തലക്കെട്ട് വായിക്കുമ്പോൾ തന്നെ ആശ്ചര്യം തോന്നുന്ന ഒരു കാര്യമാണ് ബംഗാളിലെ ഈസ്റ്റ് ബർദ്വാനിലുള്ള പള്ള റോഡ് പള്ളി മംഗൾ സമിതി എന്ന് പേരുള്ള ഒരു സംഘടന ചെയ്തിരിക്കുന്നത് . അഞ്ച് വൃക്ഷതൈകളോ അഞ്ചു കിലോ പ്ലാസ്റ്റിക്കോ കൊണ്ട് സമിതിയിൽ ഏൽപ്പിച്ചാൽ കിട്ടുന്നത് ഒരു ലിറ്റർ സാനിറ്റൈസറും രണ്ടു മാസ്കുകളുമാണ് .
ഒരുപാടു പാവപെട്ട കുടുംബങ്ങൾക്ക് ഈ പദ്ധതി പ്രയോജനം ചെയ്യുന്നുണ്ട് . കോവിഡ് മഹാമാരി മൂലം പലർക്കും ജോലി നഷ്ടപ്പെടുകയും അതുമൂലം വരുമാനം നിലച്ചതിനാലും ഈ പദ്ധതി വളരെയധികം പ്രയോജനം ചെയ്യുന്നു . ലോക്ക്‌ഡൗൺ കാലത്ത് പലരും വീടുകൾ വൃത്തിയാക്കാൻ സമയം കണ്ടെത്തുകയും ധാരാളം പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യേണ്ടതായും വന്നിട്ടുണ്ട് .
ഇങ്ങിനെ ഒരാശയം സമിതി മുന്നോട്ട് വെച്ചതോടെ വഴിയിൽ വലിച്ചെറിയപ്പെടേണ്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇവരുടെ കൈകളിൽ എത്തുന്നു . ഇവർക്ക് ലഭിക്കുന്ന പ്ലാസ്റ്റിക് ഉപയോഗിച്ച് പരിസ്ഥിതിക്ക് അനുയോജ്യമായ ഇഷ്ടികകൾ നിർമ്മിക്കുന്നു . വൃക്ഷ തൈകൾ ലഭിക്കുന്നത് വഴിയോരങ്ങളിലും പുഴകളുടെ തീരത്തുമൊക്കെയായി വെച്ച് പിടിപ്പിക്കുന്നു .
ഇങ്ങിനെ ഒരാശയത്തിനു പിന്നിൽ രണ്ട് തരത്തിലുള്ള ഗുണങ്ങൾ ആണുണ്ടാകുന്നത് . വിപണിയിൽ ലഭിക്കുന്ന സാനിറ്റൈസറുകൾക്കു പാവപ്പെട്ടവർക്ക് താങ്ങാൻ കഴിയാവുന്നതിനേക്കാൾ വിലയാണ് . അതിനാൽ തന്നെ അഞ്ചു കിലോ പ്ലാസ്റ്റിക്കോ അഞ്ചു വൃക്ഷ തൈയ്യോ കൊടുത്താൽ ഒരു ലിറ്റർ സാനിറ്റൈസർ കിട്ടും എന്നുള്ളത് ചെറിയ കാര്യമല്ല . അതോടൊപ്പം തന്നെ പ്രകൃതിക്കു ദോഷമാകുന്ന പ്ലാസ്റ്റിക് വലിച്ചെറിയപെടുന്നില്ല . നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ ആഗോള താപം നിയന്ത്രിക്കാൻ മരങ്ങൾ നട്ടുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകത കൂടി ഈ പദ്ധതിയിൽ കൂടി നടപ്പാക്കുന്നു . മഹാമാരിയെ ചെറുക്കാനുള്ള മാർഗവും പ്രകൃതിയെ സംരക്ഷിക്കുകയും ചെയ്യുന്ന ഈ ആശയം മഹത്തരമാണ് .
ഒരു ദിവസം നൂറ് കുടുംബങ്ങൾക്കാണ് സമിതി സാനിറ്റൈസറും മാസ്കും വിതരണം ചെയ്യുന്നത് . പേര് രജിസ്റ്റർ ചെയ്ത കുടുംബത്തിലെ ഒരംഗത്തിന് മാത്രമേ ഇത് വാങ്ങാനാവൂ . അഥവാ പ്ലാസ്റ്റിക്കോ മരമോ കൊണ്ട് വരാൻ സാധിച്ചില്ലെങ്കിൽ വെറും നാൽപ്പത്തിയഞ്ച് രൂപയ്‌ക്കു സാനിറ്റൈസർ വിലക്ക് വാങ്ങാവുന്നതാണ് . കോവിഡ് മഹാമാരിയുടെ അവസരത്തിൽ മാത്രമേ ഈ പദ്ധതി ഉണ്ടാവുകയുള്ളൂ .
സമിതിയുടെ നേതൃത്വത്തിൽ തന്നെ ഉല്പാദിപ്പിക്കുന്ന സാനിറ്റൈസറാണ് നൽകുന്നത് . എല്ലാ വിധ രാസപരിശോധനകൾക്കും ശേഷമാണ് ഇത് വിതരണം ചെയ്യുന്നത് .
Comments