ഭാരതത്തെ ആക്രമിക്കാൻ വന്ന അധിനിവേശ സമൂഹങ്ങൾ അതിനു വേണ്ടി എത്രത്തോളം യുദ്ധമുണ്ടാക്കിയോ അത്രത്തോളം തന്നെ യുദ്ധം അവര്‍ തമ്മിലും നടത്തിയിരുന്നു . മുഗളരും താർത്താറികളും മംഗോളിയരും അഫ്ഗാനികളും ഭാരതത്തെ ആക്രമിച്ചിട്ടുണ്ട് . ഒപ്പം ഇവർക്കെല്ലാം തമ്മിൽ യുദ്ധം ചെയ്യേണ്ടിയും വന്നിട്ടുണ്ട് .എങ്കിലും ക്ഷേത്രങ്ങളും അതിനോടൊപ്പമുള്ള വിശ്വാസങ്ങളും തകർക്കുന്ന കാര്യത്തിൽ ഇവർക്കെല്ലാം ഒരേ സ്വഭാവമായിരുന്നെന്ന് ഭരണഘടനാ ശില്പി ഡോ ബി ആർ അംബേദ്കർ അഭിപ്രായപ്പെട്ടിട്ടുണ്ട് . ക്ഷേത്ര ധ്വംസനവും അവിശ്വാസികളെ ഉന്മൂലനം ചെയ്യലും മുസ്ലിം അധിനിവേശത്തിന്റെ പൊതു സ്വഭാവമായിരുന്നെന്ന് “പാകിസ്ഥാൻ ഓർ ദി പാർട്ടീഷൻ ഓഫ് ഇന്ത്യ” എന്ന പുസ്തകത്തിൽ അദ്ദേഹം പറഞ്ഞു വയ്‌ക്കുന്നുണ്ട് . ഇത് സാധൂകരിക്കുന്ന നിരവധി ഉദാഹരണങ്ങൾ ചരിത്രത്തിൽ നിന്നും നമുക്ക് കണ്ടെടുക്കാവുന്നതാണ് . അതേ സമയം മദ്ധ്യകാല ഇന്ത്യാ ചരിത്രം പരിശോധിച്ചാൽ , പരസ്പരം പോരടിച്ചിരുന്നെങ്കിലും തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി ക്ഷേത്രങ്ങൾ തകർക്കാൻ ഹിന്ദു രാജാക്കന്മാർ ശ്രമിച്ചിരുന്നില്ല .ചോള രാജാക്കന്മാരുടെ കീഴിൽ ഉയർന്നു വന്ന തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രം ഇതിനുദാഹരണമാണ് .പിന്നീട് പാണ്ഡ്യരും മറാഠരുമൊക്കെ തഞ്ചാവൂരിൽ കടന്നിട്ടുണ്ടെങ്കിലും ബൃഹദേശ്വര ക്ഷേത്രം നശിപ്പിക്കപ്പെട്ടിരുന്നില്ല. ഇന്ന് യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ക്ഷേത്രം ഭാരതത്തിന് അഭിമാനമായി വിരാജിക്കുകയും ചെയ്യുന്നു .
