഇയാൾ 1.7 കോടി രൂപ വാങ്ങിയിരുന്നു. പിന്നീട് വ്യവസായി പണം തിരിച്ചു ചോദിച്ചതോടെ അയാളെ കൊല്ലാൻ ആളുകളെ ആവശ്യപ്പെട്ടത് മുബാറക് ഖാന്റെ അടുത്താണ്. ആളുകളെ വിട്ടു കിട്ടുന്നതിനായി 10 ലക്ഷം രൂപയും ഗജേന്ദർ മുബാറകിന് നൽകിയിരുന്നു.
കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച പണം ഇയാൾ നോയിഡയിലും ഗ്രേറ്റർ നോയിഡയിലും റിയൽ എസ്റ്റേറ്റ് മേഖലയിൽനിക്ഷേപിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഇതിന് പുറമേ വിവിധയിടങ്ങളിൽ സ്ഥലവും വാങ്ങിയിട്ടുണ്ട്. ഇതിന്റെയെല്ലാം വിശദാംശങ്ങൾ അന്വേഷണ സംഘം പരിശോധിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി.