അത്തം മുതൽ തിരുവോണം വരെ വീടുകളിൽ ഒരുക്കുന്ന ഒന്നാണ് അത്തപൂക്കളം . ഇന്ന് അത്തപ്പൂക്കളം ഒരുക്കുന്നതിന്റെ പ്രാധാന്യമോ , പരമ്പരാഗത രീതികളോ ,ഐതിഹ്യമോ പുതുതലമുറക്കറിയില്ല . ഇന്ന് സ്കൂളുകളിലും , കോളേജിലും , ജോലി സ്ഥലങ്ങളിലും , ഓണത്തോടനുബന്ധിച്ചു നടക്കുന്ന മത്സരങ്ങളിലും മറ്റും ഒരുക്കുന്ന വർണ്ണശബളമായ ഒരലങ്കാരം എന്നതിന് പുറമെ മറ്റൊന്നും ഇന്ന് പ്രധാനമല്ല .
അത്തപ്പൂക്കളത്തിന് തൃക്കാക്കരയപ്പനുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരൈതിഹ്യം ഉണ്ട് . അത്തം മുതൽ തിരുവോണം വരെ തൃക്കാക്കരയ്യപ്പന് എഴുന്നള്ളി ഇരിക്കുവാൻ വേണ്ടിയാണ് പൂക്കളം ഒരുക്കിയിരുന്നത് . എന്നാൽ തൃക്കാക്കരയിൽ നിന്ന് ദൂരെ വസിക്കുന്നവർക്ക് തൃക്കാക്കരയപ്പന്റെ അടുത്ത് ചെന്ന് പൂക്കളം ഒരുക്കാൻ കഴിയാതെ വന്നപ്പോൾ , അവരുടെ സങ്കട നിവർത്തിക്കായി , വീടുകളിൽ തന്നെ പൂക്കളം ഒരുക്കി അതിൽ തന്നെ പ്രതിഷ്ഠിച്ചു ആരാധിച്ചു കൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുമതി നൽകി എന്നും അതിൽ പിന്നെയാണ് വീടുകളിൽ പൂക്കളം ഒരുക്കി തുടങ്ങിയത് എന്നും പറയപ്പെടുന്നു .
മഹാവിഷ്ണുവിന്റെ അവതാരമായ വാമനൻ , ചക്രവർത്തിയായിരുന്ന മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്‌ത്തിയതും , തന്റെ പ്രജകളെ കാണാൻ വർഷത്തിൽ ഒരു ദിവസം ഭൂമിയിലേക്ക് എഴുന്നെള്ളാൻ ചക്രവർത്തിക്ക് വാമനൻ അനുമതി നൽകിയെന്നും , അതിൻ പ്രകാരം ചിങ്ങ മാസത്തിലെ തിരുവോണം നാളിൽ എഴുന്നെള്ളുന്ന മാവേലിയെ സ്വീകരിക്കാൻ ആണ് പൂക്കളം ഒരുക്കുന്നതെന്നും കരുതപ്പെടുന്നു .
അത്തപൂക്കളം ഒരുക്കുന്നതിന് പരമ്പരാഗതമായി ആചരിച്ചു പോരുന്ന ചില രീതികളുണ്ട് . പ്രാദേശികമായ ചില വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ആചാരങ്ങൾ ഒന്ന് തന്നെയാണ് . അത്തം മുതൽ പത്തു ദിവസം അതായത് തിരുവോണം വരെയാണ് പൂക്കളം ഇടുന്നത് . മുറ്റത്ത് ചാണകം കൊണ്ട് മെഴുകി ആദ്യം കളമൊരുക്കുന്നു . പിന്നീട് ഒരു ഉരുള ചാണകത്തിന് മേൽ തുളസിയില വെച്ചതിന് ശേഷം അതിന് ചുറ്റുമായി തുമ്പപ്പൂ ഇടുന്നു . ആദ്യ ദിനമായ അത്തം നാളിൽ ഒരു നിര പൂക്കൾ മാത്രമേ ഉണ്ടാവൂ . എല്ലാ ദിനവും പുതിയ പൂക്കൾ മാത്രമേ പൂക്കളം ഉണ്ടാക്കാൻ ഉപയോഗിക്കാവൂ . പിന്നീട് ഓരോ ദിനവും കഴിയുമ്പോൾ പൂക്കളത്തിന്റെ വലിപ്പം കൂടി വരുന്നു .
ആദ്യ ദിനം തുമ്പൂപൂവിന്റെ ഒരു നിരയെ ഉണ്ടാവാൻ പാടുള്ളൂ . രണ്ടാമത്തെ ദിവസം രണ്ടു നിരയും രണ്ടു തരം പൂക്കളും ഉപയോഗിക്കാം . മൂന്നാം ദിനം മൂന്നു നിരയും മൂന്ന് തരം പൂക്കളും ഉപയോഗിക്കുന്നു . ചോതി നാളിൽ ഇടുന്ന പൂക്കളം മുതലേ ചുവന്ന പൂക്കളും ചെമ്പരത്തിയും ഉപയോഗിക്കൂ . ഉത്രാടത്തിന് പൂക്കളം പരമാവധി വലുപ്പത്തിൽ ഇടുകയും മൂലം നാളിൽ പൂക്കളം ചതുരാകൃതിയിലും ആയിരിക്കണം . ചിലയിടങ്ങളിൽ ഓരോ ദിനം ഓരോ നിറത്തിലുള്ള പൂക്കളിൽ തുടങ്ങി പത്താം നാൾ പത്തു നിറത്തിലുള്ള പൂക്കൾ കൊണ്ട് പൂക്കളം ഒരുക്കുന്നു .
തിരുവോണ നാളിൽ മണ്ണ് കൊണ്ടോ തടി കൊണ്ടോ നിർമ്മിച്ച തൃക്കാക്കരയപ്പനെ , അരിമാവ് കൊണ്ടെഴുതിയ കളത്തിൽ വാഴയിലയിൽ പ്രതിഷ്ഠിക്കുന്നു . ഓണം കാണാൻ എത്തുന്ന തൃക്കാക്കരയപ്പനെ ആർപ്പുവിളികൾ കൊണ്ടും കുരവയിട്ടുമാണ് സ്വീകരിക്കുക . പാലട , പഴം , ശർക്കര എന്നിവയാണ് തൃക്കാക്കരയപ്പന് നേദിക്കുക . പിന്നീട് സദ്യയും , കളികളും ഒക്കെയായി എല്ലാവരും ആഘോഷങ്ങളിൽ ഏർപ്പെടുകയായി . ഇതായിരുന്നു ഒരുകാലത്ത് മലയാളികൾ കൊണ്ടാടിയിരുന്ന ഓണം .
Comments