ഭാരതത്തിലെമ്പാടും, ഉത്തരേന്ത്യയിൽ പ്രത്യേകിച്ചും നടന്ന ക്ഷേത്ര ധ്വംസനങ്ങളിൽ പ്രധാനമായിരുന്നു അയോദ്ധ്യയിലെ ക്ഷേത്രത്തിനു നേരേയുണ്ടായ ആക്രമണം .1528 ൽ ബാബർ അയോദ്ധ്യയിലെത്തുകയും തന്റെ സൈന്യാധിപനായ മിർ ബാഖിയോട് അവിടെയുണ്ടായിരുന്ന ശ്രീരാമക്ഷേത്രം പൊളിക്കാനും അതിനു മുകളിൽ പള്ളി പണിയാനും ആവശ്യപ്പെടുകയും മിർ ബാഖി അതനുസരിച്ചെന്നുമാണ് മിക്ക ചരിത്രകാരന്മാരുടേയും അഭിപ്രായം .ബാബറുടെ ആത്മകഥയായ ബാബർ നാമയിലും ഈ സൂചനകളുണ്ട് . തങ്ങൾ ഏറ്റവും പവിത്രമെന്നു കരുതുന്ന ശ്രീരാമജന്മസ്ഥലം തിരിച്ചു പിടിക്കാൻ വേണ്ടി ആ മേഖലയിലെ ഹിന്ദു രാജാക്കന്മാരും വിശ്വാസികളും അന്നു മുതൽ നിരവധി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് ചരിത്രം പറയുന്നു. വിദേശ ഭരണം അവസാനിച്ച് സ്വദേശി ഭരണം വന്നതിനു ശേഷം , സോമ നാഥമെന്ന പോലെ അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമിയും പുനരുദ്ധരിക്കണമെന്നൊരു ആഗ്രഹം ഹിന്ദു സമൂഹത്തിനുണ്ടായി . പ്രക്ഷോഭത്തിന്റെ രണ്ടാംഘട്ടത്തിന്റെ ആരംഭം അവിടെ നിന്നാണ്.
രാമജന്മഭൂമി പ്രസ്ഥാനത്തിന് ഗതി വേഗം നൽകിയത് പക്ഷേ അതുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു സംഭവമായിരുന്നു . 1980 കളുടെ തുടക്കത്തിൽ ശ്രീരാമ ക്ഷേത്രത്തിനു വേണ്ടിയുള്ള ജനങ്ങളുടെ പ്രക്ഷോഭത്തെ ഹിന്ദു സംഘടനകളും ഭാരതീയ ജനതാ പാർട്ടിയും പിന്തുണയ്‌ക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ശക്തമായ പ്രക്ഷോഭത്തിന് അവർ മുന്നിട്ടിറങ്ങിയത് ഷഹ്ബാനു കേസിൽ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ ആത്മഹത്യാപരമായ നിലപാടിന് ശേഷമായിരുന്നു . മുസ്ലിം സമുദായത്തിൽ നിന്നുള്ള വിവാഹ മുക്തയ്‌ക്കനുകൂലമായ നിലപാടായിരുന്നു സുപ്രീം കോടതി 1985 ൽ ഷഹ്ബാനു കേസിൽ സ്വീകരിച്ചത് . ജീവനാംശ പ്രശ്നത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ മുസ്ലിം പുരുഷന്മാർക്ക് കഴിയാത്ത രീതിയിൽ ആയിരുന്നു വിധി . ഇതോടെ ദൈവികമായ നിയമത്തിനെതിരാണിതെന്ന് പറഞ്ഞ് തീവ്ര മുസ്ലിം സംഘടനകൾ പ്രക്ഷോഭത്തിനിറങ്ങി . വിധി പ്രഖ്യാപിച്ച ജഡ്ജി ഒരു ഹിന്ദുവായിപ്പോയത് വർഗീയമായി ഉപയോഗപ്പെടുത്താൻ പ്രക്ഷോഭകർ ശ്രമിക്കുകയും ചെയ്തു .ആരിഫ് മുഹമ്മദ് ഖാനെപ്പോലുള്ള കോൺഗ്രസ് നേതാക്കളുടെ എതിർപ്പുകൾ അവഗണിച്ച് രാജീവ് ഗാന്ധി സർക്കാർ സുപ്രീം കോടതി വിധിയെ മറികടക്കാൻ നിയമ നിർമാണം നടത്തി . ഇത് തീവ്ര മുസ്ലിം സംഘടനകളുടെ വിജയമായി മാറുകയും ചെയ്തു .
