കാർഗിൽ യുദ്ധത്തിൽ ശത്രുക്കളെപ്പോലും അസാമാന്യ ധൈര്യം കൊണ്ട് അത്ഭുതപ്പെടുത്തിയ ധീര സൈനികനായിരുന്നു ലഫ്റ്റനന്റ് ജനറൽ ബൽവാൻ സിംഗ് . അദ്ദേഹത്തിന്റെ ധീരതയ്‌ക്ക് മുൻപിൽ ഒടുവിൽ ശത്രുക്കൾക്ക് തോറ്റോടേണ്ടിവന്നു. ബൽവാൻ സിംഗ് സർവ്വീസിൽ പ്രവേശിച്ച് കേവലം മൂന്ന് മാസങ്ങൾ പിന്നിട്ടപ്പോഴാണ് കാർഗിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ജമ്മു കശ്മീരിലെ ടൈഗർ ഹിൽസ് ശത്രുക്കളിൽ നിന്നും വീണ്ടെടുക്കുകയായിരുന്നു അദ്ദേഹത്തിന് നൽകിയ ചുമതല. അദ്ദേഹവും ഘാതക് പ്ലാറ്റൂണിലെ മറ്റ് അംഗങ്ങളും ടൈഗർ ഹിൽസ് ലക്ഷ്യമാക്കി നീങ്ങി. ശത്രുക്കളെ നേരിടാൻ മുന്നിട്ടറങ്ങിയ ബൽവാൻ് സിംഗ് ഒരു കാര്യം മാത്രമാണ് മനസ്സിൽ ഉറപ്പിച്ചത്. ടൈഗർ ഹിൽസിൽ ത്രിവർണ്ണപതാക ഉയർത്തിയേ മടക്കമുളളൂ.
പ്രതികൂല കാലാവസ്ഥയും മഞ്ഞു വീഴ്ചയും വകവെയ്‌ക്കാതെ 16,500 അടി മുകളിലുള്ള പ്രദേശത്ത് എത്തിയ ബൽവാനും സംഘത്തിനും പാക് പട്ടാളത്തിന്റെ ശക്തമായ ആക്രമണമാണ് നേരിടേണ്ടി വന്നത്. ആക്രമണത്തിൽ അദ്ദേഹത്തിന് ഗുരുതര പരിക്കേറ്റു. എന്നാൽ ബൽവാന്റെ പ്രത്യാക്രമണത്തിൽ നാല് പാക് സൈനികരാണ് കൊല്ലപ്പെട്ടത്. ബൽവാന്റെയും സംഘത്തിന്റെയും ആക്രമണത്തിനു മുൻപിൽ പിടിച്ചു നിൽക്കാനാകെ ശത്രുസൈന്യം പിന്തിരിഞ്ഞോടി.
അങ്ങിനെ ടൈഗർ ഹിൽസിൽ മൂവർണ്ണ പതാക പാറി. കാർഗിൽ യുദ്ധത്തിലെ അദ്ദേഹത്തിന്റെ ധീരതയെ രാജ്യം മഹാവീർ ചക്ര നൽകി ആദരിച്ചു.















