ന്യൂഡല്‍ഹി : പൗരത്വ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ ഡല്‍ഹിയില്‍ നടന്ന കലാപം ആസൂത്രിതമെന്ന് വെളിപ്പെടുത്തി പ്രതി. ജാമിയ മിലിയ സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയും ആര്‍ജെഡി നേതാവുമായ മീരാന്‍ ഹൈദറാണ് നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയത്. വലിയ വര്‍ഗ്ഗീയ കലാപമായിരുന്നു ഡല്‍ഹിയില്‍ ലക്ഷ്യമിട്ടതെന്നും മീരാന്‍ ഹൈദര്‍ പോലീസിനോട് വ്യക്തമാക്കി.
പൗരത്വ ഭേദഗതിക്കെതിരെ ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ നടത്തിയ കലാപങ്ങള്‍ക്ക് ശേഷമാണ് ഡല്‍ഹിയിലും കലാപം നടത്താന്‍ ആസൂത്രണം നടത്തിയത്. ജാമിയയിലെ അക്രമ സംഭവങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ ആളുകളെ സംഘടിപ്പിച്ച് പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ മീരാന്‍ ഹൈദറിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. കലാപങ്ങള്‍ അഴിച്ചുവിടാനായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ധനസഹായം നല്‍കിയതായും മീരാന്‍ ഹൈദര്‍ വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
കലാപത്തിനായി ആളുകളെ സംഘടിപ്പിക്കാന്‍ അഞ്ച് ലക്ഷം രൂപയാണ് മീരാന് നല്‍കിയത്. മൂസ്ലീം ഭൂരിപക്ഷ പ്രദേശമായ സഫറാബാദ്, സീലംപൂര്‍ എന്നീ പ്രദേശങ്ങളാണ് പ്രതിഷേധം സംഘടിപ്പിക്കാന്‍ മീരാന്‍ ആദ്യം തെരഞ്ഞെടുത്തത്. പ്രതിഷേധത്തിനിടെ ആക്രമണം നടത്തുന്നതിനായി പ്രതിഷേധക്കാരോട് പെട്രോള്‍, ഡീസല്‍, കല്ലുകള്‍ എന്നിവ കയ്യില്‍ കരുതാനും മീരാന്‍ പ്രതിഷേധക്കാരോട് നിര്‍ദ്ദേശിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നല്‍കിയ തുക ഉപയോഗിച്ച് ഇയാള്‍ ആഡംബര വസ്തുക്കള്‍ വാങ്ങിയെന്നും പോലീസ് വ്യക്തമാക്കി.
അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം നിര്‍മ്മിക്കാനുളള കോടതി ഉത്തരവും പൗരത്വ ഭേദഗതി നിയമവും വര്‍ഗ്ഗീയ വാദികളെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഡല്‍ഹിയില്‍ കലാപം നടത്തിയത്. കലാപത്തില്‍ പങ്കുള്ള ഒമര്‍ ഖാലിദ്, ഖാലിദ് സയ്ഫി എന്നിവരെ മീരാന് പരിചയമുണ്ടെന്നും പോലീസ് പറഞ്ഞു.
ഡല്‍ഹി കലാപത്തിന്റെ ആസൂത്രണത്തില്‍ പങ്കുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മാര്‍ച്ചിലാണ് മീരാന്‍ ഹൈദറിനെ പോലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.















