ലണ്ടന്‍: കൊറോണ പ്രതിസന്ധി മൂലം വിവിധ മേഖലകളിലെ ഒളിമ്പിക്‌സുകളുടെ നടത്തിപ്പും അവതാളത്തിലാകുന്നു. ഒളിമ്പിക്സ് അടുത്ത വർഷത്തേക്ക് മാറ്റിയെങ്കിലും പ്രധാനപ്പെട്ട മറ്റ് ഒളിമ്പിക്സുകളുടെ നടത്തിപ്പിൽ തീരുമാനമായിരുന്നില്ല.
2022 ശീതകാലത്ത് ചൈനയിലെ ബീജിംഗില്‍ നടക്കേണ്ടിയിരുന്ന ഒളിമ്പിക്‌സും മാറ്റേണ്ടിവരുമെന്നാണ് സൂചന. അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയാണ് തീരുമാനം അറിയിച്ചത്. ഇതിനൊപ്പം യൂത്ത് ഒളിമ്പിക്‌സും മാറ്റാനാണ് തീരുമാനം. സെനഗലിലെ ഡാക്കറില്‍ 2022ല്‍ നടക്കാനിരുന്നത് 2026ലേക്കാണ് മാറ്റിയിരിക്കുന്നത്. പ്രധാന ഒളിമ്പിക്‌സ് 2021ലേക്ക് മാറ്റിയതിനാലാണ് യൂത്ത് ഒളിമ്പിക്‌സ് മാറ്റാന്‍ തീരുമാനിച്ചത്. ആതിഥേയത്വം വഹിക്കാനിരുന്ന സെനഗലും ഐ.ഒ.സിയും സംയുക്തമായാണ് തീരുമാനം എടുത്തത്.
തയ്യാറെടുപ്പുകള്‍ അതിവേഗം പൂര്‍ത്തിയാക്കികൊണ്ടിരുന്ന ആഫ്രിക്കൻ രാജ്യത്തിന് ഒരുക്കങ്ങള്‍ കുറേക്കൂടി ഭംഗിയാക്കാന്‍ സാധിക്കുമെന്നും ഒളിമ്പിക്‌സ് അധികൃതര്‍ അറിയിച്ചു. ഇതിനിടെ നിലവിലെ യൂത്ത് ഒളിമ്പിക്‌സിനായി തയ്യാറായ താരങ്ങള്‍ക്ക് നാലു വര്‍ഷം കഴിഞ്ഞുള്ള മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ലെന്ന പ്രശ്‌നം വലിയ നിരാശയാണുണ്ടാക്കുകയെന്നും സെനഗല്‍ പ്രസിഡന്റ് മമാദൂ പറഞ്ഞു.















