15 വർഷങ്ങൾക്കിടയിൽ ആദ്യമായി ലോക ഫുട്ബോളിലെ രാജാക്കന്മാരായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇല്ലാതെ ചാമ്പ്യൻസ് ലീഗ് സെമി. 2005-06 സീസണിനുശേഷം ആദ്യമായിട്ടാണ് രണ്ടിലൊരാൾ ഇല്ലാതെ സെമി ഫൈനൽ മത്സരം നടക്കുന്നതെന്നതും ശ്രദ്ധേയം.
പ്രീക്വാർട്ടറിൽ ഒളിംപിക് ലിയോണിനോട് 2-2 സമനിലയായെങ്കിലും എവേ ഗോളിന്റെ ബലത്തിൽ ലിയോൺ ജുവന്റസിനെ പുറത്താക്കി. അങ്ങനെ റൊണാൾഡോ മടങ്ങി. ക്വാർട്ടറിൽ ബയേൺ മ്യൂണിച്ചിനോട് 8-2 ന് നാണം കെട്ട തോൽവിയോടെ ബാഴ്സയും പുറത്തായതോടെ മെസ്സിക്കും മടങ്ങേണ്ടിവന്നു.
ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോൽവിയാണ് ബയേണിനെതിരെ ബാഴ്സയ്‌ക്ക് സംഭവിച്ചത്. ബയേണിനുവേണ്ടി തോമസ് മുള്ളറും ഫിലിപ്പ് കുട്ടിഞ്ഞോയും ഇരട്ട ഗോളുകളുമായി തിളങ്ങി. പെരിസിച്, ഗ്നാബ്റി, കിമ്മിച്ച് ലെവൻഡോസ്‌കി എന്നിവർ ഓരോ ഗോൾ വീതം നേടി പട്ടിക പൂർത്തിയാക്കി. നാലാം മിനിറ്റിൽ മുള്ളർ തുടങ്ങിവച്ച ഗോൾമഴ 89-ാം മിനിറ്റിൽ കുട്ടിഞ്ഞോയാണ് പൂർത്തിയാക്കിയത്.















