മുംബൈ : പാല്‍ഘറില്‍ ഹിന്ദു സന്യാസിമാരെ കൊലപ്പെടുത്തിയ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി. 25 പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. അഡീഷണല്‍ സെഷന്‍ ജഡ്ജ് ഡിഎച്ച് കെലുസാക്കറാണ് ജാമ്യം നിഷേധിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നും നിരപരാധികളാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് ബോധ്യപ്പെട്ട കോടതി ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.
സന്യാസിമാരുടെ കൊലപാതകത്തില്‍ പ്രതികളുടെ പങ്ക് വ്യക്തമാക്കുന്ന നിരവധി നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതായി പ്രോസിക്യൂഷൻ കോടതിയില്‍ പറഞ്ഞു. പ്രതികളുടെ മൊബൈല്‍ കേന്ദ്രീകരിച്ച് അന്വേഷണ സംഘം നടത്തിയ അന്വേഷണത്തില്‍ ഫോണ്‍വിളികള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ നിരവധി സാങ്കേതിക തെളിവുകളും പ്രതികള്‍ക്കെതിരെ ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിച്ചു. ഇതെല്ലാം പരിഗണിച്ചു കൊണ്ടാണ് കോടതി പ്രതികളുടെ ജാമ്യം നിഷേധിച്ചു കൊണ്ട് ഉത്തരവിട്ടത്.
അതേസമയം സന്യാസിമാരെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം ധഹാനു കോടതിയില്‍ കുറ്റ പത്രം സമര്‍പ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത 11 പേരുള്‍പ്പെടെ 165 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 45000 പേജുകളാണ് കുറ്റപത്രത്തിനുള്ളത്. സംഭവത്തില്‍ ഇടതു പക്ഷത്തിന്റെ ബന്ധം തെളിയിക്കുന്ന നിര്‍ണ്ണായക വിവരങ്ങളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.