എൺപത്തഞ്ച് വർഷത്തിനു ശേഷം തുർക്കിയിലെ ഹാഗിയ സോഫിയയിൽ നമസ്കാരം നടന്നു. തുർക്കി പ്രസിഡന്റ് എർദോഗാന്റെ നേതൃത്വത്തിലാണ് നമസ്കാരം നടന്നത്. ഒരുകാലത്ത് ക്രിസ്ത്യൻ പള്ളിയായും പിന്നീട് മസ്ജിദായും അതിനു ശേഷം മ്യൂസിയയമായും മാറിയ ഹാഗിയ സോഫിയയാണ് തീവ്ര ഇസ്ലാമിസ്റ്റുകളുടെ ആഗ്രഹ പ്രകാരം ഇപ്പോൾ മസ്ജിദായിരിക്കുന്നത്. അല്ലെങ്കിൽ മസ്ജിദാക്കി മാറ്റിയിരിക്കുന്നത്..
ഹാഗിയ സോഫിയ മസ്ജിദാക്കുന്നതിനെതിരെ ലോകത്ത് ക്രിസ്തുമത വിശ്വാസികളുടെ ഇടയിൽ വലിയ പ്രതിഷേധമാണുയരുന്നത്. ഗ്രീസിലേയും റഷ്യയിലേയും ക്രിസ്ത്യൻ പുരോഹിതരും ഫ്രാൻസിസ് മാർപാപ്പയും വേദനയും പ്രതിഷേധവുമൊക്കെ അറിയിച്ചതാണ്. ഇതൊക്കെ ഉണ്ടായെങ്കിലും തുർക്കിയുടെ പ്രസിഡന്റ് എർദോഗാൻ നേരിട്ട് തന്നെ വന്ന് നമസ്കാരം നടത്തി ഹാഗിയ സോഫിയ മസ്ജിദാക്കി മാറ്റി. നൂറ്റാണ്ടുകളായി അവിടെ ഉണ്ടായിരുന്ന അല്ലെങ്കിൽ അവശേഷിച്ചിരുന്ന ക്രിസ്ത്യൻ ചിഹ്നങ്ങളെല്ലാം മായ്ച്ചു കളഞ്ഞു.
മതപരമായ തർക്കങ്ങളും അവകാശവാദങ്ങളും അവിടെ ഉയരട്ടെ. നമുക്ക് മറ്റൊരു കാര്യം പരിശോധിക്കാം. ഹാഗിയ സോഫിയയ്‌ക്കും അതിന്റെ പരിവർത്തനത്തിനും ഇന്ത്യയുമായി എന്തെങ്കിലും ബന്ധമുണ്ടോ ? ഇന്ത്യയുടെ രാഷ്‌ട്രീയ ചരിത്രത്തിൽ തുർക്കിയിലെ സംഭവ വികാസങ്ങൾക്കുണ്ടായിരുന്ന സ്ഥാനമെന്ത് ? അത് മനസ്സിലാകണമെങ്കിൽ നാമൊരു നൂറു വർഷം പിന്നോട്ടേക്ക് പോകേണ്ടി വരും.
ഒന്നാം ലോക മഹായുദ്ധത്തിൽ അച്ചുതണ്ട് ശക്തികൾക്കൊപ്പമായിരുന്നു തുർക്കിയിലെ ഖലീഫ നിലയുറപ്പിച്ചിരുന്നത്. അച്ചുതണ്ട് ശക്തികൾ പരാജയപ്പെട്ടതോടെ ബ്രിട്ടീഷ് ഇടപെടലിന്റെ ഭാഗമായി തുർക്കിയിലെ സുൽത്താൻ സ്ഥാന ഭ്രഷ്ടനാക്കപ്പെട്ടതോടെ അതിന്റെ അലയൊലികൾ ഇങ്ങ് ഇന്ത്യയിലുമെത്തി. ലോക മുസ്ലിങ്ങളുടെ ഖലീഫയായാണ് അക്കാലത്ത് തുർക്കി സുൽത്താൻ കരുതപ്പെട്ടിരുന്നത്. തുർക്കിയിലെ നാഷണലിസ്റ്റ് പ്രസ്ഥാനം അങ്ങനെ കരുതിയില്ല എന്നത് മറ്റൊരു വസ്തുതയും.
ഖലീഫ സ്ഥാന ഭ്രഷ്ടനാക്കപ്പെട്ടതോടെ അതിൽ പ്രതിഷേധിച്ച് ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചു. സ്വാതന്ത്ര്യ സമരവുമായി ഖിലാഫത്ത് പ്രസ്ഥാനത്തെ ബന്ധിപ്പിച്ചതോടെ ഇന്ത്യയിലും അതിന്റെ പ്രവർത്തനങ്ങൾ നടന്നു . ഈ പ്രവർത്തനങ്ങളുടെ ഭാഗമായി ആയിരുന്നു നൂറൂ വർഷങ്ങൾക്ക് മുൻപ് ഏറനാട് വള്ളുവനാട് താലൂക്കുകളിൽ നടന്ന മതപരിവർത്തനവും കൂട്ടക്കൊലയും. മാപ്പിള ലഹളയെന്നും മലബാർ കലാപമെന്നും ജന്മി വിരുദ്ധ കാർഷിക കലാപമെന്നുമൊക്കെ വിളിക്കപ്പെട്ട 1921 ലെ രക്തരൂക്ഷിതമായ സംഭവത്തിന് നൂറാണ്ട് തികയുമ്പോഴാണ് തുർക്കിയിൽ നിന്ന് ഹാഗിയ സോഫിയയുടെ പുതിയ പരിവർത്തന വാർത്തകൾ വരുന്നത്.
