കാബൂള്‍: മാതാപിതാക്കളെ കണ്‍മുന്നിലിട്ടു കൊന്ന താലിബാന്‍ ഭീകരരെ വകവരുത്തിയ പെണ്‍കുട്ടി അഫ്ഗാനില്‍ വീരതയുടെ പ്രതീകമാകുന്നു. തന്റെ കണ്‍മുന്നിലിട്ട് അച്ഛനേയും അമ്മയേയും വെടിവെച്ചിട്ടതോടെ വീട്ടിലുണ്ടായിരുന്ന മകള്‍ ഭീകരര്‍ക്കെതിരെ പ്രത്യാക്രമണം നടത്തുകയായിരുന്നു.
നിലവിലെ ഭരണകൂടത്തിനെ പിന്തുണയ്‌ക്കുന്നതിന്റെ പേരിലാണ് ഘോര്‍ പ്രവിശ്യയിലെ ഒരു വീട്ടിലേയ്‌ക്ക് താലിബാന്‍ ഭീകരര്‍ ഇരച്ചുകയറിയത്. ഏ.കെ.47 അസോള്‍ട്ട് റൈഫിളുമായി ഭീകരരെ നേരിട്ട കൗമാരക്കാരി രണ്ടു ഭീകരരെ വെടിവെച്ചിട്ടു. കൂടെയുണ്ടായിരുന്ന നിരവധി ഭീകരര്‍ക്കും പരിക്കേറ്റു. തുടര്‍ന്ന് കൂടുതല്‍ പേരുമായെത്തിയ ഭീകരരെ പെണ്‍കുട്ടിയ്‌ക്കൊപ്പം ഘോര്‍ ഗ്രാമത്തിലെ ജനങ്ങളും ഭരണകൂട സേനയും ചേർന്ന് തുരത്തിയോടിച്ചു.
തിരിച്ചടിച്ച പെണ്‍കുട്ടിയുടെ ചിത്രസഹിതമാണ് ജനങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പിന്തുണ അറിയിക്കുന്നത്. അഫ്ഗാനിലെ തീര്‍ത്തും ദരിദ്രമായ അവികസിത പ്രവിശ്യയാണ് ഘോര്‍. ‘നിന്റെ മാതാപിതാക്കളുടെ ജീവന് പകരം ഒന്നും തരാനില്ലെന്നറിയാം. എന്നാല്‍ നിന്റെ പ്രതികാരം സമാധാനത്തിനുവേണ്ടിയുള്ളതാണ്’ സമൂഹമാദ്ധ്യമങ്ങളിലെ പെണ്‍കുട്ടിയെ പിന്തുണച്ചുകൊണ്ട് സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്.
പെണ്‍കുട്ടിയുടെ ധീരതയെ അഫ്ഗാന്‍ ഭരണകൂടം പ്രശംസിച്ചു. വെറും 14 വയസ്സുമാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി കാണിച്ച ധീരത മറ്റ് ജനങ്ങളും കാണിക്കാന്‍ തയ്യാറാകണ മെന്നാണ് അഫ്ഗാന്‍ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്.
നിരന്തരം ഭീകരാക്രമണങ്ങളും ബോംബ് സ്‌ഫോടനങ്ങളും നടത്തി ഭരണകൂടത്തിനെതിരെ താലിബാന്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ സമാധാന കരാറുകളേയും കാറ്റില്‍ പറത്തിയാണ് താലിബാന്റെ നരനായാട്ടെന്ന് അഫ്ഗാന്‍ ഭരണകൂടം ആവര്‍ത്തിച്ചു. അഫ്ഗാനിലെ സാധാരണക്കാരുടെ ജീവിതത്തിന് മേല്‍ ഭീകരര്‍ എത്ര നാശനഷ്ടമാണുണ്ടാക്കുന്നതെന്നതിന്റെ ഉദാഹരണമായിട്ടാണ് സേന സംഭവത്തെ വിശദീകരിച്ചത്. അമേരിക്കയുമായി ഖത്തറിലിരുന്ന ഒപ്പുവച്ച കരാറിലെ ഒരു കാര്യവും താലിബാന്‍ പാലിച്ചിട്ടില്ല. എന്നാല്‍ 5000 താലിബാന്‍ ഭീകരരെ വിട്ടയക്കുന്നകാര്യത്തില്‍ ഭരണകൂടം 3000 പേരേയും മോചിപ്പിച്ചുകഴിഞ്ഞു. ഈ മാസം അവസാനത്തോടെ ബാക്കിയുള്ളവരെ മോചിപ്പിക്കാനിരിക്കുകയാണ്. എന്നാല്‍ നിരവധി ആശുപത്രികളും ജനവാസ മേഖലകളും താലിബാന്‍ ഭീകരാക്രമണങ്ങളില്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. പാകിസ്താന്‍ ഭീകരര്‍ക്ക് നല്‍കുന്ന പിന്തുണയാണ് അഫ്ഗാന്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി.