തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവള നടത്തിപ്പ് അൻപത് വർഷത്തേക്ക് സ്വകാര്യ കമ്പനിക്ക് ലീസിനു നൽകിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ വൻ പ്രതിഷേധം.കെ.എസ്.ആർ.ടി.സി പോലും നേരെ കൊണ്ടു നടക്കാൻ അറിയാത്തവരാണോ വിമാനത്താവളം നന്നാക്കുന്നതെന്ന കമന്റുകൾ പോസ്റ്റിൽ നിറഞ്ഞു. കേന്ദ്രസർക്കാരിന്റെ തീരുമാനവുമായി സഹകരിക്കില്ലെന്നത് മലയാളികളുടെ അഭിപ്രായമാണെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരേയും വൻ പ്രതിഷേധമുയർന്നു കഴിഞ്ഞു. ആ മലയാളികളിൽ ഞങ്ങളില്ല എന്നാണ് തിരുവനന്തപുരം നിവാസികളുടെ മറുപടിക്കമന്റ്റ്.
ടെൻഡറിൽ പങ്കെടുത്ത് തോറ്റിട്ട് കള്ളക്കളി എന്ന് നിലവിളിക്കുന്നത് ശരിയാണോ എന്നും കമന്റുകളിൽ ചോദ്യം ഉയരുന്നുണ്ട്. കണ്ണൂർ വിമാനത്താവളം സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലാണെന്നുള്ള വിജയന്റെ പരാമർശവും ചോദ്യം ചെയ്യപ്പെട്ടു. ഓഡിറ്റ് നടത്തണമെന്ന് സി.എ.ജി ആവശ്യപ്പെട്ടപ്പോൾ കണ്ണൂരിലെ വിമാനത്താവളം സർക്കാർ നിയന്ത്രണത്തിൽ അല്ലെന്നായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇപ്പോൾ പിന്നെ എങ്ങനെയാണ് കണ്ണൂർ വിമാനത്താവളം നടത്തിപ്പിന്റെ മേന്മ സർക്കാരിന് അവകാശപ്പെടാൻ കഴിയുന്നതെന്നാണ് ചോദ്യം ഉയരുന്നത്.
വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് ലീസിനു നൽകുന്നതിനെ ശക്തമായി പിന്തുണച്ചു കൊണ്ട് മുൻ ആസൂത്രണ ബോർഡ് അംഗവും ടെക്നോപാർക്ക് സി.ഇ.ഒയുമായിരുന്ന ജി. വിജയരാഘവൻ രംഗത്തെത്തിയിരുന്നു. നിയമപരമായി നടന്ന ടെൻഡർ നടപടികളിൽ ഇപ്പോൾ അഴിമതി ആരോപിക്കുന്നത് വെറും രാഷ്‌ട്രീയ പ്രസ്താവനമാത്രമാണെന്നായിരുന്നു വിജയരാഘവന്റെ പരാമർശം. വിമാനത്താവള യാത്രക്കാരുടെ സംഘടനകളും നിരവധി ഫേസ്ബുക്ക് ഗ്രൂപ്പുകളും മുഖ്യമന്ത്രിയുടെ പോസ്റ്റിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Comments