കുഞ്ചൻ നമ്പ്യാർ എന്ന് കേൾക്കുമ്പോഴേ നമുക്ക് ഓർമ്മ വരുന്നത് ഓട്ടംതുള്ളലിന്റെ ഉപജ്ഞാതാവായും കല്യാണസൗഗന്ധികത്തിലെ ഹനുമാൻ – ഭീമ സംഭാഷണവുമാണ്
” നോക്കെടാ! നമ്മുടെ മാർഗ്ഗേ കിടക്കുന്ന മർക്കടാ, നീയങ്ങു മാറിക്കിടാശ്ശെടാ!
ദുർഘടസ്ഥാനത്തു വന്നുശയിപ്പാൻ നിനക്കെടാ തോന്നുവാനെന്തെടാ സംഗതി?”
ഈ വരികൾ മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കുന്ന ഒന്നല്ല . കുഞ്ചൻ നമ്പ്യാർ ജീവിച്ചിരുന്ന കാലത്ത് നിലനിന്നിരുന്ന പല സാമൂഹിക പ്രശ്നങ്ങളും ഹാസ്യരൂപേണ തന്റെ കവിതകളിൽ കൊണ്ട് വരികയും ഓട്ടംതുള്ളലിലൂടെ കാണികൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ ഒരു ശൈലിയായിരുന്നു . പുരാണകഥകൾ ആണെങ്കിലും അതിലെ കഥാപാത്രങ്ങൾ ആണെങ്കിലും , കുഞ്ചൻ നമ്പ്യാരുടെ തൂലികയിൽ വീണ്ടും വിരിയുമ്പോൾ അവയ്‌ക്കൊക്കെ കേരളത്തിന്റെയും മുഖച്ഛായയും മലയാള തനിമയുമായിരിക്കും . ഇത്തരത്തിലുള്ള കേരള തനിമയും സരസ ഭാഷയിലുള്ള അവതരണ ശൈലിയും , അദ്ദേഹത്തിന് ഏറെ ജനപ്രീതി ആർജ്ജിച്ചു കൊടുത്തു.
കുഞ്ചൻ നമ്പ്യാരുടെ മാതാപിതാക്കളെ പറ്റിയുള്ള കൃത്യമായ വിവരണം ലഭ്യമല്ല . എങ്കിലും പാലക്കാടുള്ള കിള്ളിക്കുറിശ്ശിമംഗലത്തുള്ള പ്രസിദ്ധമായ കലക്കത്തു ഭവനം എന്നറിയപ്പെടുന്ന നമ്പ്യാർ കുടുംബത്തിലാണ് ജനിച്ചതെന്ന് രേഖകൾ സാക്ഷ്യപ്പെടുത്തുന്നു . കുഞ്ചൻ നമ്പ്യാരുടെ ജനനത്തിനു പിന്നിലുള്ള കഥ ഇപ്രകാരമാണ് . വന്നേരി ദേശക്കാരനായ ഒരു തിരുമേനി തന്റെ പെണ്മക്കളെ കെട്ടിക്കാനായി നാടുനീളെ നടന്നു സ്വരൂപിച്ച പണക്കിഴി , കിള്ളിക്കുറിശ്ശിയിലെ ഒരു കുളക്കടവിൽ വെച്ച് നഷ്ടപ്പെടുകയും , പിൽക്കാലത്തു അദ്ദേഹം വീണ്ടും കിള്ളിക്കുറിശ്ശിയിൽ എത്തിയപ്പോൾ കലക്കത്തു ഭവനത്തിലെ തിരുമേനി അദ്ദേഹത്തെ വീട്ടിലേക്കു കൊണ്ട് പോവുകയും ചെയ്തു .
സംസാര വേളയിൽ അദ്ദേഹത്തിന് നഷ്ടപ്പെട്ട് പോയ പണക്കിഴിയെ കുറിച്ച് നമ്പൂതിരിയോട് പറയുകയും , അത് കേട്ട നമ്പൂതിരിയുടെ ഭാര്യ തനിക്കു ആ പണക്കിഴി അദ്ദേഹം കുളിക്കാനിറങ്ങിയ കുളക്കടവിൽ നിന്ന് ചാണകത്തിൽ പൊതിഞ്ഞ നിലയിൽ ലഭിക്കുകയും , ഉടമസ്ഥൻ എന്നെങ്കിലും അന്വേഷിച്ചു വരികയാണെങ്കിൽ തിരിച്ചു കൊടുക്കാനായി സൂക്ഷിച്ചു വെച്ചിരുന്നു എന്നും പറഞ്ഞു കൊണ്ട് അദ്ദേഹത്തിന് അത് തിരിച്ചു നൽകുകയും ചെയ്തു. . ഇതിൽ സന്തുഷ്ടനായ തിരുമേനി മക്കളില്ലാതെ വിഷമിച്ചിരുന്ന ആ സ്ത്രീക്ക് ശ്രേഷ്ഠനായ പുത്രനെ ലഭിക്കും എന്നനുഗ്രഹിക്കുകയും ചെയ്തു. താമസിയാതെ തന്നെ ആ സ്ത്രീ ഗർഭം ധരിക്കുകയും സുന്ദരനായ ഒരു പുത്രന് ജന്മം നൽകുകയും ചെയ്തു . ആ കുമാരനാണ് പിൽക്കാലത്തു അതിശ്രേഷ്ഠനായ കവിയും ചിന്തകനും നിരൂപകനും ഒക്കെയായി മാറിയ കുഞ്ചൻ നമ്പ്യാർ എന്ന് എടുത്തു പറയേണ്ടതില്ലലോ .