മതതീവ്രതയുടെ വിജയം ഒരു വിഭാഗം മുസ്ലിം സംഘടനകൾക്ക് ആവേശം നൽകി . എന്നാൽ വർഗീയവും പിന്തിരിപ്പനുമായ ആവശ്യം പോലും ഭീഷണി കൊണ്ട് അംഗീകരിക്കപ്പെടുന്ന അവസ്ഥ രാജ്യത്ത് സംജാതമായത് ഹിന്ദു സംഘടനകളെ മാറിച്ചിന്തിപ്പിക്കാൻ പ്രേരണ നൽകി . ഒപ്പം തർക്കമന്ദിരത്തിനു വേണ്ടി മുസ്ലിം സംഘടനകൾ ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തതോടേ രാമജന്മഭൂമി പ്രസ്ഥാനത്തിനും വേഗത കൈവന്നു .1986 ൽ നിയന്ത്രിതമായ തോതിൽ ആരാധന നടത്തുവാനുള്ള അവകാശം ഫൈസാബാദ് സെഷൻസ് കോടതി ഹിന്ദുക്കൾക്ക് നൽകിയതോടെയാണ് ആക്ഷൻ കമ്മിറ്റി ഉണ്ടായതെന്നതും ഇതിനെ സ്വാധീനിച്ചു . ശരീയത്ത് പ്രക്ഷോഭത്തിന്റെ വിജയമാണ് ആക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നതിന് പിന്നിലെ ശക്തിയായി മാറിയത് .
സുപ്രീം കോടതി വിധിയെപ്പോലും മറികടക്കാൻ കഴിഞ്ഞ മത തീവ്രതയ്‌ക്ക് സെഷൻസ് കോടതി എത്ര നിസാരമെന്നുള്ള ചിന്ത ഹിന്ദു സമൂഹത്തിനുള്ളിൽ രൂഢമൂലമായി. തർക്കം പരിഹരിക്കാൻ കോൺഗ്രസിനു കഴിയുമെന്ന ചിന്ത അസ്ഥാനത്താവുകയും ചെയ്തു .ഷഹ്ബാനു കേസിൽ സർക്കാർ കീഴടങ്ങിയതോടെ പ്രശ്നത്തിൽ രാഷ്‌ട്രീയമായി ഇടപെടാൻ ബി ജെ പി തീരുമാനിച്ചു .രാജീവ് ഗാന്ധിക്കും വി പി സിംഗിനും ശേഷം ചന്ദ്രശേഖർ പ്രധാനമന്ത്രിയായിരിക്കെയാണ് പ്രശ്നം തീർക്കാനുള്ള ആത്മാർത്ഥമായ ശ്രമം ഉണ്ടായത് . ഇരുവിഭാഗത്തേയും ഒന്നിച്ചിരുത്തി സംസാരിപ്പിക്കാൻ ചന്ദ്ര ശേഖറിനു കഴിഞ്ഞു. രണ്ടു ദിവസത്തിനകം ശുഭകരമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷ നിലനിൽക്കെ കോൺഗ്രസ് ചന്ദ്ര ശേഖർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു . രാജീവ് ഗാന്ധിയുടെ വീട്ടിനു മുന്നിൽ രണ്ട് പോലീസുകാരെ കണ്ടുവെന്ന ബാലിശമായ ആരോപണമായിരുന്നു പിന്തുണ പിൻവലിക്കാൻ കാരണമായി പറഞ്ഞത് . ഈ അട്ടിമറി രാഷ്‌ട്രത്തിന്റെ ഭാവിയെത്തന്നെ മാറ്റിമറിച്ചു . രാമജന്മഭൂമി വിഷയം പരിഹരിക്കപ്പെട്ടാൽ സർക്കാരിനും പ്രധാനമന്ത്രി ചന്ദ്രശേഖറിനും രാഷ്‌ട്രത്തിന്റെ മുഴുവൻ പിന്തുണ ലഭിക്കുമെന്നും ഇത് രാഷ്‌ട്രീയമായ തോൽവിയാണെന്നും തിരിച്ചറിഞ്ഞാണ് കോൺഗ്രസ് ആത്മഹത്യാപരമായ നീക്കത്തിനു മുതിർന്നത്.
