റിയാദ് : പണമിടപാട് കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സൗദി അറേബ്യയിലെ എല്ലാ കഫേകൾക്കും റെസ്റ്റോറന്റുകൾക്കും ഇലക്ട്രോണിക് പേയ്മെന്റുകൾ നിർബന്ധമാക്കിയാതായി സൗദി പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ജൂലൈ 29 മുതൽ തന്നെ രാജ്യത്ത് ഈ നിയമം നിലവിൽ വന്നതായി അധികൃതർ വ്യക്തമാക്കി.
അഞ്ചാം ഘട്ട പദ്ധതിയാണ് നിലവിൽ വന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതുവരെ 50 ശതമാനം വാണിജ്യ പ്രവർത്തനങ്ങൾക്കാണ് നിർബന്ധമാക്കിയിരുന്നത്. ഇപ്പോൾ റീട്ടെയിൽ മേഖലയുടെ 70 ശതമാനവും ഇലക്ട്രോണിക് പേയ്മെന്റുകൾ നിർബന്ധമാക്കിയാതായി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ബാക്കി 30 ശതമാനം റീട്ടെയിൽ പ്രവർത്തനങ്ങളും ഓഗസ്റ്റ് 25 നകം ഇലക്ട്രോണിക് പേയ്മെന്റ് സേവനങ്ങൾ നടപ്പിലാക്കണം.
വാണിജ്യ മന്ത്രാലയം, മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം, സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി (സമ) എന്നിവയുടെ സഹകരണത്തോടെയും ഏകോപനത്തോടെയുമാണ് ഈ സംരംഭം നടപ്പാക്കുന്നത്.
ഗ്യാസ് സ്റ്റേഷനുകൾ, ഓട്ടോ പാർട്സ്, വർക്ക് ഷോപ്പുകളും സ്റ്റോറുകളും, ലോൺഡ്രികൾ, മാറ്റുകൾ വിൽക്കുന്ന സ്ഥാപനങ്ങൾ, ബാർബർ ഷോപ്പുകളും ബ്യുട്ടിപാർലറുകളും , പലചരക്ക് സാധനങ്ങൾ വിതരണ ചെയ്യുന്ന സ്റ്റോറുകൾ എന്നിവയായിരുന്നു നാലാംഘട്ടം വരെ ഉൾപ്പെടുത്തിയിരുന്നത്.
റെസ്റ്റോറന്റുകൾ, ഫാസ്റ്റ് ഫുഡ്, സീഫുഡ്, പൊതു, ജനപ്രിയ കഫേകൾ, ബുഫെകൾ, കഫറ്റീരിയകൾ, തെരുവിൽ ഭക്ഷണം വിൽക്കുന്ന ട്രക്കുകൾ, ജ്യൂസ്, ഐസ്ക്രീം ഷോപ്പുകൾ എന്നിവ അഞ്ചാമത്തെ നിർബന്ധിത ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിൽപ്പന ശാലകൾ നിരീക്ഷിക്കുകയും ഇലക്ട്രോണിക് പേയ്മെന്റ് സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്യുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ലംഘിക്കുന്നവർ കനത്ത പിഴ നൽകേണ്ടി വരുമെന്നും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചെറുകിട കച്ചവടക്കാർക്ക് ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം നിർബന്ധമാക്കുന്നതൊടെ പ്രവാസികൾ ആയ ധാരാളം ചെറുകിട കച്ചവടക്കാർക്ക് അവരുടെ ജോലിക്ക് തന്നെ വെല്ലുവിളി ആയേക്കാമെന്നാണ് വിലയിരുത്തൽ