ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് പ്രശസ്തമായ മണ്ണാറശാല നാഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . നൂറ്റാണ്ടുകൾ പഴക്കമുള്ള നാഗക്ഷേത്രങ്ങളിൽ ഒന്നാണിത് . പതിനാലേക്കറോളം വരുന്ന വനനിബിഢമായ പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . ക്ഷേത്ര പരിസരമുടനീളം നാഗങ്ങളുടെ പ്രതിഷ്ഠകൾ കാണാൻ സാധിക്കുന്ന ഏക ക്ഷേത്രം കൂടിയാണിത് . ഇവിടെ കുടികൊള്ളുന്ന സർപ്പങ്ങളുടെ അത്ഭുത ശക്തികളെക്കുറിച്ചും ദേവതകളെക്കുറിച്ചും അനുഭവസ്ഥർ ധാരാളം അനുഭവ കഥകൾ പറയാറുണ്ട് .
ശ്രീ പരശുരാമൻ കേരളത്തിൽ പാർക്കാനായി അന്യദേശങ്ങളിൽ നിന്ന് കുറെ ബ്രാഹ്മണ കുടുംബങ്ങളെ കൊണ്ട് വരികയുണ്ടായി . എന്നാൽ സർപ്പങ്ങള്‍ നിറഞ്ഞിരുന്നതിനാലും ഉപ്പുരസം അധികരിച്ചിരുന്നതിനാലും മനുഷ്യവാസം അസാധ്യമായി. ഇതിൽ ദുഖിതനായ പരശുരാമൻ , കൈലാസത്തിൽ ചെന്ന് പരമശിവനോട് തന്റെ സങ്കടം അറിയിക്കുകയുണ്ടായി . പ്രതിവിധിയായി പരമശിവൻ , നാഗങ്ങളുടെ രാജാവായ വാസുകിയെ പ്രസാദിപ്പിച്ചാൽ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നുപദേശിച്ചു . തിരികെയെത്തിയ പരശുരാമൻ വാസുകിയെ പ്രസാദിപ്പിക്കാനായി ഘോരതപസ്സനുഷ്ടിച്ചു വാസുകിയെ പ്രത്യക്ഷപ്പെടുത്തി. വാസുകിയുടെ നിർദേശപ്രകാരം സർപ്പങ്ങൾ ജലത്തിലെ ഉപ്പു നീക്കി മനുഷ്യവാസം സാധ്യമാക്കി.
ജലത്തിലുള്ള അരുചിയുണ്ടാക്കുന്ന വസ്തുക്കളെ താൻ കടലിലേക്ക് കൊണ്ട് പൊയ്‌ക്കൊള്ളാമെന്നും, പരശുരാമൻ തപസ്സു ചെയ്ത പ്രദേശത്തു അവിടെയുള്ള സർപ്പങ്ങൾ വന്നു പാർത്തുകൊള്ളുമെന്നും ബാക്കിയുള്ളവർ മാളങ്ങളിൽ കഴിഞ്ഞു കൊള്ളുമെന്നും വാസുകി ഉറപ്പ് നൽകി . കൂടാതെ കഴിയുന്നത്ര കാവുകൾ നിർമ്മിച്ച് നാഗങ്ങൾക്കു പാർക്കാൻ ഇട കൊടുക്കണമെന്നും , അവരെ ആരും ഉപദ്രവിക്കരുത് എന്നും, ഉപദ്രവിച്ചാൽ ദോഷ ഫലങ്ങൾ ഉണ്ടാകുമെന്നും വാസുകി കൂട്ടി ചേർത്തു . സർപ്പങ്ങളെ സന്തോഷിപ്പിച്ചാൽ സന്താനസൗഭാഗ്യവും , ഐശ്വര്യവും ഉണ്ടാകുമെന്നും , ദ്രോഹിച്ചാൽ അനർത്ഥങ്ങൾ ഉണ്ടാകുമെന്നും മനുഷ്യരെ പറഞ്ഞു ബോധ്യപ്പെടുത്തണം എന്നും അങ്ങിനെ ചെയ്താൽ ഈ പ്രദേശം മനുഷ്യവാസയോഗ്യമാകുമെന്നും അരുളി ചെയ്തു. വാസുകി പറഞ്ഞതെല്ലാം ചെയ്തുകൊള്ളാം എന്ന് പരശുരാമൻ സമ്മതിച്ചു .
അതിൻപ്രകാരം പരശുരാമൻ ബ്രാഹ്മണരെയെല്ലാം തിരികെ കൊണ്ട് വന്നു . അവരെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന ജലസ്രോതസുകളിൽ എല്ലാം തന്നെ ശുദ്ധ ജലം നിറഞ്ഞിരിക്കുന്നതാണ് കണ്ടത് . പരശുരാമന്റെ ആജ്ഞ പ്രകാരം കൊണ്ട് വന്ന ബ്രാഹ്മണരെല്ലാം കൂടി ചേർന്ന് അനേകം കാവുകൾ നിർമ്മിക്കുകയും , അവിടെയെല്ലാം സർപ്പങ്ങളെ കുടിയിരുത്തി പൂജാദികർമ്മങ്ങൾ നടത്തുവാനും തുടങ്ങി . പരശുരാമൻ തപസ്സു ചെയ്തിരുന്നിടത്ത് നാഗരാജാവിനെയും നാഗയക്ഷിയേയും പരിവാരങ്ങളായ അനേകം സർപ്പങ്ങളെ കുടിയിരുത്തുകയും ചെയ്തു. ഈ സർപ്പങ്ങൾക്കു പതിവായി പൂജ നടത്തുന്നതിനായി ഒരു ബ്രാഹ്മണ കുടുംബത്തെ ഏൽപ്പിക്കുകയും ചെയ്തു . ഈ നമ്പൂതിരി കുടുംബത്തെയാണ് മണ്ണാറശ്ശാല നമ്പൂതിരിമാർ എന്ന് പറയുന്നത് .