ഇടതുപക്ഷത്തിന്റെ നിലപാടും വ്യത്യസ്തമായിരുന്നില്ല . ശ്രീരാമ ജന്മഭൂമി ഹിന്ദുക്കളുടെ വൈകാരിക പ്രശ്നമാണെന്നുള്ള കാര്യം ചിന്തിക്കാതെ മറുഭാഗത്ത് സംഘപരിവാറിനെ കണ്ട് അതിനോടുള്ള എതിർപ്പാണ് ഇടതുപക്ഷം നടത്തിയത് .പ്രശ്നത്തിൽ പൂർണമായും ആക്ഷൻ കമ്മിറ്റിയുടെ ഒപ്പം നിൽക്കുകയും സമാധാനപരമായ പരിഹാരം സാദ്ധ്യമാകുന്നതിനെ ഇടതുപക്ഷം പിന്തുണയ്‌ക്കാതിരിക്കുകയും ചെയ്തു . തർക്കമന്ദിരം ഏതു വിധേനെയും നിലനിർത്തുന്നത് അഭിമാന പ്രശ്നമാക്കി വളർത്തിയതിലും പ്രശ്നത്തിൽ അതിവൈകാരികത കലർത്തിയതിനും ഇടത് പക്ഷത്തിന് കാര്യമായ പങ്കുണ്ട് .ക്ഷേത്രമുണ്ടായിരുന്നതിന്റെ തെളിവുകൾ ഹാജരാക്കപ്പെടുമ്പോൾ രാമന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന നിലപാടാണ് ഇടതുപക്ഷം മുന്നോട്ടു വച്ചത് . മറുഭാഗത്തും ഈ അസ്തിത്വ പ്രശ്നമുണ്ടെന്ന കാര്യം അവർ സൗകര്യപൂർവം മറക്കുകയും ചെയ്തു . ആക്ഷൻ കമ്മിറ്റിക്കാവട്ടെ തങ്ങളുടെ നിലപാടിനെ സാധൂകരിക്കാൻ ആവശ്യമായ തെളിവുകൾ പോലും ഉണ്ടായിരുന്നില്ല .
അങ്ങനെ ഒരു വിഭാഗത്തിന്റെ വൈകാരികമായ നിലപാടുകളെ അവഗണിച്ച് മറു വിഭാഗത്തിന് അതിവൈകാരികത പകർന്നു കൊടുക്കുന്ന രീതികൾ ഇടതു പക്ഷവും കോൺഗ്രസും സ്വീകരിച്ചതോടെ രാമജന്മഭൂമി പ്രക്ഷോഭത്തിന് തീവ്രത കൈവരികയായിരുന്നു . പിന്നീടുള്ളത് ചരിത്രമാണ് . ആയിരം വർഷത്തെ അടിമത്തത്തിനു ശേഷം സ്വാതന്ത്ര്യം ലഭിച്ചിട്ടും തങ്ങളുടെ വൈകാരികമായ , മതപരമായ ആവശ്യം അംഗീകരിക്കപ്പെടുന്നില്ല എന്ന് കണ്ട ജനകീയമായ പ്രക്ഷോഭത്തിന്റെ തീവ്രതയിലാണ് തർക്കമന്ദിരം തകർന്നു വീണത് .മതത്തിന്റെ പേരിൽ വെട്ടിമുറിക്കപ്പെട്ട ഒരു സ്വാതന്ത്ര്യമായിരുന്നു തങ്ങൾക്ക് ലഭിച്ചത് എന്നുള്ള ചിന്തയും തകർക്കലിന് ആക്കം കൂട്ടി . സ്വീകാര്യമായ മറ്റൊരിടത്ത് പകരം പള്ളി പണിത് നൽകാം എന്ന നിർദ്ദേശം രാജ്യത്തെ നല്ലൊരു വിഭാഗം മുസ്ലിങ്ങൾക്കും സമ്മതമായിരുന്നെങ്കിലും ഷഹ്ബാനു കേസിൽ നേടിയ വിജയത്തിൽ കണ്ണു മഞ്ഞളിച്ച തീവ്ര മുസ്ലിം സംഘടനകൾ അതൊന്നും കണക്കിലെടുത്തതേയില്ല .പ്രശ്നം തീർക്കാൻ മുന്നിൽ നിൽക്കേണ്ട മറ്റ് രാഷ്‌ട്രീയക്കാരാകട്ടെ തർക്കമന്ദിരം മുസ്ലിങ്ങളുടെ ജീവനും ജീവിതവുമാണെന്ന് പ്രചരണം നടത്താനായിരുന്നു കൂടുതൽ സമയവും വിനിയോഗിച്ചത് .