ബാല്യകാല വിദ്യാഭ്യാസം കഴിഞ്ഞു പിതാവിനോടൊപ്പം കിടങ്ങൂരെത്തുകയും , കുറേക്കാലം അമ്പലപ്പുഴയിൽ ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായി കഴിയുകയും ചെയ്തു. ഈ കാലഘട്ടത്തിലാണ് അദ്ദേഹം കവിതകൾ എഴുതാൻ തുടങ്ങിയതും . മാർത്താണ്ഡവർമ്മ രാജാവ് അമ്പലപ്പുഴയെ കീഴ്പെടുത്തി വേണാടിനോട് ചേർത്തപ്പോൾ, അദ്ദേഹം മഹാരാജാവിന്റെ ആശ്രിതനായി തിരുവനന്തപുരത്തു താമസമാക്കി .
അമ്പലപ്പുഴയിൽ കഴിഞ്ഞിരുന്നകാലത്തു , ചാക്യാർ കൂത്തിന് മിഴാവ് കൊട്ടുകയായിരുന്ന കുഞ്ചൻനമ്പ്യാർ ഉറങ്ങി പോവുകയും , ഇത് കണ്ട ചാക്യാർ അദ്ദേഹത്തെ ഒരുപാടു അപഹസിക്കുകയും ചെയ്തു . ഇതുണ്ടാക്കിയ മനഃപ്രയാസത്തിനു പകരമായിട്ടാണ് കുഞ്ചൻ നമ്പ്യാർ തന്റെ കവിതകളിൽ താളം ചേർത്ത് ഒറ്റയ്‌ക്ക് തുള്ളൽ രൂപമായി അവതരിപ്പിച്ചത് . അങ്ങിനെയാണ് തുള്ളൽ ഒരു ജനകീയ കലാരൂപമായി മാറിയത് . അനുഗ്രഹീത കവിയും കലാകാരനുമായിരുന്ന കുഞ്ചൻ നമ്പ്യാരുടെ നാവിൽ വാക്കുകൾ നിഷ്പ്രയാസം വിളയാടിയിരുന്നത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു .
പലപ്പോഴും മലയാളികൾ ചില അവസരങ്ങളിൽ ഉപയോഗിച്ച് പോരുന്ന കുഞ്ചൻ നമ്പ്യാരുടെ പ്രസിദ്ധമായ ശ്ലോകമാണ് ചുവടെ കൊടുത്തിരിക്കുന്നത് .
“ദീപസ്തംഭം മഹാശ്ചര്യം,
നമുക്കും കിട്ടണം പണം,
ഇത്യർത്ഥ ഏഷാം ശ്ളോകാനാം
അല്ലാതൊന്നും ന വിദ്യതേ.”
ഇതിന് പിന്നിലും ഒരു കഥ ഒളിഞ്ഞിരിക്കുന്നു . ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ താൻ നിർമ്മിച്ച ഒരു ശില്പത്തെ കുറിച്ചെഴുതാൻ മഹാരാജാവ് കൊട്ടാരം കവികളോട് പറയുകയുണ്ടായി. എല്ലാ കവികളും ശില്പത്തെ പുകഴ്‌ത്തി പാടുകയാണുണ്ടായത് . തന്റെ അവസരം വന്നപ്പോൾ കുഞ്ഞൻ നമ്പ്യാർ ചൊല്ലിയത് മറ്റു കവികളുടെ കാപട്യം തുറന്നു കാട്ടിയ മേല്പറഞ്ഞ വരികളായിരുന്നു .
അമ്പലപ്പുഴയിൽ അദ്ദേഹം താമസിച്ചു പോന്നു എന്ന് കരുതപ്പെടുന്ന സ്ഥലത്തു കേരളം സർക്കാർ അദ്ദേഹത്തിന്റെ സ്മരണാർത്ഥം കുഞ്ചൻ സ്മാരകം നിർമ്മിച്ചിട്ടുണ്ട് . കിള്ളിക്കുറിശ്ശിയിലെ മയിൽ സംരക്ഷണ കേന്ദ്രമായ ഇരുനൂറ് ഹെക്ടർ സ്ഥലത്തിന് കുഞ്ചൻ സ്മൃതി വനം എന്നാണ് നാമം നൽകിയിട്ടുള്ളത് .
ജനപ്രീതിക്കൊപ്പം ഒരുപാടു വിമർശനങ്ങളും ഏറ്റു വാങ്ങിയ കലാകാരനായിരുന്നു കുഞ്ചൻ നമ്പ്യാർ . തിരുവനന്തപുരത്തുള്ള തന്റെ സേവനം മതിയാക്കി അമ്പലപ്പുഴയിൽ തിരിച്ചെത്തുകയും , അറുപത്തിയഞ്ചാം വയസ്സിൽ ഈ ലോകത്തോട് വിട പറയുകയും ചെയ്തു .
Comments