ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ഇന്ത്യയുടെ ധീരനായ പോരാളി മദൻ ലാൽ ധിംഗ്ര . വിനായക് ദാമോദർ സവർക്കർ എന്ന വിപ്ലവകാരിയുടെ സ്വാധീനത്താൽ പിറന്ന മണ്ണിനു വേണ്ടി പോരാടാനിറങ്ങിയ രാജ്യ സ്നേഹി .
അമൃതസറിലെ ഒരു ധനിക കുടുംബത്തിലായിരുന്നു ജനനം. 1883 സെപ്റ്റംബർ 18ന് ജനിച്ചു. അമൃതസറിലെ മുനിസിപ്പൽ കോളേജ്, ലാഹോറിലെ ഗവണ്മെന്റ് കോളേജ് എന്നിവിടങ്ങളിൽ ആയിരുന്നു പഠനം. പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് പഞ്ചാബ് ഗവണ്മെന്റിന്റെ കാശ്മീർ സെറ്റിൽമെന്റ് ഡിപ്പാർട്ട്‌മെന്റിലും പിതൃസഹോദരന്റെ ട്രാൻസ്‌പോർട്ട് കമ്പനിയിലും ജോലി ചെയ്തു. പിന്നീട് ബോംബെയിൽ കപ്പൽ നാവികനായി ജോലിയിൽ പ്രവേശിച്ചു. എന്നാൽ മാതാപിതാക്കൾ എഞ്ചിനീയറിംഗ് പഠനത്തിനായി അദ്ദേഹത്തെ ഇംഗ്ലണ്ടിലേക്ക് അയച്ചു. ഇംഗ്ലണ്ടിലെത്തിയ അദ്ദേഹം ശ്യാംജി കൃഷ്ണവർമ്മയുടെ ഇന്ത്യൻ ഹോം റൂൾ സൊസൈറ്റിയിൽ പ്രവർത്തിക്കാൻ ആരംഭിച്ചു. ശ്യാംജിയോടൊപ്പം പ്രവർത്തിച്ചിരുന്ന വിനായക് ദാമോദർ സവർക്കർ എന്ന വിപ്ലവകാരിയുടെ സ്വാധീനത്താൽ മദൻ ലാൽ ധിംഗ്ര വിപ്ലവ പാതയിൽ പ്രവേശിക്കുകയും അഭിനവ ഭാരത് സൊസൈറ്റി, ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി എന്നിവയിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.
തങ്ങളെപോലെ തന്നെ മദൻ ലാലും സാമ്രാജ്യ ഭക്തൻ ആകണം എന്നാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ആഗ്രഹിച്ചിരുന്നത്. അതിന്റെ ഭാഗമായി ഇന്ത്യ സെക്രട്ടറിയുടെ പൊളിറ്റിക്കൽ എഡിസി ആയിരുന്ന സർ കഴ്‌സൺ വൈലിയോട് മദൻ ലാലിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധ വെക്കണമെന്ന് അവർ പറഞ്ഞു. തുടർന്ന് നേരിട്ട് കാണണം എന്ന് കഴ്‌സൺ മദൻ ലാലിന് കത്തെഴുതി.
തന്റെ വിപ്ലവ പ്രവർത്തനങ്ങളിൽ നിന്നും പിന്തിരിപ്പിക്കാൻ ഉള്ള ഉദ്ദേശം ആണ് ഇതെന്ന് മദൻ ലാൽ കരുതി. 1909 ജൂലൈ 1ന് ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്പീരിയൽ സ്റ്റഡീസിൽ നടന്ന ഇന്ത്യൻ നാഷണൽ അസോസിയേഷന്റെ വാർഷികപരിപാടിക്ക് ശേഷം വിദ്യാർത്ഥികളുമായി സംസാരിച്ചു നിൽക്കുകയായിരുന്ന കഴ്‌സൺ വൈലിയെ മദൻ ലാൽ വെടിവെച്ചുകൊന്നു. ഈ സംഭവത്തോടെ ഭാരതീയ യുവാക്കളുടെ ആരാധനപാത്രമായി മാറി മദൻ ലാൽ. എന്നാൽ ഇതേ സമയം മകന്റെ പ്രവൃത്തിയിൽ അമർഷം തോന്നിയ പിതാവ് വൈസ്രോയിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് കത്തെഴുതി.
മദൻ ലാലിനെ ഓൾഡ് ബെയ്ലി കോർട്ടിൽ വിചാരണ ചെയ്യുകയും തന്നെ ശിക്ഷിക്കാൻ ബ്രിട്ടീഷ് കോടതിക്ക് അധികാരമുണ്ടെന്ന് അംഗീകരിക്കാൻ ആകില്ലെന്നും അതുകൊണ്ട് തന്നെയാണ് സ്വയം കേസ് വാദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാരോട് പോരാടുന്നത് രാജ്യത്തോടുള്ള സ്‌നേഹത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാർ തന്നെ തൂക്കിലേറ്റണമെന്ന് താൻ ആഗ്രഹിക്കുന്നതായും ഇത് ഇംഗ്ലീഷുകാരോടുള്ള ഇന്ത്യക്കാരുടെ പ്രതികാരം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
20 മിനിറ്റിനുള്ളിൽ തന്നെ കോടതി നടപടികൾ പൂർത്തിയായി. പെന്റൻവിൽ ജയിലിൽ 1909 ആഗസ്റ്റ് 17ന് വധശിക്ഷ നടപ്പിലാക്കി. എന്നാൽ മൃതദേഹം വേണ്ടപ്പെട്ടവർക്ക് വിട്ടുകൊടുത്തില്ല . പെന്റൻവിൽ സെമിത്തേരിയിൽ മറവുചെയ്ത ശരീരം ഏറെ നാൾ അജ്ഞാതമായി കിടന്നെങ്കിലും 1976ൽ കണ്ടെത്തുകയും ഭൗതിക ശരീരം ദഹിപ്പിക്കുകയും ഔദ്യോഗിക ബഹുമതികളോടെ ചിതാഭസ്മം നാട്ടിലെത്തിക്കുകയും ചെയ്തു.
മദൻ ലാലിനോടുള്ള ആദര സൂചകമായി 1909ൽ മാഡം കാമ ആരംഭിച്ച തൽവാർ എന്ന പ്രസിദ്ധീകരണത്തിന് മദൻസ് തൽവാർ എന്ന പേര് നൽകുകയും ചെയ്തു.
Comments