അലഹബാദ് ഹൈക്കോടതി വിധിയനുസരിച്ച് ക്ഷേത്രം പൊളിച്ചു തന്നെയാണ് തർക്കമന്ദിരം പണിഞ്ഞതെന്ന് വെളിവാകുകയും ചെയ്തു . ആർക്കിയോളജിക്കൽ സർവേ നടത്തിയ ഉദ്ഖനനത്തിൽ ഇതിനനുകൂലമായ തെളിവുകൾ നേരത്തേതന്നെ ലഭിച്ചിരുന്നു .ഇന്ത്യൻ പുരാവസ്തു ഗവേഷണത്തിന്റെ ഉത്തര മേഖലാ തലവനായിരുന്ന മലയാളി കെ കെ മുഹമ്മദ് അവിടെയൊരു ക്ഷേത്രം നിലനിന്നിരുന്നു എന്ന അഭിപ്രായക്കാരനായിരുന്നു. അയോദ്ധ്യയിൽ ഉദ്ഖനനം നടത്തിയ പുരാവസ്തു വകുപ്പിന്റെ സംഘത്തിൽ അദ്ദേഹവും ഉണ്ടായിരുന്നു . പള്ളിക്ക് താഴെ അമ്പലത്തിന്റേതെന്ന് കരുതാവുന്ന ഒരു സ്ട്രക്ചർ കണ്ടെത്തിയിരുന്നെന്നും ഒരു ആർക്കിയോളജിസ്റ്റെന്ന നിലയിൽ തന്റെ അഭിപ്രായം , തകർന്നു കിടന്ന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഉപയോഗിച്ചോ , അല്ലെങ്കിൽ നിലവിലുണ്ടായിരുന്ന ഒരു ക്ഷേത്രം തകർത്തു തന്നെയോ 1528 ൽ ബാബറിന്റെ സൈന്യാധിപന്മാരിലൊരാളായ മിർ ബാഖി നിർമ്മിച്ചതാണ് ബാബറി മസ്ജിദ് എന്നാണെന്നും അദ്ദേഹം പറഞ്ഞിരുന്നു .
ഉത്തരേന്ത്യയിൽ സുൽത്താനത്ത് – മുഗൾ ഭരണകാലഘട്ടത്തിൽ ക്ഷേത്രങ്ങൾ തകർക്കപ്പെട്ടിട്ടുണ്ടെന്നുള്ളത് വസ്തുതയാണെന്നും മദ്ധ്യകാലത്ത് സംഭവിച്ച ഇത്തരം തെറ്റുകളെ അംഗീകരിക്കുന്നതിൽ മുസ്ലിങ്ങൾ വൈമനസ്യം കാണിക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു . മുസ്ലിങ്ങൾക്ക് മക്കയും മദീനയും എന്നപോലെ പവിത്രമാണ് ഹിന്ദുക്കൾക്ക് അയോദ്ധ്യയെന്ന് അദ്ദേഹം വ്യക്തമാക്കി . ബാബറി മസ്ജിദിന് ബാബറുമായി മാത്രമേ ബന്ധമുള്ളെന്നും ഏതെങ്കിലും ഔലിയാക്കന്മാരുമായോ സാലിഹിങ്ങളുമായോ അതിനു ബന്ധമില്ലെന്നും , കാര്യങ്ങൾ വിവേക പൂർവ്വം മനസ്സിലാക്കി പ്രശ്നത്തിൽ നിന്ന് മുസ്ലിങ്ങൾ ഒഴിഞ്ഞു മാറുകയായിരുന്നു വേണ്ടിയിരുന്നതെന്നും തുറന്ന് പറയാൻ അദ്ദേഹം തയ്യാറായി . നിർഭാഗ്യവശാൽ വിവേകശാലികളായ ഇത്തരം പ്രഗത്ഭരെ അംഗീകരിക്കാതെ തരം പോലെ ചരിത്ര നിർമ്മിതി നടത്തുന്നവർക്കൊപ്പമായിരുന്നു മുൻപ് ഭരണ നേതൃത്വവും മതതീവ്രവാദ സംഘടനകളും.
