ന്യൂഡൽഹി : റഫേൽ വിമാനങ്ങൾ വാങ്ങിയത് ഇന്ത്യൻ സൈനിക ചരിത്രത്തിലെയും ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലേയും നാഴികക്കല്ലെന്ന് വ്യോമസേന മുൻ മേധാവി ബി.എസ് ധനോവ. ചൈനയുടെ വ്യോമ പ്രതിരോധം പൊളിക്കാനുള്ള കഴിവ് റഫേലിനുണ്ടെന്ന് ധനോവ ചൂണ്ടിക്കാട്ടി. ചൈനയുടെ പോർവിമാനങ്ങൾ അത്ര നല്ലതാണെങ്കിൽ പാകിസ്താൻ എന്തുകൊണ്ടാണ് ചൈനീസ് സാങ്കേതിക വിദ്യയും പോർവിമാനങ്ങളും കാര്യമായി ഉപയോഗിക്കാത്തതെന്നും ധനോവ ചോദിച്ചു.
ദക്ഷിണ ചൈനാ കടലിൽ അമേരിക്കൻ വിമാനങ്ങൾക്കെതിരെ ചൈന അണിനിരത്തുന്നത് റഷ്യൻ വിമാനങ്ങളാണ്. റഷ്യയുടെ വിമാനങ്ങളുടെ റിവേഴ്സ് എഞ്ചിനീയറിംഗാണ് ചൈനീസ് പോർ വിമാനങ്ങൾ. അവ റഷ്യയുടേതിനേക്കാൾ താഴെയാണെന്നും ധനോവ ചൂണ്ടിക്കാട്ടി.ബിയോണ്ട് വിഷ്വൽ റേഞ്ച് മിസൈലായ മെറ്റോറും ഭൂതല ആക്രമണ മിസൈലായ സ്കാൽപ്പും ശക്തിപകരുന്ന റഫേൽ അഞ്ചാം തലമുറയെന്ന് അവകാശപ്പെടുന്ന ചൈനയുടെ ജെ-20 യേക്കാൾ വളരെ മുകളിലാണെന്നും ധനോവ അഭിപ്രായപ്പെട്ടു.
ഹോട്ടാൻ , ഗോംഗാർ വ്യോമ താവളങ്ങളിൽ വിന്യസിച്ചിരിക്കുന്ന ചൈനീസ് വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനക്ക് എളുപ്പമുള്ള ലക്ഷ്യങ്ങളായി മാറി. ചൈനയുടെ എഴുപതോളം പോർ വിമാനങ്ങൾ ഇവിടെ വിന്യസിച്ചിട്ടുണ്ട്. ആകാശ യുദ്ധത്തിന് ചൈന ശ്രമിക്കുകയാണെങ്കിൽ കൃത്യമായ മറുപടി കൊടുക്കാൻ ഇന്ത്യൻ വ്യോമസേനക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.