പണ്ട് ഈ പ്രദേശങ്ങൾ എല്ലാം തന്നെ വനമായിരുന്നു . ഖാണ്ഡവവനം എന്നറിയപ്പെട്ടിരുന്ന വനം പാണ്ഡവരാജകുമാരനായ അർജുനൻ തീവെച്ചു നശിപ്പിച്ചു എന്നാണ് ഐതിഹ്യം. ഖാണ്ഡവവനത്തിനു പിടിച്ച തീ പടർന്ന് മണ്ണാറശാല വനത്തിലേക്ക് പടരാൻ തുടങ്ങിയപ്പോൾ ഇല്ലത്തെ അന്തർജനങ്ങൾ നിർത്താതെ വെള്ളം ഒഴിച്ച് തീ കെടുത്തി വനത്തെ സംരക്ഷിച്ചു . പുത്ര സൗഭാഗ്യം ഇല്ലാതിരുന്ന ബ്രാഹ്മണ ദമ്പതികളായിരുന്നു വസുദേവനും ശ്രീദേവിയും. സന്താനലബ്ധിക്കായി സർപ്പരാജാവിനെ പൂജിച്ചു കഴിഞ്ഞ അവർഇഴഞ്ഞുവന്ന സർപ്പങ്ങളെ അവർ പരിചരിച്ചു. തേനും എണ്ണയും കലർത്തിയ നെയ്യുകൊണ്ട് അഭിഷേകം ചെയ്തു. പഞ്ചഗവ്യാദി തീർത്ഥങ്ങൾകൊണ്ട് അഭിഷേകം ചെയ്തു. പൂജകൾ നടത്തി. പാൽപ്പായസം, മഞ്ഞൾപ്പൊടി, കരിക്കിൻവെളളം, പശുവിൻ പാല് എന്നിവ കലർത്തിയ നൂറുംപാലും സമർപ്പിച്ചു. ദമ്പതികളുടെ പരിചരണത്തിൽ സർപ്പദൈവങ്ങൾ സന്തുഷ്ടരായി.കാട്ടുതീ അണഞ്ഞപ്പോൾ മണ്ണാറിയശാല മണ്ണാറശ്ശാലയായി.
വൈകാതെ ആ അമ്മക്ക് രണ്ട് പുത്രന്മാരുണ്ടായി. അഞ്ചുതലയുളള സർപ്പശിശുവും ഒരു മനുഷ്യശിശുവും. സഹോദരങ്ങൾ ഒന്നിച്ചു വളർന്നു. മനുഷ്യശിശു ഗൃഹസ്ഥാശ്രമത്തിലേക്ക് കടന്നു. സർപ്പരൂപത്തിലുള്ള കുഞ്ഞിനെ ആളുകൾ ഭയക്കാൻ തുടങ്ങിയതോടെ തനിക്ക് ഇല്ലത്ത് സഞ്ചരിക്കുവാൻ കഴിയില്ലെന്ന് മാതാവിനോട് അപേക്ഷിച്ച നാഗരാജാവ് നിലവറയിലേയ്‌ക്ക് നീങ്ങി .
” തങ്ങൾ വസിക്കുന്ന സ്ഥലം അഗ്നിക്കിരയാക്കാതെ സംരക്ഷിച്ചത് ഇവിടത്തെ സ്ത്രീജനങ്ങളാണ് . അതിനാൽ തന്നെ അവർ തങ്ങളെ പൂജിക്കുന്നതാണ് സന്തോഷം. ആയതിനാൽ ഈ ഇല്ലത്തെ മൂത്ത അന്തർജ്ജനം ബ്രഹ്മചര്യം സ്വീകരിക്കണം , തങ്ങളെ പൂജിക്കണം എന്നും പറഞ്ഞു. പൂജിക്കാനുള്ള മന്ത്രങ്ങളും മറ്റും അമ്മക്ക് സർപ്പബാലൻ പറഞ്ഞു കൊടുത്തു . അന്നുമുതൽ ക്ഷേത്രപൂജാരിണിയായി വലിയമ്മ തുടരുന്നു.
മുത്തച്ഛനെ വർഷത്തിലൊരിക്കൽ നേരിട്ടുകാണാൻ മാതാവിന് അവസരം നൽകാൻ ഇന്നും ആയില്യം നാൾ അമ്മ ഇവിടെ പൂജ നടത്തുന്നു. സന്താനഭാഗ്യമില്ലാതെ വിഷമിക്കുന്ന ദമ്പതികൾ ക്ഷേത്രത്തിൽ ഒരുളി കമിഴ്‌ത്തിയാൽ സന്താന ഭാഗ്യം ഉറപ്പാണെന്നാണ് വിശ്വാസം .
പാലും നൂറും കഴിപ്പിക്കുക , ഉരുളി കമഴ്‌ത്തുക , ഫലങ്ങളും പച്ചക്കറികളും കാഴ്ച വെക്കുക തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ. സന്താനസൗഭാഗ്യത്തിനായി മനസ്സർപ്പിച്ചു ഭക്തിയോടെ പ്രാർത്ഥിച്ചാൽ ഫലം ഉറപ്പെന്ന് അനുഭവ സാക്ഷ്യം .