ഒടുവിൽ സുപ്രീം കോടതിയിൽ നിന്ന് ചരിത്ര പ്രധാനമായ വിധി വന്നു. രാമജന്മഭൂമി ഹിന്ദുക്കൾക്ക് കൊടുക്കാൻ കോടതി വിധിക്കുകയും മുസ്ലിങ്ങൾക്ക് ക്ഷേത്രഭൂമിക്ക് പുറത്ത് പള്ളി നിർമ്മിക്കാൻ അഞ്ചേക്കർ ഭൂമി നൽകാൻ ഉത്തരവിടുകയും ചെയ്തു. ക്ഷേത്രഭൂമിയിൽ രാമക്ഷേത്ര പുനർ നിർമ്മാണത്തിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാന്യാസം നടത്തുമ്പോൾ കോൺഗ്രസ് നേതാക്കളുൾപ്പെടെ ഭൂമി പൂജയ്‌ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. ആഘോഷങ്ങളിൽ പങ്കെടുക്കണമെന്ന് മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് പരസ്യമായി അണികളോട് ആഹ്വാനം ചെയ്തു. രാമക്ഷേത്രം വരണമെന്ന് രാജീവ് ഗാന്ധി ആഗ്രഹിച്ചിരുന്നുവെന്ന് ദിഗ്‌വിജയ് സിംഗും വ്യക്തമാക്കി.രാഷ്‌ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കാൻ രാമക്ഷേത്ര നിർമ്മാണം സഹായിക്കുമെന്ന രീതിയിൽ പ്രിയങ്ക ഗാന്ധിയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു പ്രധാനപ്പെട്ട വസ്തുത പള്ളി നിർമ്മാണത്തിനുള്ള അഞ്ചേക്കർ ഭൂമി സുന്നി വഖഫ് ബോർഡ് സസന്തോഷം സ്വീകരിച്ചു എന്നുള്ളതാണ്.
പരസ്പര സഹകരണവും സ്നേഹവും സൗഹാർദ്ദവുമുണ്ടായിരുന്നെങ്കിൽ കാലങ്ങൾക്ക് മുൻപേ പരിഹരിക്കേണ്ട ഒരു പ്രശ്നമായിരുന്നു ശ്രീരാമ ജന്മഭൂമി . തർക്കത്തിലുണ്ടായിരുന്ന മുസ്ലിം സമുദായത്തിൽ നല്ലൊരു ശതമാനവും അയോദ്ധ്യയിലെ മുസ്ലിം സമൂഹവും രാമക്ഷേത്ര നിർമ്മാണത്തിന് അനുകൂലമായി സമവായത്തിന് തയ്യാറായിരുന്നെങ്കിലും ഇടതുപക്ഷവും കോൺഗ്രസും തീവ്ര ഇസ്ലാമിസ്റ്റ് സംഘടനകളും കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിച്ച് സമവായ സാദ്ധ്യത ഇല്ലാതാക്കുകയായിരുന്നു.
നീതി തേടിയുള്ള ശ്രീരാമ ഭക്തരുടെ നൂറ്റാണ്ടുകൾ നീണ്ട പരിശ്രമം ഒടുവിൽ ശുഭ പര്യവസാനം കുറിക്കുകയാണ്. രാമജന്മഭൂമി പ്രക്ഷോഭത്തിൽ പങ്കെടുത്ത് ജീവത്യാഗം ചെയ്ത നിരവധി രാമഭക്തരുടെ ത്യാഗത്തിന്റെകൂടി ഫലമാണ് ഭവ്യമായ രാമക്ഷേത്രത്തിന്റെ പുനർ നിർമ്മാണം . പവിത്രമായ ശ്രീരാമജന്മഭൂമി അങ്ങനെ രാമഭക്തർക്ക് സ്വന്തമാവുകയാണ് … രാമമന്ത്രം മുഴങ്ങട്ടെ രാമരാജ്യം ഉയരട്ടെ …