ലോകജനതയെ നടുക്കിയ അണുബോംബ് ആക്രമണത്തിന് ഇന്ന് 75 വയസ്സ്. ആഗസ്റ്റ് ആറാം തിയതി ഹിരോഷിമയിൽ നടന്ന ദുരന്തം ഇന്നും ലോകം ഞെട്ടലോടെയാണ് ഓർക്കുന്നത്. രണ്ടാം ലോക യുദ്ധത്തിൽ ജപ്പാനെ നശിപ്പിക്കാനായി അമേരിക്ക അണുബോംബ് വർഷിച്ചപ്പോൾ ഇല്ലാതായത് ഒന്നര ലക്ഷത്തോളം വരുന്ന മനുഷ്യ ജീവനുകളാണ്. മാത്രവുമല്ല അണുബോംബിന്റെ ആഘാതത്തിൽ നിന്ന് ഇന്നും മുഴുവനായി കരകയറാൻ അവർക്ക് സാധിച്ചിട്ടുമില്ല.
ആക്രമണത്തിന്റെ അവശേഷിപ്പുകൾ മനുഷ്യരിൽ ഇന്നും ബാക്കി നിൽക്കുമ്പോൾ, ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റ പാരസോൾ മരം ആളുകൾക്ക് ഇന്നും ഒരത്ഭുതമാണ്. ഹിരോഷിമ മുഴുവനായി തകർന്നു തരിപ്പണമായപ്പോഴും ജീവന്റെ തുടിപ്പ് കണ്ട ഈ വൃക്ഷത്തെ ‘ഫീനിക്സ് പക്ഷി’ എന്ന ഓമനപ്പേരിട്ടാണ് ജപ്പാൻകാർ വിളിക്കുന്നത്.
ഒരു ചൈനീസ് അലങ്കാര വൃക്ഷമായ പാരസോൾ മരം ചൈനയിൽ നിന്ന് ജപ്പാൻകാർ ഹിരോഷിമയിൽ കൊണ്ട് നട്ടു വളർത്തിയതാണ്. അണുബോംബിന്റെ കടുത്ത ആഘാതം ഈ വൃക്ഷത്തെയും ബാധിച്ചിരുന്നു. വൃക്ഷത്തിന്റെ പല ഭാഗങ്ങളും കരിഞ്ഞുണങ്ങിയിരുന്നു. എന്നാൽ പതുക്കെപ്പതുക്കെ അത് തളിർക്കാൻ തുടങ്ങി. കരിഞ്ഞുണങ്ങിയ ചില്ലകളിൽ പച്ച വിരിഞ്ഞതോടെ പ്രതീക്ഷയുടെ പുതു ജീവൻ ഹിരോഷിമയിൽ വളർന്നു.
ജപ്പാനെ മുഴുവനായി വിഴുങ്ങാൻ ശക്തിയുള്ള ‘ലിറ്റിൽ ബോയ്’ എന്ന അണുബോംബാണ് അമേരിക്കകാർ ഹിരോഷിമയിൽ പതിപ്പിച്ചത്. അതിന്റെ ആഘാതം തലമുറകൾക്കിപ്പുറം ഇന്നും ക്യാൻസർപ്പോലുള്ള മാരക രോഗങ്ങളായി ഹിരോഷിമയിൽ ആളുകളിൽ പിടി കൂടുകയാണ്. എന്നാൽ കരിഞ്ഞുണങ്ങി നിന്നിരുന്ന പാരസോൾ മരം ഇന്ന് പുത്തൻ പ്രതീക്ഷകളാണ്നൽകുന്നത്.
ഭയാനകമായ ആ ദിവസങ്ങൾക്ക് 75 വർഷം തികയുന്ന ഇന്ന് പാരസോൾ മരത്തിനു ചുറ്റും നിറയെ പച്ചപ്പാണ്. ഹിരോഷിമയിൽ നടന്ന അണുബോംബ് ആക്രമണത്തിൽ നിന്നും ഉയർത്തെണീറ്റ പാരസോൾ മരം ഇന്നും ആ കറുത്ത ദിനങ്ങളുടെ സ്മാരകമായി ഹിരോഷിമയിൽ നില കൊള്ളുന്നു.
Comments