ആൾബലം കൊണ്ടും കരുത്ത് കൊണ്ടും വിജയങ്ങളും തോൽവികളും മാറി മാറി വരുന്ന നമ്മുടെ കായികലോകത്തും ഒരുപാട് അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. വിജയം പ്രഖ്യാപിക്കുന്ന മാണിത്തത്തയും പോൾ നീരാളിയും ഡോൾഫിനും പ്രസിദ്ധമാവാൻ കാരണവും അന്ധവിശ്വാസങ്ങൾ തന്നെ. ദുർമന്ത്രവാദവും കൊടി കുത്തി വാഴുന്ന ഒരു മേഖല കൂടിയാണ് കായികലോകം. അതായത് പറഞ്ഞുവരുന്നതെന്തെന്നാൽ ഓരോ മത്സരത്തിന് പോകുമ്പോഴും അന്ധവിശ്വാസത്തിന്റെ കൂട്ട് മിക്ക കളിക്കാരും തേടാറുണ്ട്.
കളികൾക്കിടയിൽ കാലുകൾക്ക് ആയാസം ലഭിക്കാൻ സോക്സുകൾ മാറി മാറി ഇടുന്ന പതിവ് കളിക്കാർക്കുണ്ട്. എന്നാൽ സോക്സ് മാറിയാൽ അത് നിർഭാഗ്യത്തിന് കാരണമാകുമെന്നാണ് ഒന്നാം നമ്പർ ലോകതാരം സെറീന വില്യംസ് കരുതുന്നത്. അതുകൊണ്ട് തന്നെ ഒരു ടൂർണമെന്റിൽ ഒരു ജോഡി സോക്സുകൾ മാത്രമേ അവർ ഉപയോഗിക്കുകയുള്ളൂ.
ബാസ്കറ്റ്ബോൾ ഇതിഹാസം മൈക്കിൾ ജോർദാനും ഉണ്ട് ഇതുപോലൊരു അന്ധവിശ്വാസം. ഏത് ടീമിൽ കളിച്ചാലും നോർത്ത് കരൊളിനയിൽ ലീഗിൽ ആദ്യമായി കളിച്ച ഷോർട്‌സ് ആണ് അദ്ദേഹം ഉപയോഗിക്കുക.പെനാൽറ്റി നേരിടാൻ അർജന്റീന മുൻ ഗോളി ഗോയ്‌ക്കോഷ്യ ചെയ്തിരുന്നത് എന്താണെന്നറിയാമോ? ക്രോസ്ബാറിന് കീഴെ എത്തും മുന്നേ ചെറുതായി ഷോർട്‌സ് ഉയർത്തി മൂത്രമൊഴിക്കും.
റുമാനിയ മുൻ താരം ആഡ്രിയാൻ മുട്ടു ആകട്ടെ മറ്റാരെങ്കിലും കൂടോത്രം ചെയ്തിട്ടുണ്ടെങ്കിൽ അത് എൽക്കാതിരിക്കാൻ അടിവസ്ത്രം തലതിരിച്ചാണ് ധരിക്കാറുണ്ടായിരുന്നത്.
കളി ജയിക്കുന്നതിന് വേണ്ടി കളി തുടങ്ങും മുൻപേ രണ്ട് ബിസ്കറ്റ് കഴിച്ചാലോ? അമേരിക്കൻ ഫുട്ബോൾ ലൈൻ ബേക്കറാൺ ബ്രിയാൻ ഉൾച്ചറിന്റെ ശീലമാണിത്, ഭാഗ്യം വരുവാനായി കളിക്ക് ഇറങ്ങും മുന്നേ രണ്ട് ചോക്ലേറ്റ് ബിസ്കറ്റ് കഴിക്കുക എന്നത്.
വലയിൽ ഗോൾ വീഴാതെ ഒരു ഗോളിയെ സഹായിക്കുന്നതിൽ ഏറ്റവും കൂടുതൽ പങ്ക് വഹിക്കുന്നത് ഗോൾ പോസ്റ്റുകൾ ആണ്. അപ്പോൾ അവരോടുള്ള സ്നേഹം കൊണ്ട് രാത്രി മുഴുവൻ സംസാരിച്ചിരിക്കണം എന്നതാണ് ഐസ് ഹോക്കിയിലെ മികച്ച ഗോൾ കീപ്പറായ കാനഡക്കാരനായ പാട്രിക് റോയിയുടെ പോളിസി.
കളി ജയിക്കാൻ ആത്മാക്കളെ കൂട്ട് പിടിക്കുന്ന ടീം ആണ് ഇക്വഡോറിയൻ സോക്കർ ടീം. തങ്ങളുടെ കഴിവ് കൊണ്ട് മാത്രം ജയിക്കാൻ സാധിക്കില്ല എന്ന് കരുതുന്ന ഇവർ കോച്ചിനൊപ്പം ഒരു മന്ത്രവാദിയെ കൂടി കൂടെ കരുതി. 2006ലെ വേൾഡ് കപ്പിൽ 12 സ്റ്റേഡിയങ്ങളിലും മന്ത്രവാദിയുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കുകയും ചെയ്‌തിരുന്നു. എന്തായാലും രണ്ട് കളികളിൽ അവർ ജയിക്കുകയും ചെയ്തു.
ചുവന്ന ടീ ഷർട്ട് ധരിച്ചാൽ ഭാഗ്യം വരുമെന്നാണ് ടൈഗർ വുഡ്ഡിന്റെ അമ്മ അദ്ദേഹത്തോട് പറഞ്ഞിട്ടുള്ളത്. അതിനാൽ തന്നെ ടൂർണമെന്റിലെ അവസാന റൗണ്ടിൽ അദ്ദേഹം ചുവപ്പ് ടീ ഷർട്ട് ധരിക്കാൻ മറക്കാറില്ല.
Comments