തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ സിബിഐ നിര്‍ണായക തെളിവെടുപ്പ് നടത്തി. സംഭവത്തിൽ മൊഴി നൽകിയ കലാഭവൻ സോബിയേയും കെ എസ് ആർ ടി സി ഡ്രൈവറെയും സ്ഥലത്തെത്തിച്ചാണ് സിബിഐ തെളിവെടുത്തത്. ബാലഭാസ്കിന്റെ മരണത്തിൽ കലാരംഗത്തെ ഒരു പ്രമുഖന് ബന്ധമുണ്ടെന്ന് കലാഭവൻ സോബി പറഞ്ഞു.
2018 സെപ്റ്റംബർ 25 നാണ് പള്ളിപ്പുറത്ത് ബാലഭാസ്കർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. സ്വാഭാവിക അപകടമെന്നും പിന്നീട് സംഭവത്തിൽ ദുരൂഹതയെന്നും ഉയർന്നതോടെ കേസ് സിബിഐക്ക് വിട്ടു. ബാലഭാസ്കറിന്റെ മരണം കൊലപാതകമെന്ന് സിബിഐക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കലാഭവൻ സോബിയെ അപകട സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ആദ്യം സോബി വിശ്രമിച്ച പമ്പിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. ഇവിടുത്തെ ജീവനക്കാരിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് സോബിയെ മംഗലപുരം പോലീസ്റ്റേഷനിലെത്തിച്ച് ബാല ഭാസ്കറിന്റെ വാഹനത്തിലും തെളിവെടുത്തു. താൻ മൊഴിയിൽ ഉറച്ച് നിൽക്കുന്നുവെന്നും ബാലഭാസ്കിന്റെ മരണത്തിൽ കലാരംഗത്തെ ഒരു പ്രമുഖന് ബന്ധമുണ്ടെന്നും കലാഭവൻ സോബി പറഞ്ഞു.
അപകടത്തിന് മുന്‍പ് കാര്‍ തല്ലിപ്പൊളിക്കുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ പശ്ചാത്തലത്തിൽ കൂടിയായിരുന്നു അന്വേഷണ സംഘത്തിന്റെ പരിശോധന. അപകടത്തിന്റെ ദൃക്സാക്ഷിയായ കെ എസ് ആർ ടി സി ഡ്രൈവർ അജിയെയും തെളിവെടുപ്പിനെത്തിച്ചിരുന്നു. സംഭവ ദിവസം ജോലിയിൽ ഉണ്ടായിരുന്ന മംഗലപുരം സ്റ്റേഷനിലെ പോലീസുകാരെയും അപകടം നടന്ന സ്ഥലത്തെത്തിച്ച് വിവരങ്ങൾ ശേഖരിച്ചു.
സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ് പി നന്ദകുമാരൻ നായരുടെയും ഡിവൈഎസ്പി അനന്തകൃഷ്ണന്റെയും നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.
Comments