കേരളത്തില്‍ നിന്ന് ആനകളെ അമേരിക്കയിലേക്ക് കടത്തി കാശുണ്ടാക്കിയവരെക്കുറിച്ച് കേട്ടിട്ടുണ്ടോ. എഴുപതുകളില്‍ നടന്ന സംഭവമാണ്. അന്നത്തെ ജന്‍മിമാരും പ്രമാണിമാരുമൊന്നുമല്ല ആനയെ വിറ്റത്. ജീവനുള്ള ആനയായിരുന്നുമില്ല കടല്‍ കടന്ന് അമേരിക്കയിലെത്തിയത്.
സംഭവം ഇങ്ങനെ- 1972 ല്‍ അമേരിക്കയില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് കേരളത്തില്‍ നിന്നുള്ള തടിയില്‍ നിര്‍മ്മിക്കുന്ന ആനയ്‌ക്ക് ഡിമാന്‍ഡായത്. യുപിയില്‍ മായാവതി തന്റെ ചിഹ്നമായ ആനയുടെ ശില്‍പ്പം സംസ്ഥാനത്തുടനീളം സ്ഥാപിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം നേടാന്‍ ശ്രമിച്ചത് ഇന്ത്യയിലാണെങ്കില്‍ അമേരിക്കയിലുമുണ്ടായി അത്തരത്തിലൊരു ശ്രമം. അക്കാലത്ത് ആനകളുണ്ടാക്കി തുടങ്ങി പിന്നീട് ആനനിര്‍മാണത്തിലൂടെ ജീവിതം കരുപിടിപ്പിച്ച ആര്യനാട്ടുകാരനായ സുദര്‍ശനനന്‍ എന്ന സുദനാണ് ആ കഥ വീണ്ടും ഓര്‍ത്തെടുക്കുന്നത്.
അമേരിക്കയിലെ പ്രധാനശക്തിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ചിഹ്നമായ ആനയ്‌ക്കായി അന്ന് അമേരിക്കയില്‍ നിന്ന് വന്‍ ഓര്‍ഡറുകളാണ് കേരളത്തിലെത്തിയതെന്ന് സുദന്‍ പറയുന്നു.
‘തടിയില്‍ നിര്‍മ്മിക്കുന്ന അരയടി ഉയരമുള്ള ആനകളുടെ ഓര്‍ഡര്‍ കിട്ടിയപ്പോള്‍ ആശാരിമാരും അല്ലാത്തവരുമായി ആയിരം പേരെങ്കിലും ആനയെ നിര്‍മിക്കാന്‍ പഠിച്ചു തുടങ്ങി. ഞാനും അന്നാണ് ആദ്യമായി ആനശില്‍പ്പമുണ്ടാക്കാന്‍ പഠിച്ചത്. അമേരിക്കയുടെ ആനഭ്രമം അവസാനിച്ചെങ്കിലും ഞാനത് വിട്ടില്ല. ഇന്നും തടിയില്‍ ആനയെ കൊത്തിയുണ്ടാക്കി അത് വിറ്റാണ് കുടുംബം പുലര്‍ത്തുന്നത്. ‘ കോതമംഗലത്ത് താമസമാക്കിയ സുദന്‍ പറയുന്നു. ആ കാലഘട്ടത്തില്‍ കേരളത്തില്‍ ഏറ്റവുമധികം വിദേശനാണ്യമെത്തിച്ചത് തങ്ങളുണ്ടാക്കിയ ആനകളാണെന്നും സുദന്‍ അഭിമാനത്തോടെ അവകാശപ്പെടുന്നു.
തിരുവനന്തപുരത്ത് കവടിയാര്‍ കൊട്ടാരത്തില്‍ കുമ്മായവും മുട്ടയുടെ വെള്ളയും ചേര്‍ന്ന മിശ്രിതം കൊണ്ട് അപ്പൂപ്പന്‍ നീലകണ്ഠന്‍ ചെയ്ത കരവിരുതുകൾ ഓര്‍മ്മിച്ചുകൊണ്ടാണ് ആര്യനാട്ടുകാരനായ 63 കാരനായ സുദര്‍ശനന്‍ തലമുറകളായി ചെയ്യുന്ന കുലത്തൊഴിലിനെക്കുറിച്ച് പറഞ്ഞത്.അറിവും വൈദഗ്ധ്യവും കൊണ്ട് മേശിരിപ്പണിയിലും ആശാരിപ്പണിയിലും കഴിവ് തെളിയിച്ചവരുടെ കുടുംബത്തില്‍ രണ്ടുപേര്‍ കെട്ടിടപ്പണിയിലേക്ക് തിരിഞ്ഞപ്പോള്‍ മൂന്ന് പേര്‍ ആശാരിമാരായി. ഇപ്പോള്‍ അഞ്ചടി വരെയുള്ള ആനശില്‍പ്പങ്ങളുണ്ടാക്കുന്നുണ്ട് ഇദ്ദേഹം. സുദന്റെ കുടുബത്തിലെ പുതിയ തലമുറയില്‍ ആരും ആശാരിപ്പണിയിലേക്കോ മേശിരിപ്പണിയിലേക്കോ വരാന്‍ സാധ്യതയില്ല. പക്ഷേ തന്റെ കുട്ടികള്‍ സ്‌കൂള്‍ തലത്തില്‍ സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ ചിത്രരചനയിലും കരകൗശലനിര്‍മാണത്തിനും സ്ഥിരമായി സമ്മാനം നേടുന്നുണ്ടെന്നും സുദന്‍ അഭിമാനത്തോടെ പറയുന്നു.
Comments