രജ്പുത്താന റൈഫിൾസിലെ മേജർ വിവേക് ഗുപ്ത ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ വീരപുരുഷനാണ്. യുദ്ധത്തിൽ വീരമൃത്യുവരിക്കുന്നതിന് മുൻപായി ശത്രുപക്ഷത്തെ ഏഴ് പേരെയാണ് വിവേക് ഗുപ്ത വധിച്ചത്. ദ്രാസ് സെക്ടറിലെ ടോളോലിംഗ് പ്രദേശത്തെ പോയിന്റ് 4590 ൽ നിന്നും നുഴഞ്ഞുകയറ്റക്കാരെ തുരത്തുകയായിരുന്നു അദ്ദേഹത്തെ ഏൽപ്പിച്ചിരുന്ന ദൗത്യം. പോയിന്റിലെ നുഴഞ്ഞുകയറ്റത്തിന്റെ വ്യാപ്തിയും ശത്രുക്കളുടെ എണ്ണവും സൈന്യത്തിന് അവ്യക്തമായിരുന്നു. ഇവിടേക്കാണ് വിവേകും സംഘവും സധൈര്യം കടന്നു ചെന്നത്.
ടോളോലിംഗിലെ ഉയരം കൂടിയ മേഖലകളിൽ ശത്രുക്കൾ സ്ഥാപിച്ച ബങ്കറുകൾ തകർക്കാനായിരുന്നു ലൈറ്റ് മെഷീൻ ഗൺ കമാന്റോ സംഘത്തിലെ അംഗമായ വിവേകിനെ ചുമതലപ്പെടുത്തിയിരുന്നത്. അത്യന്തം അപകടകരമായ ദൗത്യമായിരുന്നു അത്. ഉയരം കൂടിയ മേഖലയായതിനാൽ ഇന്ത്യൻ സൈന്യത്തിന്റെ ഓരോ ചുവടും പാക് പട്ടാളത്തിന് അറിയുമായിരുന്നു. ഇവരുടെ കണ്ണുവെട്ടിച്ചാണ് അദ്ദേഹവും സംഘവും പ്രദേശത്ത് എത്തിയത്. പ്രതികൂല കാലാവസ്ഥയെയും മറികടന്ന് എത്തിയ വിവേകിനും സംഘത്തിനും നേരിടേണ്ടി വന്നത് ശത്രുക്കളുടെ ശക്തമായ ആക്രമണത്തെയായിരുന്നു. ശത്രുക്കളുടെ ആക്രമണത്തിൽ അദ്ദേഹത്തിന് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റിട്ടും ശത്രുക്കൾക്കെതിരെ അദ്ദേഹം പോരാടി. . വീരമൃത്യുവരിക്കുന്നതിന് മുൻപായി ശത്രുക്കൾ കയ്യടക്കിയ രണ്ട് സങ്കീർണ്ണമായ പോസ്റ്റുകൾ അദ്ദേഹം യുദ്ധത്തിലൂടെ തിരിച്ചു പിടിച്ചു. മരണാന്തരം മഹാവീർ ചക്ര നൽകിയാണ് രാജ്യം അദ്ദേഹത്തെ ആദരിച്ചത്.
അന്ത്യദർശനത്തിനു വച്ചിരിക്കുന്ന മേജർ വിവേക് ഗുപ്തയുടെ ഭൗതിക ശരീരത്തിനടുത്തേക്ക് എല്ലാ സൈനിക ചടങ്ങുകളും കഴിഞ്ഞപ്പോൾ പ്രണാമമർപ്പിക്കാൻ ഒരു ഓഫീസറെത്തി. പതറാതെ, തളരാതെ അണുവിട പോലും മാറ്റമില്ലാതെ ഒരു സല്യൂട്ട്. തിരിഞ്ഞു നോട്ടമില്ലാതെ തലയുയർത്തിപ്പിടിച്ചു തന്നെ സ്വസ്ഥാനത്തേക്ക് മടങ്ങിപ്പോയി. ക്യാപ്റ്റൻ ജയശ്രീ ഗുപ്ത , മേജർ വിവേക് ഗുപ്തയുടെ ഭാര്യ.