തുർക്കിയിലെ ഖലീഫയെ പൂർണമായും സ്ഥാന ഭ്രഷ്ടനാക്കിയത് ബ്രിട്ടീഷുകാരായിരുന്നില്ല. അത് ചെയ്തത് തുർക്കി ദേശീയവാദിയും സ്വതന്ത്ര തുർക്കിയുടെ ആദ്യ പ്രസിഡന്റുമായ മുസ്തഫ കമാൽ പാഷ അറ്റാതുർക്ക് ആണ്.
ക്രിസ്ത്യൻ പള്ളിയായിരുന്ന ഹാഗിയ സോഫിയ നൂറ്റാണ്ടുകൾക്ക് ശേഷം 1452 ൽ ഇസ്ലാമിക അധിനിവേശത്തിന്റെ ഭാഗമായി മസ്ജിദായി പരിണമിച്ചിരുന്നു. രാഷ്‌ട്രീയത്തിൽ നിന്നും മതത്തെ മാറ്റി നിർത്തിയ, മതകോടതികൾ മത വ്യവഹാരങ്ങൾക്ക് മാത്രമാക്കി മാറ്റിയ കമാൽ പാഷയാണ് ഒരു തെറ്റ് തിരുത്തൽ നടപടിയായി ഹാഗിയ സോഫിയയെ മ്യൂസിയമാക്കി മാറ്റിയത്. ഈ ഹാഗിയ സോഫിയയാണ് എർദോഗാൻ സർക്കാർ ഇപ്പോൾ മസ്ജിദാക്കി മാറ്റിയത്.
1921 ക്രൂരതകളെ ആഘോഷമാക്കുന്നവർ തന്നെ ഹാഗിയ സോഫിയ മസ്ജിദാക്കിയതും ആഘോഷിക്കുന്നുണ്ട്. എർദോഗാനെ ആഘോഷിക്കുന്നതിനൊപ്പം കമാൽ പാഷയെ വെറുക്കുന്നുമുണ്ട്. ഇതൊരു ചരിത്ര തുടർച്ചയാണ്. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്ഥാപിച്ചെന്ന് പറയപ്പെടുന്ന സോ കോൾഡ് മലയാള രാജ്യം എങ്ങനെയുള്ളതായിരുന്നെന്നും എന്താകുമായിരുന്നെന്നും മനസ്സിലാക്കിത്തരുന്ന വസ്തുതകളുമാണ്
ഒപ്പം സമീപകാലത്തെ ചില സംഭവങ്ങൾ കൂടി നമുക്ക് കണക്കിലെടുക്കേണ്ടതുണ്ട്. കശ്മീരിന്റെ അമിതാധികാരം എടുത്തു കളഞ്ഞതിനെതിരെ പാകിസ്താൻ പാർലമെന്റിൽ സംസാരിച്ച് പാകിസ്താനു പിന്തുണയറിയിച്ചയാളാണ് എർദോഗാൻ. ഓട്ടോമൻ സാമ്രാജ്യത്തിന്റെ തിരിച്ചുവരവ് സ്വപ്നം കണ്ട് ആഗോള മുസ്ലിം ലോകത്തിന്റെ അധിപനകാനുള്ള ശ്രമത്തിലാണിപ്പോൾ എർദോഗാൻ. മലേഷ്യയ്‌ക്കൊപ്പം ചേർന്ന് പാകിസ്താന് പിന്തുണ നൽകിയതും എർദോഗാന്റെ തീവ്ര അജണ്ടയുടെ ഭാഗമാണ്. തുർക്കിയുടെ എതിരാളിയായ അർമീനിയയുമായി സഖ്യം സ്ഥാപിച്ചാണ് എർദോഗാന് ഇന്ത്യ മറുപടി കൊടുത്തത്.
കേരളത്തിലേ തീവ്രവാദ സംഘടനകൾക്ക് തുർക്കി സാമ്പത്തിക സഹായം നൽകുന്നുവെന്ന അത്യന്തം ഗൗരവതരമായ വാർത്തയും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള തീവ്രവാദ സംഘടനയുടെ അംഗങ്ങൾ തുർക്കിയിലേക്ക് യാത്ര ചെയ്യുന്നതടകമുള്ള കാര്യങ്ങൾ ഇന്ത്യൻ ഇന്റലിജൻസ് ഏജൻസിയുടെ റഡാറിലാണ്. ഇന്ത്യയുടെ ശത്രു പക്ഷത്ത് നിൽക്കുന്ന പാകിസ്താനും ചൈനയും ഇപ്പോൾ തുർക്കിയുടെ അടുത്ത ബന്ധുക്കളുമാണ്.
ചുരുക്കിപ്പറഞ്ഞാൽ ഹാഗിയ സോഫിയയുടെ പരിവർത്തനവും അതിന് കേരളത്തിൽ നിന്ന് കിട്ടുന്ന പിന്തുണയും നിസ്സാരമായി തള്ളേണ്ടതല്ല .. സൂഷ്മമായി പരിശോധിക്കേണ്ടത് തന്നെയാണ്..
ചരിത്രമെന്നത് എപ്പോഴും ഓർക്കാനുള്ളതാണ് – ഓർമ്മപ്പെടുത്തേണ്ടതുമാണ് –
Comments