ഒറ്റ ദിനം കൊണ്ട് കോടീശ്വരനായ ടാന്‍സാനിയന്‍ ഖനിത്തൊഴിലാളി ഇതാദ്യമായല്ല വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ഇതുവരെ ആരും കണ്ടെത്തിയിട്ടില്ലാത്ത അപൂര്‍വ്വയിനം രത്‌നക്കല്ലുകളാണ് കഴിഞ്ഞ ജൂണില്‍ ചെറുകിട ഖനിത്തൊഴിലാളിയായ സാനിനിയു ലെയ്‌സര്‍ കണ്ടെത്തിയത്. ആ രത്‌നക്കല്ലുകള്‍ സര്‍ക്കാരിന് കൈമാറിയതോടെ 25 കോടിയോളം രൂപയാണ് (7.74 ബില്യണ്‍ ടാന്‍സാനിയന്‍ ഷില്ലിംഗുകള്‍) ലെയ്‌സറിന് പ്രതിഫലമായി ലഭിച്ചത്.
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യത്തിന്റെ ഒരു ചെറിയ വടക്കന്‍ പ്രദേശത്ത് മാത്രം കാണപ്പെടുന്ന രത്‌നമാണ് ടാന്‍സാനൈറ്റ്. ലോകത്തിലെ തന്നെ അപൂര്‍വ്വ രത്‌നക്കല്ലുകളില്‍ ഒന്നായ ഇതിനെ ആഭരണങ്ങളില്‍ ഉപയോഗിക്കുന്നു. വിലയേറിയ ഈ കല്ലുകളുടെ മുഖ്യ ആകര്‍ഷണം അതിന്റെ നിറമാണ്. നീല, പച്ച, ചുവപ്പ്, പര്‍പ്പിള്‍ എന്നിങ്ങനെ പല നിറത്തിലാണ് ഇവ കാണപ്പെടുക. ഈ കല്ലുകളുടെ മൂല്യം നിര്‍ണ്ണയിക്കുന്നതും ഈ നിറങ്ങള്‍ തന്നെയാണ്.
പുതുതായി ലെയ്‌സര്‍ കണ്ടെത്തിയ രത്‌നക്കല്ലുകള്‍ക്ക് ആറ് കിലോഗ്രാം ഭാരമാണുള്ളത്. ഇത് രണ്ട് മില്യണ്‍ ഡോളറിന് വിറ്റതായാണ് ബിബിസി അടക്കമുള്ള അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്നാമത്തെ രത്‌നക്കല്ലും കണ്ടെത്തിയ ശേഷവും തന്റെ ജീവിത ശൈലിയില്‍ മാറ്റം വരുത്താന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ലെയ്‌സര്‍ വ്യക്തമാക്കി.
തനിക്ക് ലഭിച്ച പണം കൊണ്ട് തന്റെ സമുദായത്തില്‍ പെട്ടവരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നു. ഈ പണം ഞങ്ങളുടെ സമുദായത്തിന് തന്നെ തിരികെ നല്‍കും. ഖനനത്തിലൂടെ എനിക്ക് ലഭിച്ച പണം കൊണ്ട് കുട്ടികള്‍ക്കായി ഞാന്‍ രണ്ട് സ്‌കൂളുകള്‍ സ്ഥാപിച്ചിട്ടുണ്ട്.- ലെയ്‌സര്‍ പറഞ്ഞതായി ആഫ്രിക്ക ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ലെയ്‌സര്‍ കണ്ടെത്തിയ ആദ്യത്തെ രത്‌നക്കല്ലിന്റെ ഭാരം 9.27 കിലോഗ്രാമും രണ്ടാമത്തേതിന് 5.103 കിലോഗ്രാം ഭാരവുമായിരുന്നുവെന്ന് ഖനന മന്ത്രാലയ വക്താവ് അറിയിച്ചിരുന്നു. ജൂണില്‍ രത്‌നക്കല്ലുകള്‍ കണ്ടെത്തിയ ലെയ്‌സറെ തേടി പ്രസിഡന്റ് ജോണ്‍ മഗുഫുലിയുടെ അഭിനന്ദന ഫോൺ കോളും എത്തിയിരുന്നു.